തിരിച്ചെത്താനുള്ളത് 6181 കോടി രൂപയുടെ നോട്ടുകള്‍ ; 2000 നോട്ടുകള്‍ ഇനിയും മാറ്റിയെടുക്കാം

6,181 കോടിയുടെ നോട്ടുകള്‍ ഇനിയും ജനങ്ങളുടെ കയ്യിലുണ്ടെന്ന് ആര്‍ബിഐ

രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് ഇനിയും നിങ്ങളുടെ കയ്യില്‍ ഇരിപ്പുണ്ടോ. എന്ത് ചെയ്യണമെന്നറിയാതെ അലമാരയില്‍ വച്ചിരിക്കുകയാണോ ? എന്നാല്‍ വിഷമിക്കേണ്ട. 2000 രൂപ നോട്ടുകള്‍ക്ക് ഇനിയും നിയമപരമായ സാധുതയുണ്ടെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ ബാങ്ക് ശാഖകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം 2023 ഒക്ടോബര്‍ ഏഴ് വരെയായിരുന്നു. എന്നാലും ആര്‍ബിഐ യുടെ 19 ഇഷ്യു ഓഫീസുകളില്‍ ഈ നോട്ടുകള്‍ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. നേരിട്ടോ തപാല്‍ വഴിയോ നോട്ട് മാറ്റി എടുക്കാവുന്നതാണ്. ഇന്ത്യാ പോസ്റ്റ് വഴിയും നോട്ട് അയക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പണം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്യുക.

രണ്ട് വര്‍ഷം മുന്‍പ് പിന്‍വലിച്ചിട്ടും മുഴുവനും തിരികെയെത്താതെ 2,000 രൂപയുടെ നോട്ടുകള്‍ ഇനിയും ജനങ്ങളുടെ കൈവശമുണ്ടെന്നാണ് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. 6,181 കോടി രൂപയുടെ നോട്ടുകള്‍ ഇനിയും തിരികെ എത്താനുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

2016 നവംബര്‍ 8 നാണ് റിസര്‍വ്വ് ബാങ്ക് 2000 രൂപ നോട്ട് പുറത്തിറക്കിയത്. അഴിമതി, കള്ളപ്പണം, വ്യാജ കറന്‍സി എന്നിവ തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടികളുടെ ഭാഗമായിരുന്നു പുതിയ നോട്ടുകള്‍ അവതരിപ്പിച്ചത്. 2000 രൂപ നോട്ടിന്റെ പ്രചാരം ആദ്യം പരിമിതമായിരുന്നുവെങ്കിലും പിന്നീട് നോട്ട് പ്രചാരത്തില്‍ വ്യാപകമായി.2023 മെയ് 19 ന് ഈ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights :The RBI has clarified that Rs 2000 notes are still legal tender

To advertise here,contact us