സ്വര്‍ണത്തിന് ഇനി വില കുറയുമോ? 80,000ത്തിന് താഴേക്ക് എപ്പോള്‍ പോകും? ഡോ.മാര്‍ട്ടിന്‍ പാട്രിക് പറയുന്നു

സ്വര്‍ണവില കുറയാനുള്ള സാധ്യത എങ്ങനെയാണ്?

സ്വര്‍ണവിപണിയില്‍ ഓരോ ദിവസവും അപ്രതീക്ഷമായ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ മാസത്തില്‍ ഒരു ലക്ഷത്തിന് തൊട്ടരികെ എത്തിയ സ്വര്‍ണവില പിന്നീട് 89,000ത്തിനും 90,000ത്തിനും ഇടയില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും സ്വര്‍ണവില ഏതെങ്കിലും വിധത്തില്‍ കുറയാന്‍ സാധ്യതയുണ്ടോ എന്ന ചര്‍ച്ചകള്‍ വിപണിയില്‍ സജീവമാണ്. സ്വര്‍ണവിപണിയില്‍ സംഭവിക്കാനുള്ള കാര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യുകയാണ് സാമ്പത്തിക വിദഗ്ധന്‍ ഡോ.മാര്‍ട്ടിന്‍ പാട്രിക്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.

'സ്വര്‍ണത്തിന് വലിയൊരു ഇടിവ് സംഭവിക്കില്ല. പരമാവധി 80,000 വരെ കുറയാന്‍ സാധ്യതയുണ്ട്. അതിന്റെയും താഴേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അമേരിക്ക ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയത്തില്‍ എന്തെങ്കിലും കാര്യമായ മാറ്റം സംഭവിച്ചാലേ 80,000ത്തിനോ 75,000ത്തിനോ താഴോട്ട് സ്വര്‍ണവില ഇടിയാന്‍ സാധ്യതയുള്ളു. പക്ഷെ അമേരിക്ക പെട്ടെന്നൊരു മാറ്റത്തിന് തയ്യാറാകാന്‍ സാധ്യതയില്ല. അമേരിക്ക ഇപ്പോഴും രാജ്യങ്ങളോട് തീരുവ യുദ്ധത്തിലാണ്. ആ വ്യാപാര യുദ്ധത്തില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല. ചൈനയുടെ അടുത്ത് മാത്രമാണ് അവര്‍ ഒരു കോപ്രമൈസിന് ഒരുങ്ങുന്നത്. കാരണം ചൈനയുടെ മിനറല്‍സ് അമേരിക്കക്ക് ആവശ്യമുണ്ട്. ഇന്ത്യ അമേരിക്കക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രാജ്യമല്ല. അതുകൊണ്ടു തന്നെ ഗോള്‍ഡിന്റെ ഡിമാന്റ് കുറയാനുളള സാധ്യത ഇല്ല. സ്വര്‍ണത്തിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് ഡിമാന്റ് വര്‍ധിക്കുകയാണ്'. - ഡോ.മാര്‍ട്ടിന്‍ പാട്രിക്

'സ്വര്‍ണ കൂടുതല്‍ വാങ്ങിച്ചുവയ്ക്കാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ വീണ്ടും തീരുമാനമെടുത്തു. ഇതിന്റെ പ്രധാന കാരണം അനിശ്ചിതത്വത്തെ നേരിടുക എന്നതാണ്.അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസേര്‍വ് അവരുടെ അടിസ്ഥാന പലിശ നിരക്ക് കട്ട് ചെയ്യുന്നു. കട്ട് ചെയ്യുമ്പോള്‍ ഫിക്‌സഡ് ഇന്‍കം ഗ്രൂപ്പ് കാര്‍ക്ക് വരുമാനം കുറയും. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഗോള്‍ഡിലേക്കും മറ്റും ആളുകള്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വര്‍ണവില കുറയാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയുന്നത്. അമേരിക്കന്‍ ഡോളറിന്റെ മേധാപിത്യം നഷ്ടപ്പെട്ടിട്ടില്ല. ഡോളറ് വളരെ വീക്കാവുകയാണെങ്കില്‍ മാത്രമേ സ്വര്‍ണവില 50,000ത്തിലേക്കെത്താനുള്ള സാധ്യതയുള്ളത്. കൂടാതെ മൈനിങ് ചെയ്യാനുള്ള സ്വര്‍ണം ഇല്ല എന്നതാണ് മറ്റൊരു സത്യം. കാര്യമായ രീതിയില്‍ ലോകത്ത് ഇപ്പോള്‍ മൈനിങ് ഇല്ല. അതുകൊണ്ടു തന്നെ മൈനിങ് ഇല്ലാത്തതിന്റെ പേരിലും റീ-സൈക്കിളിങ് ആവശ്യമുള്ളതിനാലും സ്വര്‍ണത്തിന്റെ ഡിമാന്റ് ഭാവിയില്‍ വര്‍ധിക്കുകയും വില കൂടാനുള്ള സാധ്യതയുമാണ് കാണുന്നത്'- ഡോ.മാര്‍ട്ടിന്‍ പാട്രിക്.

കൂടാതെ, ഇപ്പോള്‍ പലരുടെയും കൈയ്യില്‍ ഉപയോഗ ശൂന്യമായ സ്വര്‍ണമുള്ളവര്‍ ഉണ്ടാകും അത് ഇപ്പോള്‍ വിറ്റാല്‍ നഷ്ടമാകുമോ എന്ന ചിന്തിക്കുന്നവര്‍ക്ക വളരെ നല്ല ഓപ്ഷനാണ് ഗോള്‍ഡ് ലീസിങ്ങ് എന്ന് പറയുകയാണ് ഡോ.മാര്‍ട്ടിന്‍ പാട്രിക്.

'ഗോള്‍ഡ് ലീസിങ്ങ് വളരെ നല്ലൊരു ഓപ്ഷനാണെങ്കിലും പലര്‍ക്കും ഇതിനെ കുറിച്ച് അറിയില്ല. അത് പ്രചാരത്തിലായി വരുന്നേയുള്ളു. അതുകൊണ്ടു തന്നെ ഗോള്‍ഡ് ലീസിങ്ങ് നിയമപരമായി ഇനിയും അംഗീകരിക്കേണ്ടി ഇരിക്കുന്നു. അതിന്റെ റെഗുലേറ്ററി സംവിധാനങ്ങള്‍ ഇനിയും രൂപപ്പെടേണ്ടി ഇരിക്കുന്നു. ഇപ്പോഴുത്തെ സ്വര്‍ണവിപണിയിലെ സാഹചര്യത്തില്‍ സ്വര്‍ണപാട്ടം നല്ലൊരു ഓപ്ഷനായിരിക്കും. ആഭരണങ്ങല്‍ നിര്‍മിക്കുന്നവരാണ് കൂടുതലായും ഗോള്‍ഡ് പാട്ടത്തിന് വാങ്ങുക. ആഭരണങ്ങള്‍ ഉണ്ടാക്കുന്നവര്‍ വലിയ രീതിയില്‍ ഇന്‍വെസ്റ്റമെന്റ് നടത്തി സ്വര്‍ണകട്ടികള്‍ വാങ്ങിച്ചാണ് സ്വര്‍ണനിര്‍മാണം നടത്തുന്നത്. അതിനു പകരം നമ്മളുടെ കൈകളില്‍ ഇരിക്കുന്ന ഉപയോഗമില്ലാത്ത സ്വര്‍ണം, കേടുപാടായ സ്വര്‍ണം, പഴയ സ്വര്‍ണമൊക്കെ ലീസിന് കൊടുക്കാന്‍ കഴിയും. ഒരു ബാങ്കോ മറ്റോ ഇടനിലക്കാരനായി നില്‍ക്കുകയും അവര്‍ തന്നെ ഒരു ജ്വല്ലറി നിര്‍മാതാവിനെ കണ്ടുപിടിച്ച് തരികയും ചെയ്യും. ജ്വല്ലറി നിര്‍മ്മാതാക്കള്‍ക്ക് ആ സ്വര്‍ണം രണ്ടോ മൂന്നോ വര്‍ഷത്തെയോ അല്ലെങ്കില്‍ 6 മാസത്തെ കരാറില്‍ കൈമാറും. ഈ കാലയവിന് ശേഷം സ്വര്‍ണം തിരികെ ലഭിക്കും. (തിരികെ ലഭിക്കുമ്പോള്‍ കൊടുത്ത രൂപത്തില്‍ തന്നെ തിരിച്ചു കിട്ടണമെന്ന് നിര്‍ബന്ധമില്ല). കൂടാതെ 2 മുതല്‍ 3 ശതമാനം വരെ പലിശ ജ്വല്ലറി നിര്‍മാതാവ് സ്വര്‍ണം നല്‍കുന്നവര്‍ക്ക് നല്‍കേണ്ടി വരും. പൈസ ആയി ആയിരിക്കില്ല പലിശ തിരികെ ലഭിക്കുക. സ്വര്‍ണം തിരിച്ച് ലഭിക്കുമ്പോള്‍ അതിനോടൊപ്പം സ്വര്‍ണം തന്നെ ചേര്‍ത്തായിരിക്കും ലഭിക്കുക. എന്നാല്‍ സ്വര്‍ണവിലയിലെ വന്‍ വര്‍ധന മൂലം ഇപ്പോള്‍ പലിശ 6 മുതല്‍ 7 ശതമാനം വരെ ആയിട്ടുണ്ട്. അതുകൊണ്ടു തന്ന ഇപ്പോള്‍ ജ്വല്ലറി ഉടമകള്‍ ഗോള്‍ഡ് ലീസിങ്ങില്‍ ഓപ്പറേഷണല്‍ കോസ്റ്റും ചേര്‍ക്കുന്നുണ്ട്'- ഡോ. മാര്‍ട്ടിന്‍ പാട്രിക്.

ഇപ്പോള്‍ നടപ്പിലാക്കിയ ഈ സംവിധാനം ഭാവിയില്‍ അതിനെ പരിഷ്‌കരിച്ച് റെഗുലേറ്ററി ഫ്രെയിം വര്‍ക്ക് വന്ന് ഔദ്യോഗികപരമായി അംഗീകരിച്ച് വരുമ്പോള്‍ ഇത് നല്ലൊരു ഓപ്ഷനായിരിക്കുമെന്നും ഡോ.മാര്‍ട്ടിന്‍ പാര്‍ട്ടിക് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Content Highlights: What is the probability of gold prices falling?

To advertise here,contact us