ഇന്ത്യൻ ആകാശം പാകിസ്താന് മുന്നിൽ അടഞ്ഞ് തന്നെ കിടക്കും; പാക് വിമാനങ്ങങ്ങൾക്കുള്ള നിരോധനം തുടരും

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനാണ് ആദ്യം വ്യോമപാത അടയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്

ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നതിന് പാക് വിമാനങ്ങൾക്കും വിമാനകമ്പനികൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കേന്ദ്രസർക്കാർ നീട്ടി. ഒക്ടോബർ 24 വരെയുളള ഒരു മാസ കാലയളവിലേക്കാണ് നിരോധനം നീട്ടിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതർക്ക് ഏവിയേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചു. പാക് വ്യോമപാത ഉപയോഗിക്കുന്നതിൽ ഇന്ത്യൻ വിമാനങ്ങൾക്കുള്ള നിരോധന തീരുമാനം പാക് സർക്കാർ കഴിഞ്ഞ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും നിരോധനം നീട്ടിയത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനാണ് ആദ്യം വ്യോമപാത അടയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒരു മാസത്തേയ്ക്കായിരുന്നു നിരോധനം. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഇന്ത്യയും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. പിന്നാലെ ഓരോ മാസവും നിരോധനം നീട്ടികൊണ്ട് ഇരുരാജ്യങ്ങളും ഉത്തരവുകൾ ഇറക്കിയിരുന്നു. ഇരു രാജ്യങ്ങളുടെയും വിമാനങ്ങൾക്ക് മാത്രമാണ് നിരോധനം ബാധകമായുള്ളത്. മറ്റ് രാജ്യങ്ങളുടെ വിമാനങ്ങൾക്ക് ഇരു രാജ്യങ്ങളുടെയും വ്യോമപാത ഉപയോഗിക്കാൻ തടസമില്ല.

ഒക്ടോബർ 24 വരെയാണ് വ്യോമപാതയിലെ നിരോധനമുള്ളത്. ഇരു രാജ്യങ്ങളുടെയും മുൻ നിരോധന കാലയളവ് ഇന്ന് അവസാനിക്കാനിരിക്കുകയാണ്. ഇതോടെയാണ് നിരോധനം നീട്ടി ഉത്തരവിറങ്ങിയത്.

പാകിസ്താന്റെ വ്യോമപാത അടച്ചത് 800-ാളം ഇന്ത്യൻ വിമാനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്ന് പശ്ചിമേഷ്യ , യൂറോപ്പ്, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് പോകേണ്ട വിമാനങ്ങൾക്ക് ഇപ്പോൾ വളരെ ദൂരം സഞ്ചരിക്കേണ്ടിവരികയാണ്. ഇത് വിമാനങ്ങളുടെ പ്രവർത്തനത്തെയും മെയിന്റനൻസിനെയും അടക്കം ബാധിക്കുന്നുണ്ട്. പല എയർലൈൻസ് കമ്പനികളുടെയും ചിലവുകൾ വർധിക്കാനും കാരണമായിട്ടുണ്ട്. എയർ ഇന്ത്യ, ആകാശ എയർ, സ്‌പൈസ് ജെറ്റ് എന്നിങ്ങനെ നിരവധി കമ്പനികൾ ഈ റൂട്ടിൽ നിരന്തരം സർവീസുകൾ നടത്തുന്നവരാണ്.

പാകിസ്താൻ വിമാനകമ്പനികൾക്ക് എന്നാൽ ഇന്ത്യൻ വ്യോമപാത അടച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകൾ കുറവാണ് എന്നതാണ് അതിന് കാരണം. ആഴ്ചയിൽ ആറ് വിമാനങ്ങൾ മാത്രമാണ് ഇന്ത്യൻ വ്യോമപാത ഉപയോഗിക്കുന്നത് എന്നതിനാൽ ഇന്ത്യയുടെ ഈ നീക്കം പാകിസ്താനെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് വിവരങ്ങൾ.

നേരത്തെയും പാകിസ്താൻ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. 2019ലായിരുന്നു അത്. അന്ന് ഇന്ത്യൻ വിമാനകമ്പനികൾക്ക് 700 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വന്നത്. ഇന്ധന ചിലവിൽ വന്ന വർധനവും മറ്റും കാരണമായിരുന്നു ഇത്രയും നഷ്ടം സംഭവിച്ചത്. എയർ ഇന്ത്യയെയാണ് അന്നത്തെ വിമാനപാത നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത്.

Content Highlights:

To advertise here,contact us