അത്യാഹിതങ്ങളില്‍ ഇനി 'എഐ' കാവല്‍; എ ഐ ആംബുലന്‍സുമായി രാജഗിരി ആശുപത്രി

കേരളത്തിലെ ആദ്യ അത്യാധൂനിക എ ഐ ആംബുലന്‍സുമായി രാജഗിരി ആശുപത്രി

അത്യാഹിത ഘട്ടങ്ങളില്‍ രോഗികള്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുളള അത്യാധുനിക എ ഐ ആംബുലന്‍സ് സംവിധാനം ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐഎഎസ് ഉദ്ഘാടനം ചെയ്തു. യുഎസ് ആസ്ഥാനമായുള്ള ഏറ്റിയാന്‍ എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുമായി സഹകരിച്ചാണ് എ ഐ ആംബുലന്‍സ് സജ്ജീകരിച്ചിരിക്കുന്നത്.

അത്യാധുനിക എ ഐ ആംബുലന്‍സ് സംവിധാനമുളള കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് രാജഗിരി. ആംബുലന്‍സിനുള്ളിലെ സമയം കേവലം യാത്രാസമയമായി കാണാതെ, ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണ്ണായക ചികിത്സാ സമയമാക്കി മാറ്റാന്‍ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി ചടങ്ങില്‍ വ്യക്തമാക്കി.

ആംബുലന്‍സില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക എ ഐ അല്‍ഗോരിതങ്ങളും ടു-വേ വീഡിയോ ക്യാമറകളും വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്‌സിജന്‍ നില തുടങ്ങിയ വിവരങ്ങള്‍ തത്സമയം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സ്‌ക്രീനില്‍ ലഭ്യമാകും. രോഗി ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ആരോഗ്യനില വിശകലനം ചെയ്യാനും ആംബുലന്‍സിലെ മെഡിക്കല്‍ സംഘത്തിന് ആവശ്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ സാങ്കേതികവിദ്യ ഡോക്ടര്‍മാരെ സഹായിക്കുന്നു.

ഏറ്റിയാന്‍ എ ഐ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വസന്ത് ബെതാല, ടെലിമെഡിസിന്‍ സര്‍വ്വീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെവിന്‍ ദേവസ്യ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഏറ്റിയാന്‍ സ്ഥാപകനും, സിഇഒയുമായ ശ്രീനിവാസ് സര്‍ദാര്‍ ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ സംബന്ധിച്ചു.

Content Highlights: Rajagiri Hospital with Kerala's first state-of-the-art AI ambulance

To advertise here,contact us