അയോധ്യയില്‍ 40 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം നടത്തി അമിതാഭ് ബച്ചന്‍

സരയു റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടില്‍ ഉള്‍പ്പെട്ട ഭാഗമാണ് അമിതാഭ് വാങ്ങിയിരിക്കുന്നത്

അയോധ്യയില്‍ വീണ്ടും ഭൂമി വാങ്ങി അമിതാഭ് ബച്ചന്‍. ക്ഷേത്ര നഗരത്തില്‍ അമിതാഭ് ഇത് നാലാം തവണയാണ് നിക്ഷേപം നടത്തുന്നത്. 40 കോടി രൂപ വിലവരുന്ന 25,000 സ്‌ക്വയര്‍ ഫീറ്റ് ഭൂമിയാണ് അമിതാഭ് വാങ്ങിയിരിക്കുന്നത്. സരയു റിയല്‍ എസ്‌റ്റേറ്റ് പ്രൊജക്ടില്‍ ഉള്‍പ്പെട്ട ഭാഗമാണ് അമിതാഭ് വാങ്ങിയിരിക്കുന്നത്. ഇതേ പ്രൊജക്ടില്‍ നേരത്തേ 14.5 കോടി രൂപ ബച്ചന്‍ നേരത്തേ നിക്ഷേപിച്ചിരുന്നു.

അയോധ്യയില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് അമിതാഭ് നിക്ഷേപം ആരംഭിച്ചത്. 4.54 കോടി രൂപയ്ക്ക് 5372 സ്‌ക്വയര്‍ ഫീറ്റ് പ്ലോട്ട് അദ്ദേഹം വാങ്ങിയിരുന്നു. രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പായിട്ടായിരുന്നു അത്. ഇതിനെല്ലാം പുറമേ പിതാവ് ഹരിവംശ റായ് ബച്ചന്റെ ട്രസ്റ്റിന് കീഴില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവിടെ അച്ഛനുവേണ്ടി ഒരു സ്മാരകം പണിയുന്നതിന് വേണ്ടി അദ്ദേഹം ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലാഭം നോക്കിക്കൊണ്ടുള്ള നിക്ഷേപമല്ല ഇതെന്നും അയോധ്യയുടെ സാംസ്‌കാരിക ആത്മീയ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടുള്ള നിക്ഷേപമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

റിയല്‍ എസ്റ്റേറ്റില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ബോളിവുഡ് താരമാണ് അമിതാഭ്. മുംബൈയിലെ അന്ധേരിയില്‍ 83 കോടി രൂപയുടെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബച്ചന്‍അടുത്തിടെ വില്‍പന നടത്തിയിരുന്നു. 2021ല്‍ വെറും 31 കോടിക്ക് വാങ്ങിയ പ്രോപ്പര്‍ട്ടിയാണ് വന്‍ലാഭത്തില്‍ ബച്ചന്‍ വിറ്റത്. 2023ല്‍ അമിതാഭും അഭിഷേക് ബച്ചനും ഒന്നിച്ച് 25 കോടി വില വരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlights: Amitabh Bachchan acquires fourth property in Ayodhya

To advertise here,contact us