പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം റിഷാദ് ഹുസൈൻ. 'വിദേശ താരങ്ങളായ സാം ബില്ലിങ്സ്, ഡാരൽ മിച്ചൽ, കുശൽ പെരേര, ഡേവിഡ് വീസ്, ടോം കരൺ എന്നിവർ വളരെയധികം ഭയപ്പെട്ടു. ദുബായിൽ വിമാനം എത്തിയ ഉടൻ തന്നെ ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ എന്നോട് ഒരു കാര്യം കർശനമായി പറഞ്ഞു. ഇനിയൊരിക്കലും പാകിസ്താനിൽ കളിക്കാനായി വരില്ല. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ,' റിഷാദ് ഹൊസൈൻ ക്രിക്ബസിനോട് പറഞ്ഞു.
'ഇംഗ്ലണ്ട് താരം ടോം കരണനാണ് ഈ സാഹചര്യത്തിൽ കൂടുതൽ വൈകാരികമായി കാണപ്പെട്ടത്. പാകിസ്താനിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ അത് അടച്ചിട്ടിരിക്കുന്നതായി കണ്ടു. ഒരു കൊച്ചുകുട്ടിയെപ്പോലെ ടോം കരയുവാൻ തുടങ്ങി. ടോമിനെ നോക്കാന്‍ മാത്രം രണ്ട്, മൂന്ന് ആളുകൾ വേണ്ടിവന്നു. എല്ലാ പ്രതിസന്ധിയെയും മറികടന്ന് ഞങ്ങൾ ദുബായിലെത്തി. ഇപ്പോൾ വലിയ ആശ്വാസമാണ്,' ഹൊസൈൻ പ്രതികരിച്ചു.
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്നാണ് പാകിസ്താൻ സൂപ്പർ ലീഗ് നിർത്തിവെയ്ക്കേണ്ടി വന്നത്. സമാനമായി ഇന്ത്യൻ പ്രീമിയർ ലീഗും നിർത്തിവെയ്ക്കേണ്ടി വന്നു. ഐപിഎൽ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ തന്നെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് ഇനിയെന്ന് പുനരാരംഭിക്കുമെന്നതിൽ വ്യക്തതയില്ല.
Content Highlights: Bangladesh cricketer Rishad Hossain revealed the terrifying incidents in Pakistan