ഐപിഎല്ലിലെ ഏറ്റവും വലിയ തോൽവി നേരിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 80 റൺസിന്റെ തോൽവിയാണ് സൺറൈസേഴ്സ് നേരിട്ടത്. റൺസ് അടിസ്ഥാനത്തിൽ സൺറൈസേഴ്സ് അവരുടെ ചരിത്രത്തിൽ നേരിടുന്ന ഏറ്റവും വലിയ തോൽവിയാണിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. വെങ്കടേഷ് അയ്യർ 29 പന്തിൽ 60, ആൻഗ്രീഷ് രഘുവംശി 32 പന്തിൽ 50 എന്നിവരുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. റിങ്കു സിങ് 17 പന്തിൽ പുറത്താവാതെ 32, അജിൻക്യ രഹാനെ 38 എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് 16.4 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. 33 റൺസെടുത്ത ഹെൻറിച്ച് ക്ലാസനാണ് സൺറൈസേഴ്സ് നിരയിലെ ടോപ് സ്കോറർ.
നേരത്തെ കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിങ്സിനെതിരെയായിരുന്നു സൺറൈസേഴ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി വഴങ്ങിയത്. അന്ന് 78 റൺസിനായിരുന്നു സൺറൈസേഴ്സ് സൂപ്പർ കിങ്സിനോട് പരാജയപ്പെട്ടത്. 2013ലാണ് സൺറൈസേഴ്സ് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മറ്റൊരു തോൽവി വഴങ്ങിയത്. 77 റൺസിന് ചെന്നൈ സൂപ്പർ കിങ്സിനോടാണ് അന്നും സൺറൈസേഴ്സ് പരാജയപ്പെട്ടത്.
Content Highlights: Biggest defeat margins for SRH in IPL