തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഒക്ടോബർ ആറിന് ശേഷം ബിഹാറിൽ പിടിച്ചെടുത്തത് 23.41 കോടി രൂപയുടെ മദ്യം. ഒക്ടോബർ ആറിന് ശേഷം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിൽ മദ്യവും പണവും ലഹരി വസ്തുക്കളും സൗജന്യമായി വിതരണം ചെയ്ത വസ്തുക്കളും അടക്കം വിവിധ അന്വേഷണ ഏജൻസികൾ പിടികൂടിയിട്ടുണ്ട്. ഇവയുടെയെല്ലാം മൊത്തം മൂല്യം ഏകദേശം 64.13 കോടിയോളം വരുമെന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പൊലീസും മറ്റ് അന്വേഷണ ഏജൻസികളും ഒക്ടോബർ ആറിന് ശേഷം 753 പേരെ അറസ്റ്റ് ചെയ്തതായും 13,587 പേർക്ക് ജാമ്യമില്ലാത്ത വാറണ്ട് നൽകിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചീഫ് ഇലക്ടോറൽ ഓഫീസറുടെ ഓഫീസിനെ ഉദ്ധരിച്ചാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാന പോലീസ്, എക്സൈസ്, ആദായനികുതി വകുപ്പുകൾ, കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകൾ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് പരിശോധനകൾ പുരോഗമിക്കുന്നത്. പ്രലോഭനങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഏതൊരു ശ്രമവും നിരീക്ഷിക്കാൻ ഫ്ലൈയിംഗ് സ്ക്വാഡുകൾ, നിരീക്ഷണ സംഘങ്ങൾ, വീഡിയോ നിരീക്ഷണ സംഘങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം 24 മണിക്കൂറും സജീവമാണ്. പരിശോധനകളിലോ നിരീക്ഷണങ്ങളിലോ പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.
Content Highlights: Liquor worth Rs 23 crore seized in dry Bihar since announcement of Assembly polls