ബിസിസിഐ നൽകുന്ന പെൻഷനാണ് ഏക വരുമാനം, തിരുത്താന്‍ തയ്യാറാണ്, ജീവിക്കാൻ ആഗ്രഹമുണ്ട്; വിനോദ് കാംബ്ലി

ബിസിസിഐ നൽകുന്ന 30,000 രൂപ പെൻഷൻ മാത്രമാണ് തന്റെ ഏക വരുമാനമാർഗമെന്നും താരം പറഞ്ഞു.

തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നും ഒരിക്കൽ കൂടി ലഹരിമുക്തി ചികിത്സക്ക് പോകാൻ താൻ താല്പര്യപ്പെടുന്നതായും വിനോദ് കാംബ്ലി. കപിൽ ദേവ് മുന്നോട്ട് വെച്ച ഓഫർ സ്വീകരിക്കാൻ തയ്യാറാണ്, പലതിലും തട്ടിത്തെറിച്ച് ജീവിതം ഈ വഴിക്കായി. നന്നായി ജീവിക്കാൻ ആഗ്രഹമുണ്ട്, വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി പറഞ്ഞു.

ലഹരി മുക്തി ചികിത്സക്ക് കാംബ്ലി പോകാൻ തയ്യാറാണെങ്കിൽ അതിന് സഹായം നൽകുമെന്ന് 1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമംഗങ്ങൾ പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോൾ കാംബ്ലി സമ്മതം അറിയിച്ചിരിക്കുന്നത്. ഇത് 15ാം തവണയാണ് കാംബ്ലി ലഹരിമുക്തി ചികിത്സക്ക് പോകുന്നത്. കടുംബമാണ് ഇപ്പോൾ തന്റെ ധൈര്യമെന്നും മകനും ഭാര്യയും തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും കാംബ്ലി പറഞ്ഞു.

Also Read:

Cricket
വിനോദ് കാംബ്ലി ഞങ്ങളുടെ മകനെ പോലെ, അദ്ദേഹത്തിന് വേണ്ടതെല്ലാം 1983 വേൾഡ് കപ്പ് ടീം ചെയ്ത് കൊടുക്കും; ഗാവസ്‌കർ

തന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നും കാംബ്ലി സമ്മതിച്ചു. ബിസിസിഐ നൽകുന്ന 30,000 രൂപ പെൻഷൻ മാത്രമാണ് തന്റെ ഏക വരുമാനമാർഗമെന്നും താരം പറഞ്ഞു. സഹതാരവും ക്രിക്കറ്റ് ഇതിഹാസവുമായിരുന്ന സച്ചിൻ തനിക്ക് വേണ്ടതെല്ലാം ചെയ്തു തന്നിരുന്നുവെന്നും വിനോദ് കാംബ്ലി പറഞ്ഞു. നേരത്തെ താൻ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ സച്ചിൻ ടെണ്ടുൽക്കർ കാര്യമായി സഹായിച്ചില്ലെന്ന പ്രതികരണം താരം നടത്തിയിരുന്നു. 2009ൽ ഒരു പൊതുവേദിയിൽ വെച്ച് നടത്തിയ അഭിപ്രായ പ്രകടനം പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്തു.

Also Read:

Cricket
'സച്ചിൻ സഹായിച്ചില്ലെന്ന് കരുതി, പക്ഷേ എല്ലാ പിന്തുണയും നൽകി': വിനോദ് കാംബ്ലി

എന്നാൽ സച്ചിൻ തന്നെ പല സമയത്തും സഹായിച്ചിരുന്നുവെന്നും 2013ൽ ഒരു വലിയ ശസ്ത്രക്രിയക്ക് സച്ചിൻ ചികിത്സാ ചിലവുകൾ മുഴുവൻ നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2009 കാലത്തായിരുന്നു ഞാൻ ആ പ്രസ്താവന നടത്തിയത്, മദ്യപാനവും വഴിവിട്ട ജീവിത രീതികളും കൊണ്ട് തകർന്ന അവസ്ഥയിലായിരുന്നു അന്ന്, സ്വാഭാവികമായി അന്നത്തെ എന്നെ സംബംന്ധിച്ചിടത്തോളം ചിലപ്പോൾ മാറ്റിനിർത്തിയേക്കാം, ഫിറ്റ്നസിലേക്കും ജീവിതത്തിലേക്കും തീരിച്ചുവരാന്‍ സച്ചിൻ കുറെ ഉപദേശിച്ചതാണ്, ഒരുപാട് തവണ പറഞ്ഞിട്ടും കേൾക്കാത്തതിന്റെ വിഷമം അദ്ദേഹത്തിന് കാണും, വിക്കി ലാൽവാനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി പ്രതികരിച്ചു.

ഓ​ഗസ്റ്റിലാണ് ഇന്ത്യൻ മുൻ താരവും സച്ചിൻ ടെണ്ടുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായത്. കാംബ്ലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അന്ന് തന്നെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പൊതുവേദിയിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പവും കാംബ്ലിയെ കണ്ടിരുന്നു. ഇതോടെയാണ് കാംബ്ലി വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയത്.

ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ച്വറി നേടിയിരുന്നു കാംബ്ലി. പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിനു പുറത്താകുന്നത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള കാംബ്ലിയുടെ ക്രിക്കറ്റ് കരിയറിന് 2004ൽ അവസാനമായി.

Content Highlights: ready to rehab,; vinod kambli breakes silence

To advertise here,contact us