രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അജയ് സിംഗ് എന്ന യുവാവാണ് തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. അവസാന നിമിഷം താന്‍ എടുത്ത ഒരു തീരുമാനമാണ് തന്നെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നാണ് യുവാവ് വ്യക്തമാക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ ഹോട്ടല്‍ ഉടമയാണ് അജയ്. സ്‌ഫോടനം നടന്ന സമയത്ത് അതേ സ്ഥലത്ത് കൂടി ഒരു ടാക്‌സി പിടിച്ച് പോകാനായിരുന്നു അജയ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. ' ആ ദിവസം ഞാന്‍ ചാന്ദിനി ചൗക്കിലുണ്ടായിരുന്നു, വീട്ടിലേക്ക് പോകാന്‍ ക്യാബ് തേടി ഞാന്‍ റെഡ് ഫോര്‍ട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് എന്റെ മനസ് മാറി. ക്യാബിന് പകരം മെട്രോ തിരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ 6.51 ഓടെ ഞാന്‍ ടിക്കറ്റ് എടുത്തു. സാധാരണയായി ഇത്രയും ലെഗേജ് കൊണ്ട് ഞാന്‍ മെട്രോ പിടിക്കാന്‍ തയ്യാറാവില്ല. എന്നാല്‍ ആ പെട്ടെന്നെടുത്ത തീരുമാനമാണ് എല്ലാം മാറ്റി മറിച്ചത്.' അജയ് ലിങ്ക്ഡിനിൽ കുറിച്ചു.
നവംബര്‍ 10 വൈകിട്ടോടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്‌ഫോടനം നടന്നത്. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. ആകെ 13 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മുപ്പതോളം പേര്‍ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് യുഎപിഎ ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഫരീദാബാദില്‍ സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഉമര്‍ മുഹമ്മദാണ് ചെങ്കോട്ട സ്‌ഫോടത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസ് പറയുന്നത്.
ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാൾ പരിഭ്രാന്തിയിൽ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാറിലുണ്ടായിരുന്നത് പൂർണമായും വികസിപ്പിച്ച ബോംബല്ലെന്നും എൻഐഎയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തത്. സ്‌ഫോടനത്തിൽ ഗർത്തമുണ്ടായിട്ടില്ലെന്നും പ്രൊജക്ടൈലുകൾ കണ്ടെത്തിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വലിയ നാശനഷ്ടങ്ങൾ വരുത്തുന്ന രീതിയിലുള്ള സ്‌ഫോടനമല്ല നടന്നതെന്നും സ്‌ഫോടനം നടക്കുമ്പോഴും കാർ നീങ്ങുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Content Highlights- 'That last-minute decision changed everything'; Young man's post about Delhi blast goes viral