ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 40 ശതമാനം വന്‍കുടല്‍ കാന്‍സര്‍ രോഗികളും 40 വയസില്‍ താഴെയുള്ളവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ കോളോറെക്ടല്‍ കാന്‍സര്‍(Colorectal cancer) രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 40 വയസിന് താഴെയുളള രോഗികളില്‍ 21-48 ശതമാനം CRC(Colorectal cancer) കേസുകള്‍ ഇന്ത്യന്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിലെ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. വന്‍കുടല്‍ കാന്‍സര്‍ വര്‍ധനവില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ടാറ്റ മെമ്മോറിയല്‍ സെന്ററില്‍നിന്നുളള 2025 ലെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. GLOBOCAN 2022 ലെ ഡാറ്റ ഉപയോഗിച്ച് 64,863 കേസുകളും 38,367 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ട് 2050 ആകുമ്പോഴേക്കും കേസുകള്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ബെംഗളൂരുവിലെ കിംസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി &ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്‌കോപ്പി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി ഭരത് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ ഇപ്രകാരമാണ്.

വന്‍കുടല്‍ കാന്‍സര്‍ യുവാക്കളെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്

മുന്‍പ് പ്രായമായവരെ ബാധിച്ചിരുന്ന രോഗമാണ് വന്‍കുടല്‍ കാന്‍സര്‍. എന്നാല്‍ ഇന്നത് ചെറുപ്പക്കാരെയും പിടികൂടിയിരിക്കുന്നു. കാരണങ്ങളും ലക്ഷണങ്ങളും മുന്‍കൂട്ടി അറിയുന്നത് രോഗത്തെ ചെറുക്കാനും ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. മിക്ക യുവാക്കളിലും സമ്മര്‍ദ്ദം, മോശം ഭക്ഷണശീലങ്ങള്‍, ശരീരഭാരം വര്‍ധിക്കുന്നത് ഇവയൊക്കെ രോഗത്തിന് കാരണമാകുന്നുണ്ട്. വന്‍കുടല്‍ കാന്‍സര്‍ പെട്ടെന്ന് വ്യാപിക്കുന്നതുകൊണ്ട് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.ഇത്തരം കാന്‍സറുകള്‍ സാധാരണയായി മലാശയത്തിലേയോ വന്‍കുടലിലേയോ കലകളിലാണ് വികസിക്കുന്നത്.

കാരണങ്ങള്‍

കാലങ്ങളായി പ്രായമായവരെയാണ് രോഗം ബാധിക്കുന്നതെങ്കിലും ഇന്ന് ചെറുപ്പക്കാരില്‍ ധാരാളംപേരെ രോഗം ബാധിക്കുന്നു. ഉദാസീനമായ ജീവിതശൈലി, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം, പൊണ്ണത്തടി, വിട്ടുമാറാത്ത സമ്മര്‍ദ്ദം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ചെറുപ്പക്കാരില്‍ അപകട സാധ്യത വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സൂക്ഷ്മമാണ്. പലരും ലക്ഷണങ്ങളെ ഭക്ഷണക്രമം, ജീവിതശൈലി, അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ചികിത്സയെ വൈകിപ്പിക്കും. ശ്രദ്ധിക്കാതിരുന്നാല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴേക്കും രോഗം വ്യാപിച്ചിട്ടുണ്ടായിരിക്കും.

വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍

  • മലവിസര്‍ജന ശീലങ്ങളിലെ മാറ്റങ്ങള്‍
  • വയറുവേദന
  • മലത്തില്‍ രക്തം
  • മലബന്ധം
  • ശരീരഭാരം കുറയല്‍
  • വയറിളക്കം
  • വയറ് വീര്‍ക്കല്‍
  • ക്ഷീണം
  • രക്തത്തില്‍ അയണിന്റെ കുറവ്

അപകട സാധ്യത എങ്ങനെ കുറയ്ക്കാം

വന്‍കുടല്‍ കാന്‍സര്‍ വരുന്നത് തടയാന്‍ നാരുകള്‍ അടങ്ങിയ സമീകൃത ആഹാരം കഴിക്കാവുന്നതാണ്. വ്യായാമം, കൃത്യമായ ഭാരം നിലനിര്‍ത്തുക, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക. മാത്രമല്ല മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ രോഗം ഒഴിവാക്കാന്‍ അവബോധം പ്രധാനമാണ്. സമീപകാല മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 45 വയസ് തികയുമ്പോള്‍ മുതല്‍ ആളുകള്‍ കോളോറെക്ടല്‍ കാന്‍സര്‍ പരിശോധന നടത്തേണ്ടതാണ്. കൃത്യമായ ഇടവേളകളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

ഇനി പറയുന്ന വ്യക്തികള്‍ ശ്രദ്ധിക്കുക

കോണ്‍സ് രോഗം അല്ലെങ്കില്‍ അള്‍സറേറ്റീവ് കൊളൈറ്റിസ് പോലെയുള്ള വീക്കം ഉണ്ടാക്കുന്ന കുടല്‍ രോഗം, വന്‍കുടല്‍ കാന്‍സര്‍ പാരമ്പര്യം, ഫാമിലിയന്‍ അഡിനോമാറ്റസ് പോളിപോസിസ് (FAP) അല്ലെങ്കില്‍ പാരമ്പകര്യ നോണ്‍-പോളിപോസിസ് കൊളോറെക്ടല്‍ കാന്‍സര്‍ പോലുള്ള ഒരു ജനിതക സിന്‍ഡ്രോം എന്നിവയൊക്കെയുള്ളവര്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കോളോറെക്ടല്‍ കാന്‍സര്‍ തടയുന്നതിന് കൊളോനെസ്‌കോപ്പി വഴി വന്‍കുടല്‍ കാന്‍സറിനുള്ള സ്‌ക്രീനിംഗ് വളരെ പ്രധാനമാണ്. കൊളോനെസ്‌കോപ്പി പൂര്‍ത്തിയായിരിക്കുന്ന അതേ സമയം തന്നെ നീക്കം ചെയ്യാന്‍ കഴിയുന്ന വന്‍കുടലിലെ അസാധാരണ വളര്‍ച്ചകളായ 'പോളിപ്‌സിനെ' നേരത്തെ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു.

Content Highlights : Report shows increasing number of colon cancer patients under 40 in India

To advertise here,contact us