ചരക്കുകപ്പലിന് വിലക്ക്: ഇന്ത്യന്‍ നയത്തില്‍ കുഴഞ്ഞ് പാകിസ്താന്‍; കടത്ത് കൂലി കൂടി, ചരക്കെത്താനും താമസം

വിലക്കു മൂലം കടത്തു കൂലിയും ചരക്കെത്താനുള്ള സമയവും കൂടിയെന്ന് പാക് ദിനപത്രമായ 'ഡോണ്‍' റിപ്പോര്‍ട്ടുചെയ്തു

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാകിസ്താനിലേക്കുള്ള ചരക്കുകപ്പലുകള്‍ നങ്കൂരമിടുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കു മൂലം കടത്തു കൂലിയും ചരക്കെത്താനുള്ള സമയവും കൂടിയെന്ന് പാക് ദിനപത്രമായ 'ഡോണ്‍' റിപ്പോര്‍ട്ടുചെയ്യുന്നു. 'ഇന്ത്യന്‍ നടപടി കാരണം മാതൃകപ്പലുകള്‍ പാകിസ്ഥാനിലേക്ക് വരുന്നില്ലെന്നും ഇത് ചരക്കെത്താന്‍ 30 മുതല്‍ 50 ദിവസം വരെ വൈകിപ്പിക്കുന്നുവെന്നും കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സസ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ജാവേദ് ബില്‍വാനി പറഞ്ഞു. ഇറക്കുമതിക്കാര്‍ നിലവില്‍ ഫീഡര്‍ കപ്പലുകളെയാണ് ആശ്രയിക്കുന്നതെന്നും ഇത് ചെലവ് വര്‍ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ടെന്നും ബില്‍വാനി പറഞ്ഞു.

പാകിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടോ അല്ലാതെയോ ഇറക്കുമതിക്കോ ഗതാഗതത്തിനോ ഇന്ത്യ 2025 മെയ് 2 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പാകിസ്താന്‍ കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയമാണ്. പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് നിരോധനം.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാര ബന്ധം വഷളായതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതി തീരുവ 200 ശതമാനമായി ഉയര്‍ത്തി. 2019 മുതല്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഔപചാരിക വ്യാപാര ബന്ധങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്, 2018 ല്‍ 20,602 കോടി രൂപ (2.41 ബില്യണ്‍ ഡോളര്‍) ആയിരുന്ന ഉഭയകക്ഷി വ്യാപാരം 2024 ല്‍ 10,258 കോടി രൂപയായി (1.2 ബില്യണ്‍ ഡോളര്‍) കുറഞ്ഞു. 2019 ല്‍ 4,680 കോടി രൂപ (547.5 മില്യണ്‍ ഡോളര്‍) ആയിരുന്ന പാകിസ്ഥാന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി 2024 ല്‍ വെറും 4 കോടി രൂപയായി (4,80,000 ഡോളര്‍) കുറയുകയായിരുന്നു.

Content Highlights: India’s ban on ships carrying Pakistani cargo hits shipping costs, delays freight

To advertise here,contact us