ദീര്‍ഘദൂരം യാത്ര ചെയ്യുന്നതിന് ട്രെയിന്‍ ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിങ് ലിസ്റ്റില്‍ ആകുന്നത് ഒരു തലവേദനയാണ് അല്ലെ.. ബെര്‍ത്ത് ലഭിച്ചോ എന്നറിയാന്‍ ചാര്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍, എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കുന്നതിന് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മുഴുവന്‍ ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം മാത്രമാണ് വെയിറ്റിങ് ലിസ്റ്റില്‍ അനുവദിക്കുകയുള്ളു. പ്ലാറ്റ്‌ഫോമിലും തീവണ്ടികള്‍ക്കകത്തെയും തിരക്ക് കുറയ്ക്കാനാണ് ഉദ്ദേശിച്ചുള്ള ഈ തീരുമാനം മിക്ക റെയില്‍വേ സോണുകളിലും ഇതിനകം നടപ്പിലായിക്കഴിഞ്ഞു.
പുതിയ നിയമത്തിന്റെ ഭാഗമായി ജനറല്‍ ക്വാട്ടയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ലഭിച്ചാല്‍ ബെര്‍ത്ത് ഒരുവിധം ഉറപ്പിക്കാന്‍ കഴിയും. തല്‍കാല്‍ ടിക്കറ്റുകള്‍ക്കും, വിദൂര സ്ഥലങ്ങളില്‍ നിന്ന് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കുന്നതിനും ഇത് ബാധകമായിരിക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും, സ്ലീപ്പര്‍ കോച്ചുകളില്‍ 400 വരെ വെയിറ്റിങ് ലിസ്റ്റുകള്‍ നല്‍കുന്ന പ്രവണതയായിരുന്നു മുന്‍പ് ഉണ്ടായിരുന്നത്. ബെര്‍ത്ത് കിട്ടും എന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റിലുള്ളവരും ട്രെയിനില്‍ കയറും. ഇത് പലപ്പോഴും വലിയ തിരക്കിലേക്കും, സംഘര്‍ഷത്തിലേക്കും നയിക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുന്നതിനാണ് റെയില്‍വേ വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കുന്നതിനുള്ള തീരുമാനം.
അതേസമയം ഭിന്നശേഷിക്കാര്‍ക്കും പട്ടാളക്കാര്‍ക്കും മറ്റു സ്‌പെഷ്യല്‍ ക്വാട്ടകൾക്കും ഈ നിയന്ത്രണം ബാധകമല്ല. സോണുകള്‍ക്കനുസരിച്ച് വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണത്തില്‍ പ്രകടമായ മാറ്റമുണ്ടാകാറുണ്ട്. സെന്‍ട്രല്‍, വെസ്റ്റേണ്‍ റെയില്‍വേകളില്‍ 40 ശതമാനം വരെയൊക്കെ വെയിറ്റിങ് ലിസ്റ്റ് ബെര്‍ത്തുകള്‍ ഉണ്ടായിരുന്നു. ജനറല്‍ ക്വാട്ടയിലെ വെയിറ്റിങ് ലിസ്റ്റുകളില്‍ 20 മുതല്‍ 25 ശതമാനം വരെ ചാര്‍ട്ട് വരുമ്പോള്‍ ബെര്‍ത്ത് ലഭിക്കുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
Content Highlight; Indian Railways Reduces Ticket Waiting Lists