കുതിച്ചുയര്‍ന്ന സ്വര്‍ണവില കൂപ്പുകുത്തി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞു. സര്‍വകാല റെക്കോര്‍ഡ് പവന്‍ വിലയായ 75000 കടന്ന് കുതിച്ച സ്വര്‍ണം ഇന്ന് താഴേക്കെത്തി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. ഒരു പവന് 1000 രൂപ കുറഞ്ഞ് 74040 രൂപയിലുമെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ താഴ്ന്ന് 7590 രൂപയായി. 14 കാരറ്റ് ഗ്രാമിന് 5915 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3810 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 125 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3382 ഡോളറിലേക്ക് വീണു.

അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കാറുള്ളത്.

Content Highlights: Gold Price Today

To advertise here,contact us