'മാതാപിതാക്കള്‍ അനിയത്തിയെ കൂടുതല്‍ സ്‌നേഹിക്കുന്നു'; നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തി അഞ്ച് വയസുകാരി

21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 40 അടി ഉയരത്തില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയത്

അനിയത്തിയെ മാതാപിതാക്കള്‍ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്ന തോന്നലിനെ തുടർന്ന് അഞ്ച് വയസുകാരി നവജാതശിശുവിനെ ജനലില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. റഷ്യയിലെ വാസിലിയേവോ ഗ്രാമത്തിലാണ് സംഭവം. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 40 അടി ഉയരത്തില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയത്.

ദുരന്തം നടക്കുമ്പോള്‍ രണ്ട് കുട്ടികളും വീട്ടില്‍ തനിച്ചായിരുന്നു. സഹോദരി ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ തനിക്ക് മതിയായ ശ്രദ്ധ ലഭിക്കുന്നില്ലായെന്നും മാതാപിതാക്കള്‍ക്ക് അനിയത്തിയെയാണ് കൂടുതല്‍ ഇഷ്ടമെന്നും മൂത്തകുട്ടിക്ക് തോന്നാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് നാലാം നിലയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് കുട്ടിയെ ജനല്‍ വഴി താഴേക്ക് എറിഞ്ഞത്.

ഈ സമയം കുട്ടികളുടെ അച്ഛന്‍ ജോലിക്ക് പോയിരുന്നു. പിന്നാലെ അമ്മ കുട്ടികളെ രണ്ടുപേരെയും വീട്ടില്‍ നിര്‍ത്തിയ ശേഷം സുഹൃത്തിനെ കാണാന്‍ പോയി. ഈ സമയത്താണ് ഇളയകുട്ടിയെ എറിഞ്ഞ് കൊലപ്പെടുത്താന്‍ മൂത്തയാള്‍ തീരുമാനിച്ചത്. കുട്ടികളെ തനിച്ചാക്കി പോയതിനെ ചോദ്യം ചെയ്ത് അമ്മയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Content Highlights- 'Parents love younger sister more'; Five-year-old girl throws newborn baby

To advertise here,contact us