കടൽത്തീരത്ത് പോയി തിരമാലകളെ കണ്ടിരിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല.. ലോകത്തെ പല കടലുകളെയും സമുദ്രങ്ങളെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അതിൽ നമുക്ക് കൂടുതലറിയാൻ ആകാംഷ തോന്നിയ കടലുകളിലൊന്നിന്റെ പേര് ഉറപ്പായും റെഡ് സീ അഥവാ ചെങ്കടലായിരിക്കും. ചുവന്ന നിറമുള്ള കടലോ എന്നാകും ചിന്തിക്കുക. ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഒരു ചെറുഭാഗമാണ് ചെങ്കടൽ.
സൗദി അറേബ്യയിലെ കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ ചെങ്കടലിനെ കുറിച്ച് കണ്ടെത്തിയ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഗവേഷകർ പറയുന്നത് 6.2 മില്യൺ വർഷങ്ങൾക്ക് മുമ്പ് ചെങ്കടൽ മുഴുവനായും വരണ്ടുണങ്ങി പോയി എന്നാണ്. പിന്നീട് നടന്ന വൻ പ്രളയത്തെ തുടർന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലം വീണ്ടും പ്രദേശത്തേക്ക് പ്രവഹിച്ചതോടെയാണ് ചെങ്കടലിന് വീണ്ടും ജീവൻ വച്ചതെന്നാണ് ഇവർ പറയുന്നത്. ഈ സംഭവവികാസങ്ങൾ നടന്ന കാലഘട്ടത്തെ കുറിച്ചും റിപ്പോർട്ടില്‍ വിവരിക്കുന്നുണ്ട്.
സീസ്മിക്ക് ഇമേജിങ്, മൈക്രോ ഫോസിൽ അനാലിസിസ്, ജിയോ കെമിക്കൽ ഡേറ്റിങ് എന്നിവയിലൂടെയാണ് ഗവേഷകസംഘം 100,000 വർഷങ്ങൾക്കുള്ളിൽ നടന്ന മാറ്റങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ജിയോളജി സംബന്ധിച്ച് ഈ കാലയളവ് വളരെ ചെറുതായാണ് കണക്കാക്കപ്പെടുന്നത്. ഗവേഷകർ പറയുന്ന കാലയളവിൽ മെഡിറ്ററേനിയനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ചെങ്കടൽ, വിജനമായ ഒരു ഉപ്പുതടമായി മാറി. പിന്നീട് ഈ വരൾച്ച അവസാനിച്ചത് അഗ്നിപർവതങ്ങൾക്കിടയിലൂടെയും മറ്റും ശക്തമായ വെള്ളപ്പൊക്കത്തിലൂടെ വെള്ളം ഇരച്ചുകയറിയതോടെയാണ്. ഇതോടെ മറ്റ് ഇന്ത്യൻ മഹാസമുദ്രവുമായുള്ള നീണ്ടുനിൽക്കുന്ന ബന്ധം ചെങ്കടലിന് വീണ്ടും സ്ഥാപിക്കാനായി.
ആദ്യ ഘട്ടത്തിൽ വടക്ക് ദിക്കിലുള്ള പുറ്റുകളിലൂടെയാണ് ചെങ്കടൽ മെഡിറ്ററേനിയനുമായി ചേർന്നിരുന്നത്. ഈ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ചെങ്കടൽ ഉപ്പുതടമായി മാറി. 30 മില്യൺ വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കൻ പ്ലേറ്റിൽ നിന്നും അറേബ്യൻ പ്ലേറ്റ് വേർപെടാൻ ആരംഭിച്ചതാണ് ചെങ്കടൽ രൂപപ്പെടാൻ കാരണം.Content Highlights: Red sea dried up 6.2 million years ago says researchers