കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണം സെപ്റ്റംബർ 22നാണ് രാജ്യത്ത് നിലവിൽ വന്നത്. 12 ശതമാനത്തിൻ്റെയും 28 ശതമാനത്തിൻ്റെയും സ്ലാബുകൾ എടുത്തുമാറ്റി 5 ശതമാനം, 18 ശതമാനം എന്നീ രണ്ട് സ്ലാബുകൾ നിലനിർത്തിയതാണ് പുതിയ പരിഷ്കരണം. അതിനാൽ നിരവധി സാധങ്ങളുടെ വിലയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരനും, മധ്യവർഗ വിഭാഗത്തിൽപെട്ടയാൾക്കും ഒരേസമയം ഉപകാരപ്പെടുന്നതാണ് ഈ മാറ്റങ്ങൾ. എന്നാൽ ഈ ആനുകൂല്യം കമ്പനികൾ ജനങ്ങൾക്ക് നൽകാതെയിരുന്നാൽ എന്ത് ചെയ്യണം? ആ ഒരു സംശയം പലർക്കുമുണ്ടാകും. മറ്റ് നൂലാമാലകൾ ഇല്ലാതെ പരാതിപ്പെടാനുള്ള മാർഗ്ഗം ഇതിനായി ഒരുക്കിയിട്ടുണ്ട്.
വിവിധ രീതികളിലൂടെ നാഷണൽ കൺസ്യൂമർ ഹെൽപ്പ്ലൈനിൽ വ്യക്തികൾക്ക് ഈ വിഷയത്തിൽ നേരിട്ട് പരാതി നൽകാം. ഇതിനായി 1915 എന്ന ടോൾ ഫ്രീ നമ്പറും 8800001915 എന്ന വാട്സ്ആപ്പ് നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ഇൻഗ്രാം പോർട്ടൽ വഴിയും ജനങ്ങൾക്ക് പരാതി അറിയിക്കാം.
ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരും മധ്യവര്‍ഗ കുടുംബങ്ങളും ചെറുകിട, ഇടത്തരം സംരഭകരും ജിഎസ്ടി പരിഷ്‌കാരം വലിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാലുവാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു.
വാഹനങ്ങൾ, നിത്യോപയോഗ സാധങ്ങൾ, അടുക്കള സാമഗ്രികൾ, മരുന്നുകൾ തുടങ്ങി പലതിനും വില കുറഞ്ഞേക്കും. പാൽ, ബിസ്കറ്റുകൾ, കോൺഫ്ലേക്സ്, ഡ്രൈ ഫ്രൂട്ട്സ്, അവയുടെ ജ്യൂസുകൾ, ഐസ്ക്രീം, നെയ്യ്, പനീർ, ഇളനീർ വെള്ളം തുടങ്ങിയവയ്ക്ക് വില കുറയും. ആഫ്റ്റർ ഷേവ് ലോഷൻ, ഫേസ് ക്രീമുകൾ, പൗഡർ, എണ്ണ, ഷാംപൂ, സോപ്പ് തുടങ്ങിയവയ്ക്കും വില കുറഞ്ഞേക്കും.
ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ എസികൾ, ഡിഷ്‌വാഷറുകൾ, ടിവികൾ, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് വില കുറഞ്ഞേക്കും. ഡയഗ്നോസ്റ്റിക്ക് കിറ്റുകൾ, ഗ്ലുക്കോമീറ്ററുകൾ തുടങ്ങിയവയുടെ ജിഎസ്ടി 5 ശതമാനം ആയി കുറച്ചതിനാൽ അവയുടെ വിലയും കുറഞ്ഞേക്കും. ചില മരുന്നുകളുടെ വില കുറച്ചുകഴിഞ്ഞു.
ഇവയ്ക്ക് പുറമെ ജിം, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ തടുങ്ങിയവയുടെ ജിഎസ്ടിയും കുറച്ചിട്ടുണ്ട്. വാഹനങ്ങളുടെ വിലക്കുറവാകും ഒരുപക്ഷെ ഏറ്റവും ഉപകാരപ്പെടുക. മാരുതി, ടൊയോട്ട തുടങ്ങി മുൻനിര വാഹന നിർമ്മാണകമ്പനികൾ എല്ലാം കാറുകളുടെ വില കുറച്ചുകഴിഞ്ഞു. ബൈക്കുകളുടെ വിലയിലും കുറവ് വന്നുകഴിഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലെ കുപ്പിവെള്ളത്തിന്റെ വില കുറയും എന്നതും ആശ്വാസ്യകരമാണ്. ഒരു രൂപയാണ് കുറയുക. ഇതോടെ 15 രൂപയുണ്ടായിരുന്ന റെയിൽ നീർ വെള്ളം 14 രൂപയാകും.
അമുൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കുറച്ചത് ഇങ്ങനെയാണ്. വെണ്ണയുടെ (100 ഗ്രാം) വില 62 രൂപയില്‍ നിന്ന് 58 രൂപയായി കുറച്ചു. നെയ്യ് വില ലിറ്ററിന് 40 രൂപ കുറച്ച് 610 രൂപയാക്കി. സംസ്‌കരിച്ച ചീസ് ബ്ലോക്കിന്റെ (1 കിലോ) വില കിലോയ്ക്ക് 30 രൂപ കുറച്ചു 545 രൂപയായി. ഫ്രോസണ്‍ പനീറിന്റെ (200 ഗ്രാം) പുതിയ എംആര്‍പി സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ 99 രൂപയില്‍ നിന്ന് 95 രൂപയായിരിക്കും.