ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ജേതാക്കളായതിന് പിന്നാലെ നടത്തിയ ടീമിന്റെ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. 'അപകടത്തിന്റെ ഉത്തരവാദി ആരാണെന്ന് പറയാൻ എനിക്ക് കഴിയില്ല. ഞാൻ ഒരിക്കലും റോഡ്ഷോകളെ പിന്തുണക്കുന്നില്ല. വിജയവും ആഘോഷവും നല്ലതാണ്. പക്ഷേ അതിനേക്കാൾ വലുതാണ് മനുഷ്യജീവൻ.'
'2007 ട്വന്റി 20 ലോകകപ്പ് വിജയിച്ചപ്പോഴും റോഡ്ഷോകൾ വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. ഭാവിയിൽ ഇത്തരം വിജയാഘോഷങ്ങൾ സ്റ്റേഡിയങ്ങളിൽ സംഘടിപ്പിക്കണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്തരം റോഡ്ഷോകൾ നടത്തരുത്. ഈ രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്തം നമുക്കാണ്. അത് പ്രവർത്തിയിലൂടെ തെളിയിക്കാൻ നാം തയ്യാറാകണം,' മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ മനസെന്നും ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ഗംഭീർ പ്രതികരിച്ചു.
ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യൻ പ്രതീക്ഷകളെക്കുറിച്ചും ഗംഭീർ സംസാരിച്ചു. 'ഓരോ മത്സരത്തിലും രാജ്യത്തിന് വേണ്ടി മികച്ചത് എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്. അത് മികച്ച സാഹചര്യമാണോ പ്രതിസന്ധികളാണോ എന്ന് നോക്കേണ്ടതില്ല. പ്രധാനമായും ഇന്ത്യയ്ക്ക് മികച്ച താരനിരയുണ്ട്. അവരുടെ മികവ് തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്,' ഗംഭീർ വ്യക്തമാക്കി.
ജൂൺ 20 മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
Content Highlights: Gambhir on the Bengaluru stampede