കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തില്‍ പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും അതിന് അനുസൃതമായ ഇടിവ് ആഭ്യന്തര വിപണയില്‍ ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് ഇതിന്‍റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം 520 രൂപയുടെ വർധനവോടെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 95760 രൂപയിലേക്ക് എത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.
ഇന്നത്തെ സ്വർണ വില
160 രൂപ കുറഞ്ഞതോടെ കേരള വിപണിയില്‍ പവന്‍റെ നിരക്ക് 95600 ലേക്ക് താഴ്ന്നു. ഗ്രാമിന് 20 രൂപയോടെ ഇടിവോടെ വില 11950 ലേക്കും എത്തി. വില്‍പ്പന വില 95600 രൂപയാണെങ്കിലും ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 1.05 ലക്ഷത്തില്‍ അധികം നല്‍കേണ്ടി വരും. പണിക്കൂലിയാണ് ആഭരണങ്ങളുടെ വില വർധിപ്പിക്കുന്ന പ്രധാന ഘടകം. അഞ്ച് ശതമാനാണ് അടിസ്ഥാന പണിക്കൂലി നിരക്കെങ്കിലും ഡിസൈനുകള്‍ക്ക് അനുസരിച്ച് ഇത് 25-30 ശതമാനമായി ഉയരാം. ഇതിന് പുറമെ ജിഎസ്ടി, ഹാള്‍മാർക്കിങ് ചാർജ് എന്നിവയും നല്‍കേണ്ടി വരും.
22 കാരറ്റിന് സമാനമായ ഇടിവ് 18 കാരറ്റിലും 14 കാരറ്റിലും ഒമ്പത് കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റിന് പവന് 78600 രൂപയും ഗ്രാമിന് 9825 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം വാങ്ങണമെങ്കില്‍ ഇന്നത്തെ നിരക്ക് അനുസരിച്ച് പവന് 61240 രൂപയും ഗ്രാമിന് 7655 രൂപയും നല്‍കണം. 39520 രൂപ മുടക്കിയാല്‍ ഇന്ന് ഒരു പവന്‍ ഒമ്പത് കാരറ്റ് സ്വർണം സ്വന്തമാക്കാം. ഗ്രാംവില-4940.
രാജ്യാന്തര വിപണിയില്‍ റെക്കോർഡ് ഇടിവ്
രാജ്യാന്തര വിപണിയില്‍ സ്വർണ വിലയില്‍ റെക്കോർഡ് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ട്രോയ് ഔണ്‍സിന്‍റെ നിരക്ക് 4200 ഡോളറിന് താഴേക്ക് എത്തി. സമീപകാലത്ത് ആദ്യമായാണ് വില ഇത്രയും താഴുന്നത്. അമേരിക്കന്‍ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതോടെ വിപണിയില്‍ വലിയ തോതിലുള്ള ലാഭമെടുപ്പ് ഉണ്ടായി. ഇതാണ് വില കുറയാനുള്ള പ്രധാന കാരണം.
രാജ്യാന്തര വിപണിയിലെ ഇടിവിന് അനുസൃതമായ ഇടിവ് ഇന്ത്യയിലുണ്ടായില്ല. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന്‍റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളില്‍ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയർത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വർണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.