ഐഫോണിനായി കിഡ്‌നി വിറ്റ കഥ അതിശയോക്തിയല്ല ! അങ്ങനെയൊരാൾ ഉണ്ട്, ഇപ്പോൾ പരിതാപകരമായ അവസ്ഥയിൽ

ഇപ്പോഴും ഈ അവസ്ഥയിൽ നിന്ന് കരകയറാതെ ഇരിക്കുകയാണ് വാങ് എന്നാണ് റിപ്പോർട്ടുകൾ

കിഡ്‌നി വിറ്റും ഐഫോൺ വാങ്ങണം എന്ന് പലരും തമാശയ്ക്ക് പറയാറുണ്ടല്ലേ? ഒരു ഐഫോൺ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന് ആഗ്രഹം കൊണ്ടായിരിക്കും പലരും അങ്ങനെ പറയുന്നത്. നടക്കാൻ സാധ്യതയിലാത്ത ഒരു കാര്യം എന്ന നിലയിലായിരിക്കും നമ്മൾ അങ്ങനെ പറയുക. ഓരോ ഐഫോൺ ഇറങ്ങുമ്പോഴും ഈ പ്രയോഗം കേൾക്കുകയും ചെയ്യാം. എന്നാൽ ഐഫോൺ വാങ്ങാൻ കിഡ്‌നി വിറ്റ കഥ അതിശയോക്തിയല്ല എന്നറിഞ്ഞാലോ? അതെ, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നാണ് 'മണികൺട്രോൾ' റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ 2011ലായിരുന്നു സംഭവം. 17 വയസുകാരൻ വാങ് ശാങ്കുൻ എന്നയാളാണ് ഐഫോൺ 4, ഐപാഡ് 2 എന്നിവ വാങ്ങാനായി തന്റെ ഒരു കിഡ്‌നി വിറ്റത്. വളരെ ദരിദ്രമായ ഒരു ചുറ്റുപാടിലാണ് വാങ് ശാങ്കുൻ ജനിച്ചത്. അതിനാൽ ഐഫോൺ വാങ്ങാൻ പണമുണ്ടായിരുന്നില്ല. തുടർന്നാണ് ഇയാൾ തന്റെ ഒരു വൃക്ക കരിംചന്തയിൽ വിൽക്കാൻ തീരുമാനിച്ചത്.

ജീവിക്കാൻ ഒരു വൃക്ക മതി എന്ന തീരുമാനത്തിന്മേലാണ് വാങ് ശാങ്കുൻ ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് ഹുനാൻ പ്രവിശ്യയിലെ ഒരു ക്ലിനിക്കിലേക്ക് വൃക്ക നൽകാനായി പോയി. യാതൊരു സുരക്ഷാ സംവിധാനങ്ങളോ മെഡിക്കൽ മാനദണ്ഡങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കായിരുന്നു അത്. തുടർന്ന് വൃക്ക മാറ്റിവെച്ചു. ഇങ്ങനെ ലഭിച്ച പണം കൊണ്ട് അയാൾ ആപ്പിൾ ഗാഡ്ജറ്റുകൾ വാങ്ങി.

എന്നാൽ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. വാങിന്റെ ആരോഗ്യം മോശമായിത്തുടങ്ങി. ആകെയുണ്ടായിരുന്ന ഒരു വൃക്കയിൽ ഇൻഫക്ഷൻ ബാധിക്കുകയും പ്രവർത്തനം വെറും 25% ആകുകയും ചെയ്തു. ഇപ്പോഴും ആ അവസ്ഥയിൽ നിന്ന് കരകയറാതെ രോഗിയായി തുടരുകയാണ് വാങ് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Man who sold kidney for iphone, the story is true

To advertise here,contact us