ടെസ്റ്റ് താരങ്ങൾക്ക് ഒരു ദിവസം 50 രൂപ, രഞ്ജിയിൽ 5; ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻകാലത്തെ കുറിച്ച് മുൻ BCCI ഓഫീസർ

ലോകകപ്പ് വിജയികൾക്ക് ലതാ മങ്കേഷ്ക്കറിന്റെ സംഗീത പരിപാടി നടത്തി പാരിതോഷികം നൽകിയ കഥയും അദ്ദേഹം പറഞ്ഞു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രാരംഭ കാലത്തെ സാമ്പത്തിക പരാധീനതകൾ തുറന്നുപറഞ്ഞ് മുന്‍ ബിസിസിഐ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി. ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയും രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്ക് അഞ്ച് രൂപയുമാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്നും രത്‌നാകര്‍ ഷെട്ടി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. അന്ന് വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുമായി പരമ്പര കളിക്കാന്‍ പണം തടസ്സമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'പരമ്പര കളിക്കാന്‍ വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് കൂടുതൽ വെല്ലുവിളി നേരിട്ടിരുന്നത്. അവര്‍ ഇന്ത്യയിലേക്ക് വരാനായി പണം നല്‍കേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് ഇന്ത്യ അവിടെ പോയി അഞ്ച് ടെസ്റ്റ് കളിക്കാൻ അപേക്ഷിച്ചുകൊണ്ടരിക്കുകയാണ്', ഇന്ത്യൻ ക്രിക്കറ്റ് ആ നിലയിലേക്ക് വളർന്നുവെന്നും രത്‌നാകര്‍ ഷെട്ടി പറഞ്ഞു.

1983 ല്‍ ലോകകപ്പ് വിജയിച്ചതിന് ശേഷമുള്ള ഒരു അസാധാരണ സംഭവവും അദ്ദേഹം വിശദീകരിച്ചു. ലോകകപ്പ് വിജയിച്ചതിന് ശേഷം അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന സാല്‍വെ ഡ്രസ്സിങ് റൂമില്‍ വരുകയും ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അത് നൽകാൻ പണമില്ലാത്തത് തടസ്സസമായി. ഒടുവിൽ ലതാ മങ്കേഷ്‌കറിന്റെ സംഗീതപരിപാടി നടത്തിയാണ് പണം കണ്ടെത്തിയതെന്നും രത്‌നാകര്‍ ചൂണ്ടിക്കാട്ടിയത്.

Content Highlights:

To advertise here,contact us