ഗംഭീറിനായിരുന്നു അതുവരെ ക്രെഡിറ്റ്, സിഡ്നിയില്‍ രോഹിത്തിന്‍റെ അഭിമുഖം എല്ലാം മാറ്റിമറിച്ചു: മഞ്ജരേക്കർ

സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മയെ പുറത്തിരുത്തി ഗംഭീര്‍ ധീരമായ നീക്കത്തിന് മുതിര്‍ന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു

രോഹിത് ശര്‍മ അഭിമുഖം നല്‍കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും മോശം പ്രകടനം പുറത്തെടുത്ത രോഹിത് സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ വിട്ടുനിന്നിരുന്നു. സിഡ്‌നി ടെസ്റ്റില്‍ നിന്ന് താരത്തെ പുറത്താക്കിയതിന് പിന്നില്‍ ഗംഭീറാണെന്നുള്ള പ്രചരണം ശരിയല്ലെന്ന് തെളിയിക്കുന്നതായിരുന്നു രോഹിത്തിന്റെ അഭിമുഖമെന്നാണ് മഞ്ജരേക്കറുടെ വാദം.

'സിഡ്‌നിയില്‍ രോഹിത് അഭിമുഖം നല്‍കിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ടായിരുന്നു. പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ ആ അഭിമുഖത്തോടെ സാധിച്ചു. സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മയെ പുറത്തിരുത്തി ഗംഭീര്‍ ധീരമായ നീക്കത്തിന് മുതിര്‍ന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിന്റെ ക്രെ‍ഡിറ്റ് ​ഗംഭീറിന് എന്ന പേരിൽ ചർച്ചകളുണ്ടായിരുന്നു. എന്നാല്‍ സത്യം എന്താണെന്ന് രോഹിത്തിന് തന്നെ വ്യക്തമാക്കണമെന്നുണ്ടായിരുന്നു', മഞ്ജരേക്കര്‍ പറഞ്ഞു.

Also Read:

Cricket
'സിഡ്‌നി ടെസ്റ്റിൽ നിന്ന് മാറി നിന്നത് വിരമിക്കലുമായി കൂട്ടികെട്ടേണ്ട'; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി രോഹിത്

നിലവിലെ സാഹചര്യം പരിഗണിച്ച് ഫോമിലല്ലാത്തുകൊണ്ടും, ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക മത്സരമായതിനാല്‍ ഫോമിലുള്ള മറ്റ് താരങ്ങള്‍ക്ക് അവസരം കൊടുക്കുക എന്ന ഉദ്ദേശം വെച്ചുമാണ് മാറി നിന്നത്. ടീമിന് എന്താണോ വേണ്ടത്, അതിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്നുമായിരുന്നു രോഹിത് പ്രതികരിച്ചത്. മത്സരത്തിന്റെ രണ്ടാം ദിനം ലഞ്ചിന്റെ ഇടവേളയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അവതാരകരായ ഇര്‍ഫാന്‍ പഠാന്‍, ജാട്ടിന്‍ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ് രോഹിത് മനസ്സ് തുറന്നത്. 'ചീഫ് സിലക്ടറും പരിശീലകനുമായി സംസാരിച്ചാണ് ഈ ടെസ്റ്റില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ചര്‍ച്ചാവിഷയം വളരെ ലളിതമായിരുന്നു. വ്യക്തിഗത കാര്യങ്ങളേക്കാള്‍ ടീമിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും' രോഹിത് പറയുകയുണ്ടായി.

സിഡ്‌നി ടെസ്റ്റില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം വിരമിക്കല്‍ തീരുമാനവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് നിര്‍ത്തുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും രോഹിത് ശര്‍മ അന്ന് വ്യക്തമാക്കിയിരുന്നു. സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് പകരം പേസര്‍ ജസ്പ്രിത് ബുംമ്രയാണ് ഇന്ത്യയെ നയിച്ചത്. മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയം വഴങ്ങിയ ഇന്ത്യ 3-1ന് പരമ്പര കൈവിടുകയും ചെയ്തു.

Content Highlights: Gambhir Was Getting All The Credit' Sanjay Manjrekar Explains Why Rohit Sharma Did SCG Interview

To advertise here,contact us