ശമ്പളവും ബോണസും നൽകിയിട്ടില്ലെന്ന് ആരോപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച് പാക് ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ ജേസണ്‍ ഗില്ലസ്‌പി. പരാതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും അദ്ദേഹം കൈമാറിയിട്ടുണ്ട്. ശമ്പളത്തിന് പുറമെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനും ഓസ്ട്രേലിയയെ ഏകദിനത്തില്‍ തോൽപ്പിച്ചതിന്റെയും ബോണസും ലഭിക്കാനുണ്ടെന്നും ഗില്ലസ്‌പി വാദിക്കുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഗില്ലസ്‌പി മുഖ്യപരിശീലക സ്ഥാനം രാജിവെച്ചത്. രണ്ട് വര്‍ഷത്തെ കരാറിലായിരുന്നു ഗില്ലസ്‌പിയെ 2024 ഏപ്രിലില്‍ നിയമിച്ചത്. എന്നാല്‍ ആറ് മാസത്തിനുള്ളില്‍ ഗില്ലസ്‌പിക്ക് പടിയിറങ്ങേണ്ടി വന്നു. ടീമിന് മുകളില്‍ അധികാരം പൂര്‍ണമായി പിസിബി നല്‍കാൻ തയാറാവാത്തതും ബോർഡിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളുമായിരുന്നു കാരണം.
അതേസമയം ഗില്ലസ്‌പിയുടെ വാദങ്ങളെയെല്ലാം പിസിബി തള്ളിക്കളഞ്ഞു. നാല് മാസത്തെ നോട്ടീസ് പീരിയഡ് പോലും പാലിക്കാതെയാണ് ഗില്ലസ്‌പി രാജിവെച്ചുപോയതെന്നും പിസിബി ആരോപിച്ചു. കരാറിന്റെ ലംഘനമാണ് ഗില്ലസ്‌പി നടത്തിയതെന്നും പിസിബി പ്രസ്താവനയിൽ പറഞ്ഞു.
Content Highlights: Jason Gillespie file complaint against pakistan cricket board