ജോലിയിലെ മടുപ്പും ഏകാന്തതയും മറികടക്കാന്‍ രാത്രി കാബ് ഡ്രൈവര്‍മാരായി ബെംഗളുരു എന്‍ജിനീയര്‍മാര്‍

വിരസതയില്‍നിന്ന് പുറത്തുകടക്കാനായി പലരും കണ്ടെത്തിയിരിക്കുന്ന ഹോബിയാണ് കാബ് ഡ്രൈവിങ്.

ഉപരിപഠനത്തിന് ശേഷം തൊഴില്‍ തേടിയെത്തുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരുടെ പറുദീസയാണ് ബെംഗളുരു. മികച്ച ശമ്പളമുള്ള ജോലിയും ബെംഗളുരു നഗരത്തിന്റെ വേഗതയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ബെംഗളുരുവില്‍ കുടിയേറുന്നവര്‍ക്ക് ആദ്യകാലത്ത് രസകരമായി തോന്നുമെങ്കിലും കാലക്രമേണ തനിച്ചുള്ള താമസവും ജോലിയിലെ ആവര്‍ത്തനവിരസതയും മനസ്സുമടുപ്പിക്കും. ഈ വിരസതയില്‍നിന്ന് പുറത്തുകടക്കാനായി പലരും കണ്ടെത്തിയിരിക്കുന്ന ഹോബിയാണ് കാബ് ഡ്രൈവിങ്.

പകല്‍ സമയത്ത് സോഫ്റ്റ് വെയര്‍ എന്‍ജിനീയറും രാത്രി കാലങ്ങളില്‍ കാബ് ഡ്രൈവറും. ഇതിനായി കാബ് ആപ്പായ നമ്മ യാത്രിയില്‍ പലരും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ശമ്പളത്തിനുപുറമേ പോക്കറ്റ് മണിയും സമ്പാദിക്കാം, ബോറടിയും മാറ്റാം. ഉപജീവനമാര്‍ഗം കാബ് ഡ്രൈവിങ് അല്ലാത്തതിനാല്‍ ഇഷ്ടമുള്ളപ്പോള്‍ മാത്രം ജോലിക്ക് പോയാല്‍ മതി. ഓരോ യാത്രയിലും ഓരോ പുതിയ ആളെ പരിചയപ്പെടുകയും ചെയ്യാം.

എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തിപരമായി തനിക്ക് ധാരണയൊന്നുമില്ലെന്ന് ഓല ഊബര്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ ചീഫ് തന്‍വീര്‍ പാഷ പറയുന്നു. ടെക്കികള്‍ പൊതുവെ യൂണിയന്‍ വഴിയല്ല രജിസ്റ്റര്‍ ചെയ്യുന്നത്, അവര്‍ക്ക് യൂണിയന്റെ പിന്തുണയുടെ ആവശ്യമില്ല. പ്രധാന വരുമാനമാര്‍ഗത്തിനൊപ്പം കൂടുതല്‍ പണസമ്പാദനത്തിനും മറ്റുമായി അവര്‍ ജോലി ചെയ്യാനിറങ്ങുന്നതിന്റെ പ്രോത്സാഹിപ്പിക്കുന്നു. നല്ല സേവനമാണ് അവര്‍ കാഴ്ചവയ്ക്കുന്നതെങ്കില്‍ അവരെ എല്ലായ്‌പ്പോഴും സ്വാഗതവും ചെയ്യും. പാഷ വ്യക്തമാക്കി.

ബെംഗളുരുവില്‍ മാത്രമല്ല ഇത്തരത്തില്‍ പ്രധാന ജോലിക്ക് പുറമേ യുവാക്കള്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിലേക്ക് ഇറങ്ങുന്നത്. ഡല്‍ഹിയിലും മുംബൈയിലും ഐടി ജീവനക്കാര്‍ ഇത്തരത്തില്‍ രാത്രി കാലങ്ങളില്‍ കാബ് ഡ്രൈവര്‍മാരായി ഇറങ്ങാറുണ്ടെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണത്തേക്കാളുപരി തൊഴിലിടയത്തിലെ ബോറടി മാറ്റാനും ഒറ്റപ്പെടലില്‍ നിന്ന് രക്ഷനേടാനുമാണ് ലക്ഷങ്ങള്‍ പ്രതിഫലമുള്ള ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാരുള്‍പ്പെടെ രാത്രി കാറോടിക്കാനായി ഇറങ്ങുന്നത്.

Content Highlights: Why Bengaluru engineers are driving Ola, Uber

To advertise here,contact us