അഭിഷേകിന്റെ സിക്സറിൽ കാറിന്റെ ഗ്ലാസ് തകർന്നു; 5 ലക്ഷം രൂപയുടെ ഗ്രാസ് റൂട്ട് പദ്ധതി കിക്കോഫ് ചെയ്ത് ടാറ്റ

പ്ലെയർ ഓഫ് ദി ടൂർണമെന്റിന് സമ്മാനമായി ലഭിക്കുന്ന കാറിന്റെ ചില്ലാണ് താരം അടിച്ചുപൊട്ടിച്ചത്.

ഐപിഎൽ 2025 സീസണിലെ ഇന്നലെ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു- സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരം വെടിക്കെട്ടുകാർ തിരിച്ചുവന്ന മത്സരം കൂടിയാണ്. വമ്പനടികൾക്ക് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിര സീസണിനിടയിൽ മങ്ങിയിരുന്നെങ്കിലും ഇന്നലെ ആർസിബിക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്.

ഇതിൽ അഭിഷേക് ശർമയുടെ വെടിക്കെട്ടുമുണ്ടായിരുന്നു. വെറും 17 പന്തിൽ 34 റൺസ് നേടിയ താരം മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും നേടി. ഇതിൽ ഒരു സിക്സ് ബൗണ്ടറിക്ക് പുറത്ത് ഡിസ്‌പ്ലേക്ക് വെച്ചിരുന്ന എസ്‌യുവി കാറിന്റെ വിൻഡ്‌ഷീൽഡ് തകർക്കുകയും ചെയ്തു. പ്ലെയർ ഓഫ് ദി ടൂർണമെന്റിന് സമ്മാനമായി ലഭിക്കുന്ന കാറിന്റെ ചില്ലാണ് താരം അടിച്ചുപൊട്ടിച്ചത്.

ഏതായാലും ഗ്ലാസ് പൊട്ടിയതോടെ കാറിന്റെ ബ്രാൻഡ് കമ്പനിയായ ടാറ്റ പുതിയ സംരംഭത്തിന് തുടക്കമിട്ടു. ഗ്രാമപ്രദേശങ്ങളിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി 5 ലക്ഷം രൂപയുടെ ക്രിക്കറ്റ് ഉപകരണങ്ങൾ ടാറ്റ വിതരണം ചെയ്യും. ഐപിഎല്ലിന്റെ ഈ സീസണിൽ താരങ്ങൾ കാറിന്റെ ചില്ല് തകർത്താൽ ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുമെന്ന് ടാറ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Abhishek's six hit broke car window, Tata offers Rs 5 lakh to grassroot

To advertise here,contact us