അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ വിൽപത്രം അംഗീകരിച്ച് ടാറ്റയുടെ സുഹൃത്തും താജ് ഹോട്ടൽസ് ഗ്രൂപ്പിലെ മുൻ ഡയറക്ടറുമായിരുന്ന മോഹിനി മോഹൻ ദത്ത. രത്തൻ ടാറ്റ വിൽപ്പത്രത്തിൽ എഴുതിയത് പ്രകാരം ടാറ്റയുടെ എസ്റ്റേറ്റിന്റെ മൂന്നിലൊന്ന് ഭാഗം നൽകാനുള്ള വിൽപത്രത്തിലെ വ്യവസ്ഥകൾ മോഹൻ ദത്ത അംഗീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
നേരത്തെ വിൽപ്പത്രത്തിലെ വ്യവസ്ഥകളിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മോഹൻ ദത്ത പിന്നീട് സമ്മതം നൽകുകയായിരുന്നു. വിൽപ്പത്രപ്രകാരം ടാറ്റയുടെ 3,900 കോടി രൂപയുടെ എസ്റ്റേറ്റ് ടാറ്റയുടെ അർദ്ധ സഹോദരിമാർക്കും മോഹൻ ദത്തയ്ക്കുമെല്ലാം അവകാശം നൽകിയിരുന്നു. തുടക്കത്തിൽ മോഹൻ ദത്ത തനിക്കായി മാറ്റിവെച്ച സ്വത്തിന്റെ മൂല്യത്തെ കുറിച്ച് അറിയണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും വിൽപത്രത്തിന് മേൽ തർക്കം വന്നാൽ തർക്കം ഉന്നയിച്ച ആൾക്ക് സ്വത്തിൽ അവകാശമുണ്ടാവില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാണിച്ചതോടെ തർക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
തനിക്ക് സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമില്ലെന്ന് മോഹൻ ദത്ത മറുപടി നൽകുകയും ചെയ്തു. ഇതോടെ തുടർ നടപടികളുമായി ടാറ്റ ഗ്രൂപ്പിന് മുന്നോട്ട് പോകാൻ സാധിക്കും. നേരത്തെ മാർച്ച് 27 ന് പ്രൊബേറ്റിനായി എക്‌സിക്യൂട്ടർമാർ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് പൊതു അറിയിപ്പ് നൽകാനും ആർക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
വിൽപത്രത്തിൽ പേരുള്ള ആളുകളില്‍, ടാറ്റ കുടുംബത്തിൽ നിന്ന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചിട്ടുള്ള വ്യക്തി മോഹൻ ദത്തയാണ്.വില്‍പത്രത്തിലെ വ്യവസ്ഥകൾ പുറത്തുവന്നതോടെ ആരാണ് മോഹൻ ദത്തയെന്ന് വ്യാപകമായി സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.
ജംഷഡ്പൂർ ആസ്ഥാനമായുള്ള സംരംഭകനാണ് യഥാർത്ഥത്തിൽ മോഹിനി മോഹൻ ദത്ത. ടാറ്റ കൂടി ഓഹരി ഉടമയായിരുന്ന സ്റ്റാലിയൻ എന്ന കമ്പനിയുടെ സഹ ഉടമകൂടിയായിരുന്നു ഇയാൾ. കമ്പനിയുടെ 80 ശതമാനം ഓഹരി മോഹിനി മോഹൻ ദത്തയുടെ കൈവശവും 20 ശതമാനം ടാറ്റ ഇൻഡസ്ട്രീസിന്റെ പേരിലുമായിരുന്നു. പിന്നീട് കമ്പനി പൂർണമായും ടാറ്റ ഏറ്റെടുത്തു.
24 -ാം വയസിൽ ജംഷഡ്പൂരിലെ ഡീലേഴ്സ് ഹോസ്റ്റലിൽ വെച്ചാണ് തങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതെന്ന് നേരത്തെ മോഹിനി മോഹൻ ദത്ത വെളിപ്പെടുത്തിയിരുന്നു. 'അദ്ദേഹം എന്നെ സഹായിക്കുകയും എന്നെ ശരിക്കും ശക്തിപ്പെടുത്തുകയും ചെയ്തു,' എന്നാണ് ടാറ്റയുമായുള്ള ബന്ധത്തെ കുറിച്ച് മോഹൻ ദത്ത നേരത്തെ പറഞ്ഞത്.
മോഹൻ ദത്തയുടെ മകളും ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. 2015 വരെ താജ് ഹോട്ടലുകളിലും പിന്നീട് 2024 വരെ ടാറ്റ ട്രസ്റ്റിലുമായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് രത്തൻ ടാറ്റ മരിച്ചത്. ആലിബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജുഹു താര റോഡിലെ ഇരുനിലക്കെട്ടിടം, 350 കോടി രൂപയിലേറെയുള്ള സ്ഥിരനിക്ഷേപം, ടാറ്റ സൺസിലെ 0.83 ശതമാനം ഓഹരി തുടങ്ങി നിരവധി സ്വത്തുക്കൾ തന്റെ സഹോദരനും അർദ്ധ സഹോദരിമാർക്കും വിശ്വസ്തരായ വീട്ടുജോലിക്കാർക്കും ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിനുമായി എഴുതി വെച്ചിരുന്നു.
രത്തൻ ടാറ്റയും കുടുംബവും ജുഹുവിൽ താമസിച്ചിരുന്ന വീട്ടിൽ രത്തൻ ടാറ്റയ്ക്കും സഹോദരൻ ജിമ്മിക്കും അർധസഹോദരൻ നോയൽ ടാറ്റയ്ക്കും വളർത്തമ്മ സിമോൺ ടാറ്റയ്ക്കും അവകാശമുണ്ട്. വിദേശത്ത് പോയി പഠിക്കാനായി ശന്തനുവെടുത്ത വായ്പ എഴുതി തള്ളിയ രത്തൻ ടാറ്റ, മുതിർന്നവർക്ക് ഏകാന്തതയും ഒറ്റപ്പെടലും നൽകുന്ന വേദനകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള, ശന്തനുവിന്റെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പായ ഗുഡ്ഫെലോസിലെ ടാറ്റയുടെ ഓഹരികൾ ശന്തനുവിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
തന്റെ വിശ്വസ്ത ജീവനക്കാരനായ സുബ്ബയ്യക്കും സ്വത്തിന്റെ ഒരു ഭാഗം നീക്കിവെച്ചിട്ടുണ്ട്. വളർത്തുപട്ടിയായ ടിറ്റോയ്ക്ക് 'പരിധിയില്ലാത്ത പരിരക്ഷ' ഉറപ്പാക്കാനായി പാചകക്കാരിലൊരാളായ രാജൻ ഷായ്ക്കാണ് പരിചരണച്ചുമതല നൽകുകയും ഇതിനായി തുക നീക്കിവെക്കുകയും ചെയ്തു. ടാറ്റ സൺസിലെയും ഗ്രൂപ്പ് കമ്പനികളിലെയും രത്തൻ ടാറ്റയുടെ ഓഹരികൾ ചാരിറ്റിസംഘടനയായ രത്തൻ ടാറ്റ എൻഡോവ്മെൻറ് ഫൗണ്ടേഷന് കൈമാറാനും നിർദ്ദേശിച്ചിരുന്നു.
Content Highlights: Mohini Mohan Dutta finally accepts Tata's will and will take over assets worth Rs 588 crore