വില കുറഞ്ഞിട്ട് സ്വർണം വാങ്ങാനാണോ പ്ലാൻ? ആശ്വസിക്കാൻ വരട്ടെ...

ഒരു വർഷത്തിനുള്ളിൽ സ്വർണം സമ്മാനിച്ചത് 116% റിട്ടേൺ

ജനുവരി 29 2026 സ്വർണ വില പവന് 1,31,160 രൂപയെന്ന സർവകാല ഉയരം തൊട്ട ദിവസം. ആദ്യമായാണ് കേരളത്തിലെ സ്വർണ വില ഒന്നേകാൽ ലക്ഷത്തിൽ കൂടുതൽ എത്തുന്നത് . എന്നാൽ ഇന്ന് ജനുവരി 31 വെറും 2 ദിവസം കൊണ്ട് ഓൾ ടൈം ഹൈയിൽ നിന്നും ഒരു പവൻ സ്വർണത്തിന് 13400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.സ്വർണ വിലയിലെ കുത്തനെയുള്ള ഈ ഇടിവിന് കാരണമെന്താണ് ? ഇനിയും സ്വർണ വില താഴേയ്ക്ക് വരുമോ? അങ്ങനെ ചോദ്യങ്ങൾ അനവധിയാണ്.

ആഗോളതലത്തിൽ ദുർബലമായ പ്രവണതകൾക്കും യുഎസ് ഡോളറിന്റെ തിരിച്ചുവരവിനും ഇടയിൽ നിക്ഷേപകർ വൻ ലാഭം ബുക്ക് ചെയ്തതോടെയാണ് സ്വർണ്ണ വിലയിലെ കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത് .കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം സ്വർണം 10 ഗ്രാമിന് 14,000 രൂപയും വെള്ളി വില കിലോഗ്രാമിന് 20,000 രൂപയും വരെ കുറഞ്ഞു.ജനുവരി 29 നു ഔൺസിന് 5598 .75 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയ ആഗോള സ്വർണവില കഴിഞ്ഞ ദിവസം 5,000ഡോളറിന് താഴെ എത്തി. ഒരു ഘട്ടത്തിൽ 4685 ഡോളറിലേക്കും വില താഴ്ന്നു. ആഗോള വിപണിയിൽ സ്വർണം കത്തിക്കയറിയപ്പോൾ ജനുവരി 29 നു 8000 ത്തിലധികം രൂപയായിരുന്നു കേരളത്തിൽ ഒരുപവന് ഒറ്റയടിക്ക് ഉയർന്നത്.

വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഭൗമ രഷ്ട്രീയ സംഘർഷങ്ങളും രാഷ്‌ട്രീയ പൊരുത്തക്കേടുകളും സ്വർണത്തിലേക്കുള്ള ആവശ്യകത കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തെയും വെള്ളിയെയും തെരഞ്ഞെടുക്കുന്നതോടെ ഒരുദിവസവും ഡിമാൻഡ് വർധിക്കുകയാണ്. വിദേശ വിനിമയ കരുതൽ ശേഖരം വർധിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണവും വെള്ളിയും വാങ്ങികൂട്ടുന്നതും വില വർധിക്കാൻ കാരണമാകുന്നുണ്ട്.

ഇപ്പോൾ ഉണ്ടാകുന്ന ഇടിവിന് പിന്നിൽ എന്താണ് കാരണം ?

അതിൽ ആദ്യത്തേത് ലാഭമെടുപ്പ് തന്നെയാണ് അഥവാ (Profit Booking).സമീപകാലത്തെ റെക്കോർഡ് റാലിയെത്തുടർന്ന് നിക്ഷേപകർ കൂടുതൽ ലാഭം ബുക്ക് ചെയ്യാൻ തുടങ്ങിയതോടെ സ്വർണ്ണത്തിലും വെള്ളിയിലും ഗണ്യമായ തിരുത്തൽ ആണ് കാണുന്നത് . ശക്തമായ മൾട്ടി-സെഷൻ മുന്നേറ്റത്തിന് ശേഷം നേട്ടങ്ങൾ ഉറപ്പാക്കാൻ ശ്രമിച്ച സ്ഥാപനങ്ങളും വിറ്റഴിക്കാൻ ശ്രമിച്ചതാണ് ഇടിവിന് പ്രധാന കാരണമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ സീനിയർ കമ്മോഡിറ്റീസ് അനലിസ്റ്റ് സൗമിൽ ഗാന്ധി പറയുന്നത്. കൂടാതെ ടെക്‌നിക്കൽ ചാർട്ടിൽ വില വളരെ ഉയർന്ന (overbought) മേഖലയിൽ എത്തിയതിനാൽ ഒരു ലാഭമെടുപ്പിന് സാധ്യത കൂടുതലായിരുന്നു. ഇത് കൂടുതൽ വില ഇടിവിലേക്കും നയിച്ചു.

വെള്ളി വില ഇങ്ങനെ പിടിവിട്ടുയരാൻ എന്താണ് കാരണം ? ചൈനയുടെ പങ്ക്?

2025-ലാണ് വെള്ളി വിലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ എത്തിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള റെസിസ്റ്റൻസ് ലെവലുകൾ തകർത്താണ് വെള്ളി വിലയും പോയവാരം വലിയ കുതിപ്പ് നടത്തിയത്. ഇൻഡസ്ട്രിയൽ ഡിമാൻഡ് വർധിക്കുന്നത് തന്നെയാണ് പ്രധാന കാരണം.സോളാർ ഉപകരണങ്ങൾ, ലക്ട്രിക് വാഹനം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രോണിക്‌സ്, സെമികണ്ഡക്ടേഴ്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, എന്നിവയിൽ വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .

2024-ൽ ഏകദേശം 3,300 മെട്രിക് ടൺ ഉൽപ്പാദനത്തോടെ ലോകത്തിലെ രണ്ടാമത്തെ വലിയ വെള്ളി ഉത്പാദക രാജ്യമായിരുന്നു ചൈന, ആഗോള ഉൽപ്പാദനത്തിന്റെ ഏകദേശം 13% വരും ഇത്. അതേസമയം ലോകത്തെ ആകെ വെള്ളിയുടെ 65 ശതമാനത്തിലധികവും ഉപയോഗിക്കുന്നതും ചൈന തന്നെയാണ്. വെള്ളിയിന്മേൽ പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈന പദ്ധതിയിടുന്നുണ്ട് .

ജനുവരി മുതൽ ചൈന പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ച് സർക്കാർ ലൈസൻസുള്ള വൻകിട കമ്പനികൾക്ക് മാത്രമേ ഇനി വെള്ളി കയറ്റുമതി ചെയ്യാൻ അനുവാദമുള്ളൂ. ഇതിനാൽ തന്നെ ഇത് ആഗോള വിപണിയിലെ ലഭ്യത കുറയ്ക്കും എന്നതിൽ സംശയമില്ല.സ്വാഭാവികമായും വില പിടിവിട്ടുയരും.

ഡോളറിന്റെ ശക്തിയും ട്രംപിന്റെ പ്രഖ്യാപനവും

തുടരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളിൽ കുതിക്കുകയാണ് ഡോളർ. ഡോളർ കരുത്താർജ്ജിക്കുന്നതും സ്വർണ്ണത്തിന് തിരിച്ചടി നൽകുന്നുണ്ട്. ഫെഡ് ചെയർമാൻ ജറോം പവലിന് ശേഷം ഫെഡ് തലപ്പത്തേയ്ക്ക് മുൻ ഫെഡ് ഗവർണറായിരുന്ന കെവിൻ വാർഷിനെ ഡോണൾഡ്‌ ട്രംപ് നോമിനേറ്റ് ചെയ്തു.''കെവിനെ വളരെക്കാലമായി അറിയാം, അദ്ദേഹം മികച്ച ഫെഡ് ചെയർമാൻമാരിൽ ഒരാളാണ്, ഒരുപക്ഷേ ഏറ്റവും മികച്ച സ്ഥാനത്തേക്ക് എത്തിയേക്കും എന്നതിൽ സംശയമില്ല"എന്നാണ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് അഭിപ്രായപ്പെട്ടത് .2006 നും 2011 നും ഇടയിൽ ഫെഡ് ഗവർണറായി സേവനമനുഷ്ഠിച്ച വാർഷ്, നിലവിൽ സ്റ്റാൻഫോർഡിൽ ലക്ചററാണ്. 2026 മെയ് മാസത്തിൽ ഫെഡ് ചെയർമാനായ ജെറോം പവലിന്റെ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് പകരക്കാരനായി കെവിൻ വാർഷ് ചുമതലയേൽക്കും.

ഇനിയും കുറയുമോ സ്വർണ വില, ആശ്വസിക്കാൻ വകയുണ്ടോ?

2026 തുടങ്ങിയപ്പോൾ തന്നെ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങളാണ് ഉണ്ടായത് .ഇപ്പോൾ തന്നെ റെക്കോർഡുകൾ തകർത്ത സ്വർണ വില വീണ്ടും കുതിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുന്ന മാസങ്ങളിൽ 10ഗ്രാം സ്വർണത്തിനു ഏകദേശം വില 1.91 ലക്ഷം കടക്കുമെന്നാണ് ചില സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായം. വെള്ളിയുടെ കാര്യത്തിലും വർധനവ് തന്നെയായിരിക്കും സംഭവിക്കുക. കിലോയ്‌ക്ക് 5 ലക്ഷം രൂപ വരെ ഉയരുമെന്നാണ് വിദഗ്‌ധരുടെ കണക്ക് കൂട്ടൽ.

ആഗോള അനിശ്ചിതത്വത്തിനിടയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലകൾ ഉയർന്ന നിലയിൽ തുടരുമെന്ന് തന്നെയാണ് 2025–26 ലെ സാമ്പത്തിക സർവേ റിപ്പോർട്ടും പറയുന്നത് . സാമ്പത്തിക സർവേ പ്രകാരം, 2025 ൽ സ്വർണ്ണ വില വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത് .മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംസിഎക്സ്) സ്പോട്ട് സ്വർണ്ണ വില പരിശോധിക്കുമ്പോൾ 2025 ജനുവരി 30-ന് സ്വർണ്ണ വില 81,028 രൂപയായിരുന്നു, 2026 ജനുവരി 29-ന് അത് 1,75,231 രൂപയായി ഉയർന്നു.

ഒരു വർഷത്തിനുള്ളിൽ നിക്ഷേപകർക്ക് 116% റിട്ടേൺ . 2025-26 ലെ സാമ്പത്തിക സർവേയിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറയുന്നത് 2025-26 ലെ സ്വർണ്ണത്തിന്റെ റെക്കോർഡ് വില പ്രധാനമായും അമേരിക്കയുടെ താരിഫ് പ്രഖ്യാപനങ്ങൾ കാരണമാണ്. തുടരുന്ന ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ അപ്ഡേറ്റുകളും എല്ലാം വിപണികൾ ആശങ്കയോടെയാണ് ഉറ്റു നോക്കുന്നത്. അനിശ്ചിതാവസ്ഥകൾ തുടർന്നാൽ സ്വർണവും വെള്ളിയും വീണ്ടും റെക്കോർഡുകൾ ഭേദിക്കുമെന്നതിൽ സംശയമില്ല.

Content Highlights : Why has gold price fallen 5% and will it continue to dip now or make a comeback?

To advertise here,contact us