സ്വർണവിലയില്‍ 400 രൂപയുടെ ഇടിവ്; വിലക്കുറവ് നേട്ടമാക്കണോ? അഡ്വാന്‍സ് ബുക്കിംഗ് നടത്തൂ

അടുത്ത വര്‍ഷം സ്വര്‍ണവിലയില്‍ 30 ശതമാനം വര്‍ധനവുണ്ടാകും എന്നാണ് പ്രവചനം

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസകരമായ സമയം എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് വിലയില്‍ ഇടിവുണ്ടായെങ്കിലും വരും ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന. അതിനാല്‍ തന്നെ വിലക്കുറവുള്ള ദിവസമായതുകൊണ്ട് ഇന്ന് സ്വർണം വാങ്ങിയോ അഡ്വാന്‍സ് ബുക്കിംഗ് നടത്തിയോ വിലകൂടുന്നതില്‍നിന്നുള്ള ആശങ്ക ഒഴിവാക്കാം.

ഇന്നത്തെ സ്വർണവില

22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരള വിപണിയിലെ വില്‍പ്പന വില ഗ്രാമിന് 11930 രൂപയും പവന് 95440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9810 രൂപയും പവന് 78480 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം മറുവശത്ത് വെളളിയുടെ വില വന്‍തോതില്‍ ഉയരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 190 രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്.

അടുത്ത വര്‍ഷം സ്വര്‍ണവിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് ആഗോള സ്വര്‍ണ ഖനന വ്യവസായികളുടെ കൂട്ടായ്മയായ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയിലെ ഇടിവിന് അനുസൃതമായ ഇടിവ് ഇന്ത്യയിലുണ്ടായില്ല. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന്റെ പ്രധാന കാരണം.

കഴിഞ്ഞ ദിവസം ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളില്‍ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയര്‍ത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.

Content Highlights: Gold prices down in Kerala today

To advertise here,contact us