ജലജ് സക്സേനയ്ക്ക് ഏഴ് വിക്കറ്റ്; ബംഗാളിനെ വരിഞ്ഞുമുറുക്കി കേരളം

ഓപ്പണര് അഭിമന്യു ഈശ്വരന് മാത്രമാണ് ബംഗാളിന് വേണ്ടി പൊരുതിയത്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില് ബംഗാളിനെതിരെ പിടിമുറുക്കി കേരളം. ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ ബൗളിങ് മികവില് കേരളം ആദ്യ ഇന്നിങ്സ് ലീഡിലേക്ക് അടുക്കുകയാണ്. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ബംഗാള് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള് എട്ട് വിക്കറ്റ് നഷ്ടത്തില് 172 റണ്സെന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 363 റണ്സിനൊപ്പമെത്താന് രണ്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ 191 റണ്സാണ് ബംഗാളിന് വേണ്ടത്.

ഓപ്പണര് അഭിമന്യു ഈശ്വരന് മാത്രമാണ് ബംഗാളിന് വേണ്ടി പൊരുതിയത്. 93 പന്തില് 11 ബൗണ്ടറിയടക്കം 72 റണ്സെടുത്ത അഭിമന്യുവാണ് ബംഗാളിന്റെ ടോപ് സ്കോറര്. സുദീപ് കുമാര് (33), കരണ് ലാല് (27*) എന്നിവര് മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ബംഗാള് താരങ്ങള്.

അഭിമന്യു ഈശ്വരന് അർദ്ധ സെഞ്ച്വറി; രഞ്ജിയിൽ ബംഗാൾ തിരിച്ചടിക്കുന്നു

രണ്ടാം ദിനം നാലിന് 265 എന്ന ശക്തമായ നിലയിലാണ് കേരളം ബാറ്റിംഗ് പുനഃരാരംഭിച്ചത്. 124 റണ്സുമായി സച്ചിന് ബേബി പുറത്തായതോടെ കേരളത്തിന്റെ ബാറ്റിംഗ് തകര്ച്ച ആരംഭിച്ചു. പിന്നാലെ വന്ന ആര്ക്കും പിടിച്ച് നില്ക്കാന് കഴിഞ്ഞില്ല. 72 റണ്സിലാണ് അവസാന ആറ് വിക്കറ്റ് കേരളത്തിന് നഷ്ടമായത്.

അക്ഷയ് ചന്ദ്രന്റെ സെഞ്ച്വറിയാണ് രണ്ടാം ദിനം കേരളത്തിന്റെ സ്കോര്ബോര്ഡ് ചലിപ്പിച്ചത്. 106 റണ്സെടുത്ത അക്ഷയ് എട്ടാമനായി പുറത്തായി. ബംഗാള് നിരയില് ഷബാസ് അഹമ്മദ് നാല് വിക്കറ്റെടുത്തു. അങ്കിത് മിശ്ര മൂന്ന് വിക്കറ്റും വീഴ്ത്തി.

To advertise here,contact us