'വിരാട് കോഹ്‍ലിയും ഇഷാന്ത് ശർമ്മയും എന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ'; മുഹമ്മദ് ഷമി

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലും സൂപ്പർതാരം പ്രതികരിച്ചു

ഡൽഹി: വിരാട് കോഹ്‍ലിയും ഇഷാന്ത് ശർമ്മയുമാണ് തന്റെ ഏറ്റവും മികച്ച സുഹൃത്തുക്കളെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ മുഹമ്മദ് ഷമി. പരിക്കിനെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ഷമി ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് വീണ്ടും ബൗളിം​ഗ് ആരംഭിച്ചത്. പിന്നാലെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താൻ ചികിത്സയിലായിരുന്നപ്പോൾ തന്നെ സ്ഥിരമായി വിളിച്ചിരുന്നത് കോഹ്‍ലിയും ഇഷാന്തുമാണെന്നും ഷമി വ്യക്തമാക്കി.

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് നേട്ടത്തിലും സൂപ്പർതാരം പ്രതികരിച്ചു. ലോകകപ്പ് നേടണമെന്നത് തന്റെ ആ​ഗ്രഹമാണ്. എന്നാൽ ടീമിൽ ഇടം നേടിയ എല്ലാവർക്കും ഈ ആ​ഗ്രഹം ഉണ്ടാകും. അവർ വിജയം അർഹിക്കുന്നു. ഇപ്പോൾ താൻ പൂർണ ആരോ​ഗ്യവാനല്ല. ഇന്ത്യയുടെ മത്സരങ്ങൾ വീട്ടിലിരുന്ന് കാണുക മാത്രമാണ് തനിക്ക് സാധിക്കുക. എങ്കിലും ഇന്ത്യൻ ടീമിലെ തന്റെ സുഹൃത്തുക്കൾ, സഹതാരങ്ങൾ അവരുടെ വിജയം പുറത്ത് നിന്ന് ആ​ഗ്രഹിക്കാനെ തനിക്ക് സാധിക്കു. എല്ലാ കാര്യങ്ങളും നമ്മുടെ കൈകളിലല്ലെന്നും മുഹമ്മദ് ഷമി പറഞ്ഞു.

ഒരു സാഹചര്യത്തിൽ നിന്നും താൻ ഒളിച്ചോടുകയില്ല. എത്ര വലിയ പ്രതിസന്ധികളിൽ നിന്നും താൻ ശക്തമായി തിരിച്ചുവരും. 2015ലെ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് താനാണ്. 2019ലെ ലോകകപ്പിൽ താനാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. 2023ലും അത് ആവർത്തിക്കാൻ കഴിഞ്ഞു. രാജ്യത്തിനായി ലഭിക്കുന്ന ഓരോ അവസരത്തിലും 100 ശതമാനം പ്രതിബദ്ധത കാണിക്കുമെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.

To advertise here,contact us