കുടൽ കാൻസർ മരണത്തിലേക്കെത്താതെ നോക്കാം; പ്രതീക്ഷയായി പുതിയ പഠനം

ആറ് രാജ്യങ്ങളില്‍ നിന്നായി നിരവധി രോഗികളെ ഉള്‍പ്പെടുത്തി വര്‍ഷങ്ങളോളം നീണ്ടുനിന്ന ചലഞ്ച് എന്ന പരീക്ഷണത്തിന്റെ ഫലമായാണ് പുതിയ കണ്ടെത്തല്‍

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഭീതിയോടെ നോക്കിക്കാണുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തില്‍ ഹൃദയത്തെ ഒഴികെ മറ്റെല്ലാ അവയവങ്ങളെയും ബാധിക്കാന്‍ സാധ്യതയുള്ള രോഗം കൂടിയാണിത്. ലോകത്ത് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ രണ്ടാം സ്ഥാനത്തുണ്ട് കുടല്‍ കാന്‍സര്‍ മൂലമുള്ള മരണങ്ങള്‍. കൂടാതെ ഏറ്റവും സാധാരണമായ കാന്‍സറുകളില്‍ മൂന്നാമത്തേതുമാണ്. എന്നാല്‍ കുടല്‍ കാന്‍സര്‍ മൂലമുള്ള മരണ സാധ്യത കുറയ്ക്കാന്‍ വ്യായാമം സഹായിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനങ്ങള്‍.

ആറ് രാജ്യങ്ങളില്‍ നിന്നായി നിരവധി രോഗികളെ ഉള്‍പ്പെടുത്തി വര്‍ഷങ്ങളോളം നീണ്ടുനിന്ന ചലഞ്ച് എന്ന പരീക്ഷണത്തിന്റെ ഫലമായാണ് പുതിയ കണ്ടെത്തല്‍. ചിക്കാഗോയിലെ അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ വാര്‍ഷികാഘോഷത്തിനിടെയാണ് കുടല്‍ കാന്‍സറിനെ ഒരു പരിധി വരെ ഭേദപ്പെടുത്തുന്നതിനും, അത് മൂലമുള്ള മരണങ്ങള്‍ കുറയ്ക്കുന്നതിനും വ്യായാമം സഹായിക്കുമെന്ന് ചലഞ്ച് എന്ന് പേരുള്ള വിദഗ്ധ സംഘം കണ്ടെത്തിയതായി അറിയിച്ചത്. ജൂണ്‍ ഒന്നിന് ന്യൂ ഇംഗ്ലണ്ട് ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പഠനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കുടല്‍ കാന്‍സറിന്റെ ഭാഗമായി കീമോ തെറാപ്പി പൂര്‍ത്തിയാക്കിയ രോഗികളെ ഉടന്‍ തന്നെ പുതിയ ഘടനാപരമായ വ്യായാമത്തിന് വിധേയരാക്കിയിരുന്നു. കാന്‍സര്‍ ചികിത്സയില്‍ പുതിയ നാഴികക്കല്ലാകാന്‍ ഈ രീതിക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.

''കാന്‍സര്‍ രോഗികള്‍ വ്യായാമം ചെയ്യുന്നതിനെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ രോഗനിര്‍ണയത്തിന് ശേഷം വ്യായാമം ചെയ്യുന്നത് കൊണ്ട് കാന്‍സറിന് മാറ്റം സംഭവിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല. രോഗികളുടെ ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു തടസം ഇതാണ്.'' ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ വിഭാഗം ഗവേഷകനായ ഡോ. രവി മഹ്‌റോത്ര വ്യക്തമാക്കി. എങ്കിലും പുതിയ പഠനത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കുന്നതിന് കാന്‍സര്‍ മാനേജ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ൽ ഗ്ലോബോകാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ ഓരോ വര്‍ഷവും 14.5 ലക്ഷത്തിലധികം പുതിയ കാന്‍സര്‍ രോഗികള്‍ രോഗനിര്‍ണയം നടത്തുന്നുണ്ട്. കൂടാതെ പ്രതിവര്‍ഷം 13% എന്ന നിലയിലാണ് രോഗികള്‍ വര്‍ധിച്ച് വരുന്നത്.

ചലഞ്ച് ട്രയലില്‍ 2009 മുതല്‍ 2023 വരെയായിരുന്നു പുതിയ പരീക്ഷണം നടത്തിയിരുന്നത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, കാനഡ, ഇസ്രയേല്‍ എന്നിവിടങ്ങളിലെ 25 പ്രമുഖ കാന്‍സര്‍ ഗവേഷകര്‍ ചേര്‍ന്ന് 899 കുടല്‍ കാന്‍സര്‍ രോഗികളിലായിരുന്നു പഠനം നടത്തിയത്. ട്രയലില്‍ പങ്കെടുത്ത 90 ശതമാനം രോഗികള്‍ക്കും കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നതായി ഗവേഷകര്‍ വ്യക്തമാക്കി.

899 ആളുകളെ വ്യായാമം ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍, ചെയ്യാത്ത ആളുകള്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചു. അതിന് ശേഷം ഇവരെ വച്ച് ചലഞ്ച് ട്രയല്‍ തങ്ങളുടെ പരീക്ഷണം തുടര്‍ന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പരിശോധനയില്‍ വ്യായാമം ചെയ്യുന്ന ഗ്രൂപ്പിലെ ആളുകള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കാന്‍സറില്‍ 28 ശതമാനം കുറവ് വന്നിട്ടുള്ളതായി കണ്ടെത്തി. എട്ട് വര്‍ഷത്തിന് ശേഷമുള്ള പരിശോധനയില്‍ ഈ രോഗികള്‍ കാന്‍സര്‍ മൂലം മരിക്കാനുള്ള സാധ്യത 37 ശതമാനം കുറഞ്ഞതായും കണ്ടെത്തി.

Content Highlight; Global Study Across 6 Countries Finds Exercise Lowers Colon Cancer Death Risk

To advertise here,contact us