പ്രണയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്ന, സാഹചര്യ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ കഠിനമായി പരിശ്രമിച്ച് വിജയിച്ചവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കുറച്ച് വ്യത്യസ്തമാണ് ഇനി പറയാൻ പോകുന്ന സംഭവം. ചൈനക്കാരനായ 57 കാരൻ ഗുയി ജുൻമിന്നിന്റെ ഭാര്യ സാൻ വെൻലിയാൻ ശ്വാസകോശ കാൻസർ പിടിപെട്ട് മരിച്ചു. ഭാര്യക്ക് വെറും മാസങ്ങൾ മാത്രമേ ആയുസുള്ളു എന്ന് ഡോക്ടർ ഉറപ്പിച്ച് പറഞ്ഞതോടെ അവരുടെ ശരീരം ക്രയോപ്രിസർവേഷൻ ചെയ്ത് സൂക്ഷിക്കാനാണ് ജുൻമിൻ തീരുമാനിച്ചത്. ഭാവിയിൽ എന്നെങ്കിലും ഒരിക്കലും മരിച്ചപോയ വ്യക്തി ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയിൽ മൃതശരീരങ്ങൾ മരവിപ്പിച്ച് സൂക്ഷിക്കുന്ന പ്രക്രിയയാണിത്.
സാനിനെ നഷ്ടപ്പെടാൻ തയ്യാറല്ലാത്ത ജുൻമിൻ കാൻസറിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടാകുമ്പോൾ തന്റെ ഭാര്യയെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിച്ചാണ് ഈ രീതി തിരഞ്ഞെടുത്തത്. മരിക്കുമ്പോൾ 48 വയസായിരുന്നു സാനിന്. ക്രയോപ്രിസർവേഷനായി ഷാങ്‌ദോങ് യിങ്‌ഫെങ് ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി 30വർഷത്തെ കരാറാണ് ജുൻമിൻ ഒപ്പുവച്ചിരിക്കുന്നത്.
കരാർ ഒപ്പിട്ട് രണ്ട് വർഷത്തോളം ഭാര്യയുടെ ഓർമകളിൽ അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചു. പക്ഷേ 2020ലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അപ്രതീക്ഷിതമായി ജുൻമിന്നിന് ഗൗട്ട് അറ്റാക്ക് ഉണ്ടായി. യുറേറ്റ് ക്രിസ്റ്റലുകൾ അടിഞ്ഞ് കൂടി സന്ധികളിൽ ഉണ്ടാവുന്ന വീക്കവും അമിതമായ വേദനയുമാണ് ഗൗട്ട് അറ്റാക്ക്. രണ്ടുദിവസം ആരുടെയും സഹായമില്ലാതെ വീട്ടിൽ വേദന സഹിച്ച് അദ്ദേഹത്തിന് കഴിയേണ്ടി വന്നു. ഒടുവിൽ ചില ബന്ധുക്കൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴാണ് അവശനിലയിലായ ജുന്‍മുന്നിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
ഈ അവസ്ഥയിലൂടെ കടന്നുപോയതിന് ശേഷമാണ് ജുൻമിന്നിന്റൈ സുഹൃത്ത് വാങ് ചുങ്‌സിയ എന്ന സ്ത്രീയെ അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നത്. ഇൻഷുറൻസ് സെയിൽസിൽ പ്രവർത്തിച്ചിരുന്ന അവരും ജുൻമുന്നും ഒടുവിൽ പങ്കാളികളായി തീർന്നു. തന്റെ ഭാര്യയെ പോലെ സമാനതകളുള്ള സ്ത്രീയാണ് വാങ് എന്നാണ് ജുൻമിൻ പറയുന്നത്. കൊറോണറി സ്റ്റെന്റ് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്ന ജുൻമിന്നിനെ പരിപാലിക്കുന്നതെല്ലാം പുതിയ പങ്കാളിയാണ്.
അതേസമയം തങ്ങളുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമുണ്ടെന്നാണ് ജുൻമിൻ പറയുന്നത്. തന്റെ ഹൃദയത്തിലേക്ക് ഇതുവരെ വാങ് കടന്നുവന്നിട്ടില്ലെന്നും എന്നാൽ അവളോട് തനിക്കൊരു ഉത്തരവാദിത്തം തോന്നുന്നുണ്ടെന്നും ഇത്തിരി സങ്കീർണമാണ് ജീവിതമെന്നുമാണ് ജുൻമിൻ വിശദീകരിക്കുന്നത്. ഒപ്പം തന്റെ ആദ്യഭാര്യയുടെ സ്ഥാനം ഒരിക്കലും വാങിന് നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
സമൂഹമാധ്യമത്തിൽ ജുൻമിന്നിന്റെ ജീവിതകഥ ചർച്ചയായതിന് പിന്നാലെ ഒരു വിഭാഗം വിമർശിച്ചും മറുവിഭാഗം പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. സ്നേഹം ഒരിക്കലേ ഉണ്ടാകൂ..അത് നഷ്ടപ്പെട്ടാലും ജീവിതത്തിൽ മുന്നോട്ടു പോകണം എന്നാണ് ചിലർ പറയുന്നത്. എന്നാൽ ആദ്യഭാര്യയെ മറക്കാൻ കഴിയില്ലെങ്കിൽ മറ്റൊരു വ്യക്തിയോട് ഈ കാണിക്കുന്നത് ശരിയല്ലെന്ന് പറയുന്നവരാണ് മറുഭാഗത്ത്.
Content Highlights: Chinese man froze wife's body to reunite in Future, now in new relationship