വെക്കേഷൻ പ്ലാൻ ചെയ്യുമ്പോൾ ആദ്യം മനസിലേക്ക് എത്തുന്ന ഇടമാണ് മാലിദ്വീപ്. കടലിന്റെ മനോഹാരിതയെ ഏറ്റവും നന്നായി എക്‌സ്‌പ്ലോർ ചെയ്യാൻ ബെസ്റ്റാണ് മാലിദ്വീപ്. ഈ നവംബർ മാസം മുതൽ പുതിയ ചില നിയമങ്ങളാണ് മാലിയില്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇത് മാലിക്കാർക്ക് മാത്രമല്ല അവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കും ഇത് ബാധകമാണ്. ഇതറിഞ്ഞ് വേണം മാലിദ്വീപ് യാത്ര പ്ലാന്‍ ചെയ്യാന്‍.
നവംബർ 1 മുതൽ 2007 ജനുവരി ഒന്നിനും അതിന് ശേഷവും ജനിച്ചവർക്ക് മാലിയിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനോ കൈവശം വയ്ക്കാനോ പാടില്ലെന്നാണ് കർശനമായി നിർദേശിച്ചിരിക്കുന്നത്. പുകവലിയില്ലാത്ത തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിനൊപ്പം പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ടൂറിസ്റ്റുകൾക്കും ഈ നിയമം ബാധകമാണെന്ന് ഭരണകൂടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ മദ്യത്തിന്റെ ഇറക്കുമതിയ്ക്കും വാപ്പിങിനും മാലിദ്വീപ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
പുകവലിയുടെ ദൂഷ്യവശങ്ങളിൽ നിന്നും യുവാക്കളെ സംരക്ഷിക്കുന്നതിനുള്ള ചരിത്രപരമായ നാഴികക്കല്ലാണ് ഈ തീരുമാനമെന്നാണ് അധികൃതർ പ്രതികരിക്കുന്നത്. ജോലിസ്ഥലങ്ങൾ, തീയേറ്ററുകൾ, റെസ്റ്റോറന്റുകൾ,കഫേകൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ പുകവലി നിയമപ്രകാരം പാടില്ലെങ്കിലും നിയമത്തിൽ പറഞ്ഞിരിക്കുന്ന പ്രായപരിധിയിൽ ഉൾപ്പെടാത്തവർക്ക് സിഗററ്റുകൾ വാങ്ങാം. ഇ സിഗററ്റിനും വാപ്പിങ്ങിനും കർശനമായ നിരോധനമുണ്ട്. 2024ൽ ഇ സിഗററ്റിന്റെ ഇറക്കുമതി, വിൽപന, ഉപയോഗം, കൈവശം വയ്ക്കുക, വിതരണം ചെയ്യുക എന്നിവയിൽ നിന്ന് എല്ലാ പ്രായത്തിലുള്ളവരെയും വിലക്കിയിട്ടുണ്ട്.
കടകൾ, റിസോർട്ടുകൾ, വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തുടങ്ങിയ ഇടങ്ങളിൽ പുകയില ഉത്പന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാൽ കനത്ത പിഴയ്‌ക്കൊപ്പം സാധനം കണ്ടുകെട്ടുകയും ചെയ്യും. മാത്രമല്ല മറ്റ് ശിക്ഷകളും പിറകേ വരും.Content Highlights: Smoking restriction in Maldives for young people