കേരളീയരുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് വെളിച്ചെണ്ണ. മറ്റേതൊക്കെ എണ്ണകളുണ്ടെങ്കിലും വെളിച്ചെണ്ണയില്‍ പാകം ചെയ്താലെ നമുക്ക് തൃപ്തിയാകൂ. എന്നാല്‍ ഇപ്പോള്‍ കടകളിലെ വെളിച്ചെണ്ണയുടെ പാക്കറ്റില്‍ തൊട്ടാല്‍ പോലും കൈ പൊള്ളും എന്ന അവസ്ഥയാണ്. വെളിച്ചെണ്ണയുടെ വില കഴിഞ്ഞ ദിവസങ്ങളിലായി സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ലിറ്ററിന് 450 രൂപയിലധികം വരെയാണ് വെളിച്ചെണ്ണയുടെ വില.
വെളിച്ചെണ്ണയ്‌ക്കൊപ്പം തേങ്ങയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. പൊതിച്ച തേങ്ങ കിലോയ്ക്ക് 70-80 രൂപ വരെയാണ് വില. 2024 ഓഗസ്റ്റ് - സെപ്തംബര്‍ വരെ വെളിച്ചെണ്ണ ലിറ്ററിന് 200 രൂപയും തേങ്ങയ്ക്ക് 35 മുതല്‍ 40 രൂപ വരെയുമായിരുന്നു വിലയുണ്ടായിരുന്നത്. പച്ച തേങ്ങയുടെ വിലയും ഗണ്യമായി ഉയരുകയാണ്. കിലോ ഗ്രാമിന് 63 രൂപയില്‍ എത്തി നില്‍ക്കുകയാണ്.
എണ്ണ വിലയിലുണ്ടായ വര്‍ധനവ് സാധാരണക്കാരെ വലയ്ക്കുകയാണ്. പലരും വെളിച്ചെണ്ണയുടെ വിലക്കയറ്റം കാരണം മറ്റ് എണ്ണകളെ മാത്രം ആശ്രയിക്കുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. സാധാരണക്കാരെ കൂടാതെ ഭക്ഷ്യനിര്‍മ്മാണ, വിതരണ മേഖലകളെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വില ഉയരാനുണ്ടായ കാരണം
തേങ്ങയുടെ വിലവര്‍ധനവും, കൊപ്രയുടെ ലഭ്യതക്കുറവുമാണ് വെളിച്ചെണ്ണയുടെ വില വര്‍ധിക്കാന്‍ പ്രധാന കാരണമെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. വെളിച്ചെണ്ണയ്‌ക്കുള്ള കൊപ്രക്ക് പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്‌നാടിനെയും കര്‍ണാടകത്തിനെയുമാണ്. അവിടെ നിന്നുള്ള കൊപ്ര വരവ് ഇല്ലാതായതോടെ വില കുതിച്ചു കയറുകയാണ്. ചെറുകിട മില്ലുകാര്‍ക്ക് പ്രതിദിനം ശരാശരി 100 കിലോ കൊപ്രയെങ്കിലും വെളിച്ചെണ്ണ നിര്‍മ്മിക്കാനായി എത്താറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ 65% ത്തിലധികം കുറവ് വന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കാലാവസ്ഥ വ്യതിയാനമാണ് തേങ്ങ ഉത്‌പാദനത്തിന് തിരിച്ചടിയായത്. മണ്‍സൂണ്‍ മഴയുടെ വൈകിയെത്തൽ തേങ്ങ ഉത്‌പാദനത്തിന് വിലങ്ങ് തടിയായിരുന്നു. ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോൾ വെളിച്ചെണ്ണയുടെ വിലക്കയറ്റമായി മാറിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൊപ്ര കളങ്ങള്‍ കാലിയായിരിക്കുകയാണ്, ഇതിന്‍റെ തിരിച്ചടി കേരളത്തിലെ ചെറുകിട മില്ലുകള്‍ക്കാണ്. അവയുടെ പ്രവര്‍ത്തനം നിലക്കുമോ എന്ന ആശങ്കയിലാണ് മില്ലുടമകള്‍.
Content Highlight; Why Coconut Oil Prices Are Rising in Kerala