കിരീടത്തിലേക്ക് രണ്ട് വിജയങ്ങളുടെ ദൂരം; ഇത്തവണ പഞ്ചാബ് എത്തിപ്പിടിക്കുമോ ഐപിഎൽ കിരീടം

ചരിത്രത്തില്‍ മൂന്നാം തവണയാണ് പഞ്ചാബ് കിങ്‌സ് ഐപിഎല്‍ പ്ലേ ഓഫിന് ഒരുങ്ങുന്നത്

ഐപിഎല്ലിലെ എക്കാലത്തെയും ഗ്ലാമര്‍ ടീമുകളിലൊന്ന്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ മികച്ച ടീമാകേണ്ടിയിരുന്ന ടീം. പക്ഷേ പഞ്ചാബ് കിങ്‌സിന് സംഭവിച്ചത് മറിച്ചാണ്. താരലേലത്തില്‍ കോടികള്‍ ഇറക്കികളിക്കുമെങ്കിലും കളിക്കളത്തില്‍ എന്നും നേരിട്ടത് തിരിച്ചടികളായിരുന്നു.

എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമാണ് പഞ്ചാബിന്റെ രാജക്കന്മാര്‍. താരലേലത്തിലെ മികവ് കളിക്കളത്തിലും പ്രകടമാക്കി. നായകനായും കളിക്കാരനായും തിളങ്ങുന്ന ശ്രേയസ് അയ്യര്‍. പഞ്ചാബിന് പഞ്ച് നല്‍കി റിക്കി പോണ്ടിങ്ങിന്റെ പരിശീലന മികവ്. രാജകീയമായി പഞ്ചാബ് ആദ്യ ക്വാളിഫയറിലെത്തി. കളിക്കളത്തിലെ വിജയപരാജയങ്ങള്‍ ഒരുപാട് കണ്ട് പ്രീതി സിന്റ ഇത്തവണ മതിമറന്ന് ആഘോഷിച്ചു.

ചരിത്രത്തില്‍ മൂന്നാം തവണയാണ് പഞ്ചാബ് കിങ്‌സ് ഐപിഎല്‍ പ്ലേ ഓഫിന് ഒരുങ്ങുന്നത്. പ്രഥമ സീസണില്‍ യുവരാജ് സിങ്, കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, ഷോൺ മാർഷ് തുടങ്ങിയവര്‍ ഒന്നിച്ച ടീം. പക്ഷേ സെമിയില്‍ അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് - മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങി.

രണ്ടാമതൊരു പ്ലേ ഓഫിനായി ഐപിഎല്ലിന്റെ ഏഴാം പതിപ്പ് വരെ പഞ്ചാബിന് കാത്തിരിക്കേണ്ടി വന്നു. ഓസീസ് മുന്‍ താരം ജോര്‍ജ് ബെയ്‌ലിയായിരുന്നു അന്ന് പഞ്ചാബിന്റെ നായകന്‍. വിരേന്ദര്‍ സെവാഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വൃദ്ധിമാന്‍ സാഹ, ഡേവിഡ് മില്ലര്‍, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ അന്ന് പഞ്ചാബിന്റെ താരങ്ങളായിരുന്നു. പക്ഷേ കിരീടപ്പോരില്‍ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ ഗംഭീറിന്റെ കൊല്‍ക്കത്തയ്ക്ക് മുമ്പില്‍ പഞ്ചാബ് വീണു.

അന്ന് കൈ അകലത്തില്‍ കിരീടം കൈവിട്ടതാണ്. പിന്നീടൊരിക്കലും പഞ്ചാബിന് ഐപിഎല്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. 2025 ഐപിഎല്ലിന്റെ 18-ാം പതിപ്പുവരെ. ഇക്കാലമത്രയും പോയിന്റ് ടേബിളില്‍ ഏറെ താഴെയായിരുന്നു പഞ്ചാബിന്റെ സ്ഥാനം.

കഴിഞ്ഞ താരലേലത്തിന് മുമ്പായി പ്രഭ്‌സിമ്രാന്‍ സിങ്ങിനെയും ശശാങ്ക് സിങ്ങിനെയും മാത്രം നിലനിര്‍ത്തി പഞ്ചാബ് പുതിയ സീസണൊരുങ്ങി. പരിശീലകനായി ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട റിക്കി പോണ്ടിങ്ങിനെ കൊണ്ടുവന്നു. ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് 26.5 കോടി രൂപ നല്‍കി ശ്രേയസ് അയ്യരിനെ സ്വന്തമാക്കി. 110 കോടി രൂപ പഞ്ചാബ് ലേലത്തില്‍ ചിലവാക്കി. പ്രിയാന്‍ഷ് ആര്യ, മാര്‍കോ ജാന്‍സന്‍, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍ തുടങ്ങിയ താരങ്ങളുടെ നിര രൂപപ്പെട്ടു. ജോഷ് ഇന്‍ഗ്ലീഷ്, ലോക്കി ഫെര്‍ഗൂസന്‍, നേഹൽ വധേര തുടങ്ങിയവര്‍ നിര്‍ണായക സംഭാവകള്‍ നല്‍കി. ഓരോ താരങ്ങളും അവരുടെ റോളുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പഞ്ചാബ് അനായാസം മുന്നേറി. ഭാഗ്യക്കേടുകളുടെ ചരിത്രം തിരുത്തി, ആദ്യ ഐപിഎല്‍ കിരീടം ചൂടാന്‍ ശ്രേയസിനും സംഘത്തിനും ഇനി രണ്ട് വിജയങ്ങളുടെ ദൂരം മാത്രം.

Content Highlights: PBKS two wins away for the first ever IPL title

To advertise here,contact us