തെറ്റായ ഷൂസ് ഡെലിവര്‍ ചെയ്ത ആമസോണിന് തിരിച്ചടി; മലയാളി ഉപഭോക്താവിന് 13,945 നഷ്ടപരിഹാരം

ഷൂസിന്റെ വിലയായ 1,945.30 രൂപ, മാനസിക ബുദ്ധിമുട്ടിന് 2 ലക്ഷം, ജോലി അവസരം നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരമായി 1 ലക്ഷം എന്നിവയാണ് അവര്‍ ആവശ്യപ്പെട്ടത്

ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഷൂസിന് പകരം മറ്റൊന്ന് നല്‍കി പിന്നീട് റീഫണ്ട് നിഷേധിച്ച സംഭവത്തില്‍ മലയാളിക്ക് അനുകൂലമായ വിധി.കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ആമസോണിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ജൂണ്‍ 30ന് പുറപ്പെടുവിച്ച ഉത്തരവില്‍, കമ്പനി വീഴ്ച വരുത്തിയതായി കമ്മീഷന്‍ കണ്ടെത്തി. ഷൂസിന്റെ വില തിരികെ നല്‍കാനും നഷ്ടപരിഹാരവും നിയമനടപടികള്‍ക്കുള്ള ചെലവും നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

കണ്ണൂര്‍ ചാലാട് സ്വദേശിനിയും സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ അനിമ എം. 2025 സെപ്റ്റംബര്‍ 22നാണ് ആമസോണ്‍ വഴി Skechers കാഷ്വല്‍ ഷൂസ് ഓര്‍ഡര്‍ ചെയ്തത്. 1,945.30 രൂപയാണ് ഷൂസിനായി അടച്ചത്. 5,200 രൂപയുടെ ബള്‍ക്ക് ഓര്‍ഡറിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഷൂസ് കയ്യിലെത്തിയപ്പോള്‍ താന്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നമല്ല ലഭിച്ചതെന്ന് കണ്ടെത്തി. പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഷൂസിനാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ ആമസോണ്‍ എത്തിച്ചത് വെളുത്ത സോള്‍ ഉള്ള വ്യത്യസ്തമായ ഷൂസായിരുന്നു.

തെറ്റായ ഉല്‍പ്പന്നം ലഭിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 24ന് തന്നെ അത് തിരികെ നല്‍കി. റിട്ടേണ്‍ സ്വീകരിച്ചതായി ആമസോണ്‍ അറിയിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ റീഫണ്ട് ലഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ റീഫണ്ട് ലഭിച്ചില്ല. തിരികെ അയച്ച ഉല്‍പ്പന്നം ട്രാന്‍സിറ്റില്‍ നഷ്ടപ്പെട്ടതായി കമ്പനി പിന്നീട് അറിയിച്ചു. ഉപഭോക്താവിന് അയച്ച സന്ദേശത്തില്‍ 'Your return is likely lost in transit' എന്നാണ് വ്യക്തമാക്കിയിരുന്നത്. റീഫണ്ടോ പരിഹാരമോ നല്‍കാന്‍ ആമസോണ്‍ തയ്യാറായില്ല.

ഇതിനിടെ, 2025 സെപ്റ്റംബര്‍ 30ന് ബെംഗളൂരുവില്‍ പുതിയ ജോലി അവസരവുമായി ബന്ധപ്പെട്ട അഭിമുഖത്തിനായി വിളിച്ചിരുന്നതായും ആമസോണുമായുള്ള പ്രശ്‌നം മൂലമുള്ള മാനസിക സമ്മര്‍ദ്ദം ആ അവസരം നഷ്ടപ്പെടാന്‍ കാരണമായതായും അനിമ പരാതിയില്‍ വ്യക്തമാക്കി. ഷൂസിന്റെ വിലയായ 1,945.30 രൂപ, മാനസിക ബുദ്ധിമുട്ടിന് 2 ലക്ഷം, ജോലി അവസരം നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരമായി 1 ലക്ഷം എന്നിവയാണ് അവര്‍ ആവശ്യപ്പെട്ടത്.

കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടും ആമസോണ്‍ ഹാജരാകുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് കേസ് ഏകപക്ഷീയമായി പരിഗണിച്ചു. പരാതിക്കാരി നികുതി ഇന്‍വോയ്‌സ്, ആമസോണ്‍ റിട്ടേണ്‍ നഷ്ടപ്പെട്ടതായി അറിയിച്ച സന്ദേശം, ഉല്‍പ്പന്ന ലിസ്റ്റിംഗിന്റെ സ്‌ക്രീന്‍ഷോട്ട്, ഡെലിവറി തെളിവ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ ഏഴ് രേഖകള്‍ തെളിവായി സമര്‍പ്പിച്ചു. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നത്തില്‍ നിന്ന് വ്യത്യസ്തമായ സാധനമാണ് ലഭിച്ചതെന്നും അത് ഉടന്‍ തന്നെ തിരികെ നല്‍കിയെന്നും കമ്മീഷന്‍ വിലയിരുത്തി. ആമസോണിന്റെ ഭാഗത്ത് നിന്ന് എതിര്‍വാദം ഇല്ലാത്തതിനാല്‍ പരാതിക്കാരിയുടെ വാദം വിശ്വാസയോഗ്യമാണെന്ന് കമ്മീഷന്‍ കണ്ടെത്തി.

എന്നാല്‍ ജോലി അവസരം നഷ്ടപ്പെട്ടുവെന്ന അവകാശവാദത്തിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അതിനുള്ള നഷ്ടപരിഹാര ആവശ്യം കമ്മീഷന്‍ അംഗീകരിച്ചില്ല. കമ്മീഷന്റെ ഉത്തരവ് അനുസരിച്ച്, ഷൂസിന്റെ വിലയായ 1,945.30 രൂപ കമ്പനി തിരികെ നല്‍കണം. മാനസിക ബുദ്ധിമുട്ടിന് 8,000 രൂപ നഷ്ടപരിഹാരമായും നല്‍കണം. നിയമച്ചെലവിനായി 4,000 രൂപയും നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു.

ആകെ 13,945.30 രൂപ ആമസോണ്‍ നല്‍കണം. ഉത്തരവ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനകം കമ്പനി പണം നല്‍കണം. വീഴ്ച വരുത്തിയാല്‍ 9,945.30 രൂപയ്ക്ക് ഉത്തരവ് തീയതി മുതല്‍ മുഴുവന്‍ തുകയും നല്‍കുന്നതുവരെ പ്രതിവര്‍ഷം 9 ശതമാനം പലിശ ബാധകമാകും.

Content Highlights: Amazon has been ordered to pay ₹13,945.30 to a Kerala customer after delivering the wrong Skechers shoes and denying a refund. The Kannur Consumer Commission found a deficiency in service and directed the e-commerce company to compensate the customer

To advertise here,contact us