400 കടന്നു! രഞ്ജിയില്‍ ഗുജറാത്തിനെതിരെ പിടിമുറുക്കി കേരളം, ക്രീസിലുറച്ച് അസ്ഹറുദ്ധീന്‍

സെഞ്ച്വറിയും കടന്ന് ക്രീസിലുറച്ചുനില്‍ക്കുന്ന മുഹമ്മദ് അസ്ഹറുദ്ധീന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് കേരളം കുതിക്കുന്നത്

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ സെമി ഫൈനലില്‍ കേരളം ശക്തമായ നിലയില്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറിയും കടന്ന് ക്രീസിലുറച്ചുനില്‍ക്കുന്ന മുഹമ്മദ് അസ്ഹറുദ്ധീന്റെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് കേരളം കുതിക്കുന്നത്.

149 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍, 10 റണ്‍സുമായി ആദിത്യ സര്‍വാതെ എന്നിവരാണ് ക്രീസില്‍. അസറിന് പുറമെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനത്തിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്‌കോറായ 206 റണ്‍സിലേക്ക് സ്‌കോര്‍ ചേര്‍ക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേടിയത്. 195 പന്തില്‍ എട്ടു ഫോറുകള്‍ നേടി.

Also Read:

Cricket
സിക്സർ പറത്തി സൽമാൻ നിസാറിന്റെ ഫിഫ്റ്റി നേട്ടം; രഞ്ജി ട്രോഫി സെമിയിൽ കേരളം മിന്നും ടോട്ടലിലേക്ക്

തുടക്കത്തില്‍ തന്നെ സച്ചിന്‍ ബേബിയെ നഷ്ടമായെങ്കിലും പിന്നീട് അസറുദ്ദീനും സല്‍മാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും കരുതലോടെ ബാറ്റുവീശി കേരളത്തെ 300 കടത്തി. ടീം സ്‌കോര്‍ 350 കടത്തിയതിന് പിന്നാലെ സല്‍മാന്‍ നിസാര്‍ മടങ്ങി. 202 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പറത്തി 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ വൈശാല്‍ ജയ്സ്വാളാണ് പുറത്താക്കിയത്.

ഇതിനിടെ അസ്ഹറുദ്ധീന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 303 പന്തുകള്‍ നേരിട്ട താരം 17 ഫോറുകളടക്കം 149 റണ്‍സാണ് ഇതുവരെ അടിച്ചുകൂട്ടിയത്. സച്ചിന്‍, സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ മുഹമ്മദ് ഇമ്രാന്റെ (24) വിക്കറ്റും കേരളത്തിന് ഇന്ന് നഷ്ടമായി.

Also Read:

Cricket
'നീ ഞങ്ങളുടെ കാല്‍ എറിഞ്ഞ് ഒടിക്കുവോടേയ്...?' പരിശീലത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്, വീഡിയോ വൈറല്‍

ആദ്യ ദിനത്തില്‍ ഭേദപ്പെട്ട റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നത് പോസിറ്റീവാണ്. ഇന്നലെ അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന എന്നിവരും 30 റണ്‍സ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി.

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.

Content Highlights: Gujarat Vs Kerala Highlights, Ranji Trophy Semifinal Day 2: Kerala passes 400 runs

To advertise here,contact us