ആദ്യം ടിക്കറ്റ് ചെക്കിംഗ് പിന്നെ ഇന്‍സ്റ്റാഗ്രാം റിക്വസ്റ്റ്: ടിടിഇയുടെ വിചിത്ര പെരുമാറ്റത്തെ പറ്റി പോസ്റ്റ്

റെഡിറ്റിലുള്ള ഒരു യുവതിക്ക് ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ ഒരു വിചിത്ര അനുഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്

യാത്രക്കിടയിലുണ്ടാവുന്ന വിചിത്ര സംഭവങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ടല്ലേ. അത്തരത്തില്‍ തങ്ങള്‍ക്ക് നേരിടുന്ന പല പ്രശ്‌നങ്ങള്‍ യുവാക്കള്‍ പങ്കുവെയ്ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഇടമാണ് റെഡിറ്റ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് റെഡിറ്റിലുള്ള ഒരു യുവതിക്ക് ഇന്ത്യന്‍ റെയില്‍വെയുടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ ഒരു വിചിത്ര അനുഭവമാണ്.

" ആദ്യം ടിക്കറ്റ് ചെക്കർ എന്റെ ടിക്കറ്റ് പരിശോധിച്ചു, പിന്നീട് എന്റെ ഇൻസ്റ്റാഗ്രാമും LOL" എന്ന തലക്കെട്ടിലുള്ള റെഡ്ഡിറ്റ് പോസ്റ്റിലാണ് യുവതി തൻ്റെ അനുഭവം പങ്കുവെച്ചത്. "ഞാൻ അടുത്തിടെ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു, പെട്ടെന്ന് എന്റെ കോച്ചിലെ ടിക്കറ്റ് പരിശോധിച്ച ടിസി എങ്ങനെയോ എന്നെ ഇൻസ്റ്റാഗ്രാമിൽ കണ്ടെത്തി ഫോളോ റിക്വസ്റ്റ് അയച്ചു," യുവതി പോസ്റ്റിൽ പറയുന്നു.

ടിടിഇയുടെ ഈ പെരുമാറ്റം ഭയപ്പെടുത്തിയെന്നും റെയിൽവേ ഉദ്യോഗസ്ഥന് അവരുടെ ഇൻസ്റ്റാഗ്രാം ഐഡി എങ്ങനെ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചുവെന്നും ആ യുവതി പറയുന്നു. "റിസർവേഷൻ ചാർട്ടിൽ നിന്നാണ് അദ്ദേഹത്തിന് എന്റെ പേര് ലഭിച്ചത് എന്ന് ഞാൻ കരുതുന്നു. സത്യം പറഞ്ഞാൽ, അൽപ്പം ഭയം തോന്നി, കാരണം യാത്രക്കാർ യാത്രയ്ക്കായി നൽകുന്ന സ്വകാര്യ വിവരങ്ങളാണിവ," പോസ്റ്റിൽ പറയുന്നു.

പിന്നാലെ നിരവധി പേരാണ് യുവതിക്ക് നിർദേശവുമായി രം​ഗത്തെത്തിയത്. യാതൊരു കാരണവശാലും റിക്വസ്റ്റ് അക്സപ്പറ്റ് ചെയ്യരുതെന്ന് ചിലർ പറഞ്ഞു. " ദയവായി സ്വീകരിക്കരുത്!! ഇത് വെറും വിചിത്രമായ പെരുമാറ്റമാണ്. നിങ്ങൾ റിക്വസ്റ്റ് അക്സപ്പറ്റ് ചെയ്താൽ നിങ്ങൾക്ക് തുടർച്ചയായി ഡിഎം സന്ദേശങ്ങൾ ലഭിക്കും," ഒരു ഉപയോക്താവ് പറഞ്ഞു. "ഇതുകൊണ്ടാണ് റെയിൽവേ പ്രവേശന കവാടത്തിനടുത്തുള്ള യാത്രക്കാരുടെ പട്ടിക ഒഴിവാക്കിയത്.

" മറ്റൊരാൾ പറഞ്ഞു. ചിലർ തങ്ങൾക്കുണ്ടായ മോശം അനുഭവവവും പോസ്റ്റിന് താഴെ പങ്കുവെച്ചു. " ഒരിക്കൽ ഒരു ടിസി എന്റെ ടിക്കറ്റ് പരിശോധിച്ചു, തിരിച്ചുവന്ന് എന്നെ പിന്തുടരാൻ ആവശ്യപ്പെട്ടു. ഞാൻ അന്ന് ചെറിയ കുട്ടിയായിരുന്നു. പേടിച്ച് ഞാൻ അയാൾക്കൊപ്പം സെക്കൻഡ് എസിയിലേക്ക് നടന്നു. ആ മധ്യവയസ്‌കനായ ടിടിഇ എന്നോട് എന്റെ സുഹൃത്താകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, എന്റെ നമ്പർ പങ്കിടാൻ എന്നെ നിർബന്ധിച്ചു." മറ്റൊരു റെഡിറ്റ് യൂസർ തനിക്ക് ഒരു ടിടിഇയിൽ നിന്നുണ്ടായ മോശം അനുഭവം പോസ്റ്റിന് താഴെ വിവരിച്ചു.

Content Highlights- First ticket checking then Instagram request: Post about TTE's strange behavior

To advertise here,contact us