ടോക്‌സിക് പാർട്ണറെ തിരിച്ചറിയാം, വിവാഹത്തിന് മുൻപ് സോഷ്യൽമീഡിയ പരിശോധന നിർബന്ധം; വൈറലായി യുവതിയുടെ പോസ്റ്റ്

നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്

വിവാഹത്തിന് മുന്‍പ് വരനെക്കുറിച്ചും വധുവിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും അന്വേഷിക്കുന്നത് നമ്മുടെ നാട്ടിലെ ഒരു പതിവാണ്. എന്നാല്‍ ഈ അന്വേഷണത്തേക്കാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നടത്തുന്ന അന്വേഷണം അത്യാവശ്യമാണെന്ന് പറയുകയാണ് ഒരു യുവതി. നിര്‍ബന്ധിത വിവാഹത്തെ കുറിച്ച് യുവതി റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റാണ് ആദ്യം ശ്രദ്ധേയമായത്. നിരവധി പേര്‍ ഇതിന് പ്രതികരണവുമായെത്തി. അതിലൊന്ന് യുവാവ് ഓണ്‍ലൈനില്‍ എങ്ങനെയാണ് എന്ന് അന്വേഷിക്കണം എന്നായിരുന്നു.

'2025ലെ അറേഞ്ച്ഡ് മാര്യേജ്: വൈ ഗേള്‍സ് നീഡ് ടു ഡു എ ഫുള്‍ ഡിജിറ്റല്‍ ബാക്ക്ഗ്രൗണ്ട് ചെക്ക് (മൈ സ്റ്റോറി)' എന്ന തലക്കെട്ടോടു കൂടിയാണ് യുവതിയുടെ പോസ്റ്റ്. സുഹൃത്തിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ യുവാവിനെ നിരീക്ഷിച്ച യുവതി അയാളുടെ കപടമുഖം തിരിച്ചറിയുകയായിരുന്നു.

സുഹൃത്തിന്‍റെ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത യുവതിക്ക് അയാള്‍ മോശം മെസേജുകള്‍ അയയ്ക്കുകയും ആവശ്യപ്പെടാതെ നഗ്നചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. അയാള്‍ സ്ത്രീകളോട് വൈകൃതമായി പെരുമാറുന്ന ആളാണെന്ന് അതിലൂടെ വ്യക്തമായെന്ന് യുവതി പറയുന്നു. ഇക്കാര്യം യുവതി പിന്നീട് വീട്ടില്‍ അറിയിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു.

യുവതിയുടെ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. സ്ത്രീകള്‍ മാത്രം നേരിടുന്നതല്ല ഈ പ്രശ്നമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ബന്ധങ്ങളില്‍ നിന്ന് എത്രയും വേഗം പിന്മാറണം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പലരുടെയും ജീവിതം ഇത്തരത്തില്‍ നശിച്ചു പോകുന്നത് കാണേണ്ടി വന്നിട്ടുണ്ടെന്നാണ് വേറെ ചിലര്‍ പറയുന്നത്.

Content Highlights: respectable groom turns out toxic woman urges digital checks before marriage

To advertise here,contact us