ഇന്ത്യ ആതിഥേയരാകുന്ന വനിതാ ഏകദിന ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ച് ICC; പാകിസ്താൻ ഇന്ത്യയിൽ കളിക്കില്ല

12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.

ഇന്ത്യ ആതിഥേയരാകുന്ന 2025 വനിതാ ഏകദിന ലോകകപ്പിന്റെ വേദികള്‍ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്കയും വേദിയാകും. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി പരസ്പരം മാറ്റുരയ്ക്കും.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോല്‍ക്കര്‍ സ്‌റ്റേഡിയം(ഇന്ദോര്‍), എസിഎ-വിഡിസിഎ സ്‌റ്റേഡിയം(വിശാഖപട്ടണം) എന്നിവയാണ് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത സ്റ്റേഡിയങ്ങൾ. ശ്രീലങ്കയിൽ നിന്ന് കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തെയാണ് ഐസിസി തിരഞ്ഞെടുത്തിരിക്കുന്നത്.

12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഒക്ടോബര്‍ 29,30 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 2 നാണ് ഫൈനല്‍.

അതേസമയം പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുനടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ധാരണയിലെത്തിയിരുന്നു. പാകിസ്താനിൽ ഈ അടുത്ത് നടന്ന ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിലാണ് കളിച്ചിരുന്നത്.

Content Highlights: ICC women's ODI World Cup 2025 venues announced

To advertise here,contact us