'മുകേഷ് കുമാർ ജഴ്സി നമ്പർ 18 ആവശ്യപ്പെട്ടിട്ടില്ല, ആരും ചോദിക്കുമെന്ന് തോന്നുന്നില്ല'; പ്രതികരിച്ച് BCCI

'സച്ചിൻ തെണ്ടുൽക്കറിന്റെ 10-ാം നമ്പർ ജഴ്സിയും എം എസ് ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും ആരും തിരഞ്ഞെടുക്കില്ല'

ഇം​ഗ്ലണ്ട് ലയണൽസിനെതിരായ അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ ടീമിനായി കളിച്ച പേസ് ബൗളർ മുകേഷ് കുമാർ 18-ാം നമ്പർ ജഴ്സിയിലാണ് കളത്തിലെത്തിയത്. ഇത് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണത്തിന് ഇടയാക്കി. വിരാട് കോഹ്‍ലിയുടെ 18-ാം നമ്പർ ജഴ്സിൽ കളിക്കാൻ ഇറങ്ങിയതാണ് ആരാധകരെ രോഷാകുലരാക്കിയത്. പിന്നാലെ മുകേഷ് കുമാർ 18-ാം നമ്പർ ജഴ്സി ചോദിച്ചിട്ടില്ലെന്ന് വ്യക്തത വരുത്തുകയാണ് ബിസിസിഐ വൃത്തങ്ങൾ.

'ഇം​ഗ്ലണ്ട് ലയണൽസിനെതിരായ അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ മുകേഷ് കുമാർ 18-ാം നമ്പർ ജഴ്സിയിൽ കളിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യ എ ടീമിന് വേണ്ടി കളിക്കാനാണ്. ജഴ്സിയിൽ മുകേഷിന്റെ പേര് പോലും ഉണ്ടായിരുന്നില്ല. ആർക്ക് വേണമെങ്കിലും ഏത് നമ്പറും തിരഞ്ഞെടുക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ജഴ്സി നമ്പറിന് വലിയ പ്രാധാന്യമുള്ളത്'. ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പ്രതികരിച്ചു.

'അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറിന്റെ 10-ാം നമ്പർ ജഴ്സിയും എം എസ് ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും ആരും തിരഞ്ഞെടുക്കില്ല. കാരണം ഇതിഹാസ താരങ്ങളുടെ നമ്പർ സ്വന്തമാക്കിയാൽ ഉണ്ടാകുന്ന സമ്മർദ്ദം ആരും ഇഷ്ടപ്പെടുന്നില്ല'. ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റിൽ, താരങ്ങൾ വിരമിക്കുന്നതിനൊപ്പം ജഴ്സി നമ്പറുകൾ ഒഴിവാക്കുന്ന രീതികളോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സൂചിപ്പിക്കുന്ന നിയമങ്ങളോ ഇല്ല. എന്നാൽ സച്ചിൻ തെണ്ടുൽക്കറുടെയും എം എസ് ധോണിയുടെയും നമ്പറുകൾ അവരുടെ വിരമിക്കലിനു ശേഷം ആരും ഉപയോഗിച്ചിട്ടില്ല. മുംബൈ ക്രിക്കറ്റിൽ നിന്നുള്ള ഓൾറൗണ്ടർ ഷാർദുൽ താക്കൂർ സച്ചിന്റെ 10-ാം നമ്പർ ജഴ്സിയിൽ കളത്തിലെത്തിയിരുന്നു. എന്നാൽ ഷാർദുലിന് നേരെ ആരാധകരോഷം ഉയർന്നതോടെ താരം ജഴ്സി നമ്പർ മാറ്റുകയും ചെയ്തു.

മെയ് 12നാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‍ലി വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ ഇന്ത്യ എയ്ക്കായി മുകേഷ് കുമാർ 18-ാം നമ്പർ ജഴ്സിയിലെത്തിയത് ആരാധകരുടെ തെറ്റുദ്ധാരണയ്ക്ക് കാരണമാകുകയായിരുന്നു.

Content Highlights: BCCI official reacts no players will choose Virat's jersey number 18

To advertise here,contact us