ഇനി ഇന്ത്യ ട്രെയിനില്‍ നിന്നും മിസൈല്‍ തൊടുക്കും; ഇതാ ഇന്ത്യയുടെ മിസൈല്‍ തീവണ്ടി

രണ്ടായിരം കിലോമീറ്റര്‍ വരെ ലക്ഷ്യമിടാന്‍ ശേഷിയുള്ള, റെയില്‍ ബെയ്‌സ്ഡ് മൊബൈല്‍ ലോഞ്ചറില്‍ നിന്നുള്ള അഗ്നി പ്രൈം മിസൈല്‍ വ്യാഴാഴ്ച ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

കടലിനടിയില്‍ നിന്ന്, കരയില്‍നിന്ന്, എയറില്‍നിന്ന് എന്തിനേറെ ട്രെയിനില്‍ നിന്നുവരെ ഇന്ത്യ ഇനി മിസൈല്‍ തൊടുക്കും. രണ്ടായിരം കിലോമീറ്റര്‍ വരെ ലക്ഷ്യമിടാന്‍ ശേഷിയുള്ള, റെയില്‍ ബെയ്‌സ്ഡ് മൊബൈല്‍ ലോഞ്ചറില്‍ നിന്നുള്ള അഗ്നി പ്രൈം മിസൈല്‍ വ്യാഴാഴ്ച ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. എവിടെ നിന്നും എപ്പോഴും വിജയകരമായി മിസൈല്‍ ആക്രമണം നടത്താന്‍ കെല്‍പുള്ള രാജ്യമായി ഇതോടെ ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു.

ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പരീക്ഷണമെന്നാണ് ഇതിനെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞരെയും സായുധസേനയെയും രാജ്യത്തെയും മന്ത്രി പുതിയ ചുവടുവയ്പ്പില്‍ അനുമോദിച്ചു. റെയില്‍ നെറ്റ്വര്‍ക്കില്‍ നിന്ന് മിസൈല്‍ തൊടുക്കാനാവുന്ന കഴിവുള്ള വളരെക്കുറച്ച് രാജ്യങ്ങളുടെ പട്ടികയില്‍ ആണ് ഇതോടെ ഇന്ത്യ ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

അഗ്നി പ്രൈം മിസൈല്‍ എന്താണ്?

അഗ്നി സീരീസിലുള്ള ആറാമത്തെ മിസൈലാണ് ഇത്. രണ്ടു ഘട്ടങ്ങളുള്ള ഖര പ്രൊപ്പലന്റുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ചിലുള്ള ബാലിസ്റ്റിക് മിസൈലാണ് അഗ്നി പ്രൈം. ഇതിന് 2000 കിലോമീറ്റര്‍ പരിധിയില്‍ ലക്ഷ്യം കാണാനാവും. അതായത് പാകിസ്താനെയും ചൈനയെയും ലക്ഷ്യം കാണാന്‍ സാധിക്കുന്ന ഒന്ന്. ആണവ കരുത്തുള്ളതാണ് ഈ മിസൈല്‍.

റെയില്‍ ബെയ്‌സ്ഡ് ലോഞ്ചിന്റെ പ്രത്യേകത

അഗ്നി പ്രൈം ഒരു റെയില്‍കാറില്‍ നിന്ന് തൊടുക്കാനാവുമെന്നുള്ളതിന് അങ്ങേയറ്റം പ്രാധാന്യമുണ്ട്. ഈ സാങ്കേതികത ഉപയോഗിക്കുന്നവര്‍ക്ക് ക്രോസ് കണ്‍ട്രി മൊബിലിറ്റി സാധ്യമാകും, കുറഞ്ഞ ദൃശ്യപരതയ്ക്കുള്ളില്‍ മിസൈല്‍ തൊടുക്കാനാവും. അഗ്നി പ്രൈം പോലുള്ള അഡ്വാന്‍സ്ഡ് മിസൈലുകളെല്ലാം വലുതും എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതുമാണ്. ഇഇക്കാരണത്താല്‍ ഫിക്‌സഡ് മിസൈല്‍ സിലോസില്‍ നിന്നാണ് ഇവ തൊടുക്കാറുള്ളത്. ഇത്തരത്തില്‍ ഒരു ഫിക്‌സഡ് സിലോസില്‍ മിസൈലുകള്‍ സൂക്ഷിക്കുന്നത് അവ നശിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇവയെ ചലിക്കുന്ന ഒരു വാഹനത്തിലോ മറ്റോ കൊണ്ടുപോകാന്‍ സാധിക്കുന്നതാണെങ്കില്‍ എതിരാളികള്‍് ഇത് ലക്ഷ്യമിടുന്നത് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

റെയില്‍ ബെയ്‌സ്ഡ് മിസൈലാണെങ്കില്‍ എതിരാളികള്‍ക്ക് അത് തകര്‍ക്കുക എളുപ്പമല്ല. കാരണം രാജ്യത്തെ റെയില്‍ ശൃംഖലയിലൂടെ എവിടെ വേണമെങ്കിലും അതിന് സഞ്ചരിക്കാം. സാറ്റലൈറ്റ് നിരീക്ഷണങ്ങളില്‍ നിന്ന് മറഞ്ഞുനില്‍ക്കാനും സാധിക്കും. അവശ്യസമയത്ത് റെയില്‍മാര്‍ഗം അതിവേഗം എത്തിക്കാനാകും.

ആര്‍ക്കെല്ലാം ഉണ്ട്?

നേരത്തേ പറഞ്ഞതുപോലെ വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ട്രെയിനില്‍ നിന്ന് തൊടുക്കാനാവുന്ന മിസൈലുകള്‍ ഉള്ളൂ. 1950കളില്‍ യുഎസ് ഇത്തരത്തിലൊരു പദ്ധതി ആലോചിച്ചിരുന്നു. എന്നാല്‍ 61ല്‍ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് 1980ല്‍ വീണ്ടും പദ്ധതിക്ക് ജീവന്‍വച്ചു. പീസ്‌കീപ്പ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഇത്തരത്തില്‍ തൊടുക്കാന്‍ യുഎസ് അന്ന് പദ്ധതിയിട്ടെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ആ പദ്ധതിയും റദ്ദാക്കപ്പെട്ടു. എന്നാല്‍ യുഎസ്എസ്ആര്‍ റെയില്‍ ഐസിബിഎം ഡിപ്ലോയ് ചെയ്തിരുന്നു. ആര്‍ടി 23 മോളോഡെറ്റ്‌സ് എന്നാണ് ഇതിന് പേര് നല്‍കിയിരുന്നത്. സോവിയറ്റ് യൂണിയന്റ് തകര്‍ച്ചയോടെ ഇത് ഡിസ്മാന്റില്‍ ചെയ്തു. റഷ്യ പിന്നീട് ഇത് വീണ്ടും അവതരിപ്പിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍്ട്ടുകളുണ്ട്. 2016ല്‍ ചൈനവ ഇത്തരത്തില്‍ റെയില്‍ ബേസ്ഡ് മിസൈലുകള്‍ പരീക്ഷിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഉത്തരകൊറിയയും ഇതേ പരീക്ഷണം നടത്തിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlights: Rail-Based Launch: India's Agni-Prime Missile Test Strengthens Strategic Deterrence

To advertise here,contact us