സെമിത്തേരിയില്‍ കൊടുക്കാന്‍ പണമില്ല, അമ്മാവന്റെ അസ്ഥികൂടം 'സ്‌കെലികാസ്റ്ററാ'ക്കി യുവാവ്‌

സെമിത്തേരിയില്‍ കൊടുക്കാനുള്ള ഉയര്‍ന്ന പണച്ചെലവ് താങ്ങാനാവാതെയാണ് സംഗീതജ്ഞനായ മരുമകന്‍ അമ്മാവന്റെ അസ്ഥികൊണ്ട് ഗിറ്റാറുണ്ടാക്കിയത്.

മരിച്ചുപോയവരുടെ ഓര്‍മകള്‍ നിലനിര്‍ത്താനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനും പലരും പല കാര്യങ്ങളും ചെയ്യാറുണ്ട്. പക്ഷേ ഇതല്‍പ്പം കടന്ന കയ്യായി പോയി എന്ന് കേള്‍ക്കുന്നവര്‍ക്കൊക്കെ തോന്നുന്ന ഒരു കാര്യമാണ് ഫ്‌ളോറിഡയിലെ ഒരു യുവാവ് ചെയ്തത്. പ്രിന്‍സ് മിഡ്‌നൈറ്റ് എന്ന ടാമ്പ സംഗീതജ്ഞന്‍ പരേതനായ തന്റെ അമ്മാവന്റെ അസ്ഥികള്‍ ഉപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിച്ചിരിക്കുകയാണ്. 90 കളില്‍ മോട്ടോര്‍സൈക്കിള്‍ അപകടത്തിലാണ് പ്രിന്‍സിന്റെ അമ്മാവനായ ഫിലിപ്പ് മരിക്കുന്നത്. യൂട്യൂബര്‍ കൂടിയായ പ്രിന്‍സ് മിഡ്‌നൈറ്റിനെ റോക്ക് സംഗീതലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ഫിലിപ്പായിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ഈ അസ്ഥികൂടം ഗിറ്റാറായി ഉപയോഗിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'സ്‌കെലികാസ്റ്റര്‍' എന്നാണ് ഈ ഗിറ്റാറിന്റെ വിളിപ്പേര്.

ഈ സംഭവത്തെക്കുറിച്ച് പ്രിന്‍സ് പറയുന്നത് ഇങ്ങനെയാണ്, 'ഫിലിപ്പ് അങ്കിള്‍ 1996ല്‍ ഗ്രീസില്‍ വച്ചുണ്ടായ ഒരു മോട്ടോര്‍സൈക്കിള്‍ അപകടത്തിലാണ് മരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഭൗതിക ശരീരം ഗവേഷണത്തിനും പഠനത്തിനുമായി ഒരു പ്രാദേശിക മെഡിക്കല്‍ കോളജിന് ദാനം ചെയ്തു. 20 വര്‍ഷത്തോളം വിദ്യാര്‍ഥികള്‍ ഫിലിപ്പിന്റെ അസ്ഥികൂടം പഠനത്തിനായി ഉപയോഗിച്ചു. യഥാര്‍ഥ അസ്ഥികൂടം പഠനത്തിന് ഉപയോഗിക്കുന്നത് പിന്നീട് ഗ്രീസില്‍ നിരോധിച്ചപ്പോള്‍ ഇത് യുഎസിലെ കുടുംബത്തിന് തിരികെ നല്‍കുകയായിരുന്നു. പിന്നീട് അസ്ഥികൂടം സെമിത്തേരിയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും സെമിത്തേരിയില്‍ വാടകയായി വലിയ തുകയാണ് നല്‍കേണ്ടി വരുന്നത്', പ്രിന്‍സ് പറയുന്നു. ഇതോടെയാണ് അസ്ഥികൂടം ഗിറ്റാറാക്കി 'ഓർമ്മ നിലനിർത്താന്‍' തീരുമാനിച്ചതെന്നും പ്രിന്‍സ് കൂട്ടിച്ചേർത്തു.

Also Read:

Life Style
ആനയുടെ 'ഭരതനാട്യം' വൈറല്‍; എത്ര നാള്‍ കഴിഞ്ഞാലും വന്‍ ഡിമാന്‍ഡാ!!

സ്ട്രിംഗുകള്‍, വോളിയം നോബുകള്‍, ഗിറ്റാര്‍ നെക്ക്, ജാക്ക്, പിക്കപ്പുകള്‍, ഇലക്ട്രിക് ബോര്‍ഡ് ഇവയൊക്കെ ചേര്‍ത്ത് ഇയാള്‍ അസ്ഥികൂടം ഗിറ്റാറാക്കി മാറ്റുകയായിരുന്നു. ചില കോഡുകളൊക്കെ പ്ലേ ചെയ്യാന്‍ കഴിയില്ലെങ്കിലും അല്ലാത്തപക്ഷം ഇത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ തന്റെ അമ്മാവന്റെ സാന്നിധ്യം തന്നോടൊപ്പം ഉളളതായി തോന്നുന്നുണ്ടെന്നും തന്റെ പ്രോജക്ടില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും പ്രിന്‍സ് പറയുന്നു.

Content Highlights : Son-in-law turns his dead uncle's skeleton into a guitar. The musician son-in-law made a guitar out of his uncle's bones because he could not afford the high cost of burial

To advertise here,contact us