ഇക്കാലത്തെ യുദ്ധങ്ങൾ അദൃശ്യമാണെന്നും അത് നയിക്കുന്നത് സാങ്കേതിക വിദ്യകളാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രമുഖ വ്യവസായി ഗൗതം അദാനി. തോക്കുകളല്ല മറിച്ച് ഇന്നത്തെ ആയുധങ്ങൾ അൽഗൊരിതങ്ങളാണെന്നും അദാനി കൂട്ടിച്ചേർത്തു. ഇത്തരം യുദ്ധങ്ങൾക്കെതിരെ തയ്യാറായി ഇരിക്കാനുള്ള കഴിവാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. എല്ലാ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ആവശ്യകതയെ ഉയർത്തികാട്ടിയാണ് അദാനിയുടെ വിലയിരുത്തൽ.
ഇത്തരം യുദ്ധങ്ങൾ നടക്കുന്നത് സെർവർ ഫാമുകളിലാണെന്നും കിടങ്ങുകളിലല്ലെന്നും പറഞ്ഞ അദാനി സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നത് ഭൂമിയിലല്ല മറിച്ച് ഡാറ്റ സെന്റുകളിലാണെന്നും പറഞ്ഞു, ഇവിടെ സൈന്യം ബോട്ട്‌നെറ്റുകളാണ് അല്ലാതെ ബറ്റാലിയനുകളല്ലെന്നും പശ്ചിമബംഗാളിലെ ഐഐടി ഖരാഗ്പൂരിൽ സംസാരിക്കവേ അദ്ദേഹം വിവരിച്ചു. നിലവിൽ ഇന്ത്യ 90 ശതമാനം സെമി കണ്ടക്ടറുകളും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ ഉണ്ടാവുന്ന ഏത് തരത്തിലുള്ള തടസങ്ങളും രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കോണമിയെ നിശ്ചലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ മേഖലയെ കുറിച്ചും അദാനി സംസാരിച്ചു. 85 ശതമാനം എണ്ണയും നമ്മൾ കയറ്റുമതി ചെയ്യുകയാണ്. ഏതെങ്കിലും തരത്തിലുള്ള ജിയോപൊളിറ്റിക്കൽ ഇടപെടലുകളുടെ അനന്തരഫലം നമ്മുടെ വളർച്ചയെ മുരടിപ്പിക്കും. നമ്മുടെ ഡാറ്റകൾ ഇന്ത്യൻ അതിർത്തി കടക്കുമ്പോൾ, ഇതിന്റെ ഓരോ കണികയും വിദേശ അൽഗൊരിതങ്ങൾക്കുള്ള അസംസ്‌കൃത വസ്തുവാകുന്നു, വിദേശ സമ്പത്ത് സൃഷ്ടിക്കുന്നു, വിദേശ ആധിപത്യവും ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. പല പ്രധാനപ്പെട്ട ആയുധങ്ങളും നമ്മൾ ഇറക്കുമതി ചെയ്യുന്നതും എല്ലാ മേഖലയിലും സ്വയം പര്യാപ്തമാകേണ്ടതിന്റെ പ്രാധാന്യം ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Content Highlights: Adani says that todays weapons are algorithms not guns