യുകെയില്‍ നിന്ന് അയച്ച സമ്മാനം ലഭിക്കാന്‍ 49 ലക്ഷം; തട്ടിപ്പ് സംഘം സ്ത്രീയെ കുരുക്കിയത് ഇങ്ങനെ

2024 ജൂണിനും ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് തട്ടിപ്പിന് ഇരയായ സ്ത്രീ വ്യക്തമാക്കി

സൈബർ തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും വീണ്ടും വീണ്ടും നിരവധി പേരാണ് തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ മുംബെെയില്‍ നിന്നാണ് പുതിയ തട്ടിപ്പ് വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് നവി മുംബൈയിൽ 46കാരിയായ സ്ത്രീയിൽ നിന്നും തട്ടിപ്പ് സംഘം 49.59 ലക്ഷം രൂപ തട്ടിയെടുത്തത്. കസ്റ്റംസ് ഓഫീസർ എന്ന വ്യാജേനയായിരുന്നു തട്ടിപ്പുകാർ സ്ത്രീയെ സമീപിച്ചത്.

2024 ജൂണിനും ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് തട്ടിപ്പിന് ഇരയായ സ്ത്രീ വ്യക്തമാക്കി. അന്ന് പൊലീസിൽ പരാതി നൽകാൻ തയ്യാറാകാതിരുന്ന ഇവർ നിലവിൽ റബാല പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.

യുകെയിൽ നിന്നുള്ളയാളാണ് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇരയായ സ്ത്രീയെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. പിന്നീട് അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിലകൂടിയ സമ്മാനങ്ങൾ സംഘം വാഗ്ദാനം ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഡൽഹി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞ് സ്ത്രീക്ക് അടുത്ത കോൾ വന്നു. യുകെയിൽ നിന്നും പാഴ്‌സൽ എത്തിയിട്ടുണ്ടെന്നും, എന്നാൽ അത് വിട്ടുകിട്ടണമെങ്കിൽ ചാർജുകൾ അടയ്ക്കണമെന്നും തട്ടിപ്പുകാർ സ്ത്രീയെ ധരിപ്പിച്ചു.

കസ്റ്റംസ് തീരുവ, ഫോറിൻ എക്‌സ്‌ചേഞ്ച് ഫീസ്, പാഴ്‌സൽ കൈകാര്യം ചെയ്യുന്നതിനുള്ള ചാർജ് തുടങ്ങിയവയ്ക്കായി പണം നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. ആഴ്ച്ചകൾ കൊണ്ട് ഇരയുടെ പക്കൽ നിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി 49,59,999 രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.

പണം ചോദിച്ചുകൊണ്ട് നിരന്തരം വിളികൾ വരികയും, സമ്മാനം ഇതുവരെ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് താൻ വഞ്ചിക്കപ്പെടുകയാണെന്ന് സ്ത്രീക്ക് മനസിലായത്. തന്നോട് പണം വാങ്ങുകയും, തനിക്ക് സമ്മാനം വാഗ്ദാനം ചെയ്തവരെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അവർ പൊലീസിൽ പരാതി നൽകിയത്.

ഭാരതീയ ന്യായസംഹിതയിലെ വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ചതായി പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി. അവരുടെ യഥാർത്ഥ പേരോ, കൂടുതൽ വിവരങ്ങളോ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ കേസ് സൈബർ സെല്ലിന്റെ പരിഗണനയിലാണ്.

സമൂഹമാധ്യമങ്ങളിലൂടെയുള്ള സമ്മാന വാഗ്ദാനങ്ങളോ, പണവുമായി ബന്ധപ്പെട്ട അപരിചിതരുടെ മെസേജുകളോ വന്നാൽ ജാഗ്രത പാലിക്കണമെന്ന് നവി മുംബൈ പൊലീസ് അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ സന്ദേശങ്ങളും, സ്ഥിരീകരിക്കാത്ത ക്ലെയിമുകളും പരിശോധിച്ച ശേഷം മാത്രം പരിഗണിക്കാനും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Content Highlight; Mumbai Woman Falls Victim to Online Scam: How It Happened

To advertise here,contact us