ഉപ്പുവെള്ളത്തിൽ ലയിക്കും 'വിഷരഹിതമായ' പ്ലാസ്റ്റിക്; പുതിയ കണ്ടുപിടിത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ

കടല്‍ വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്ന് അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാതെ നശിച്ച് പോകുന്ന പ്ലാസ്റ്റിക്

ഭൂമിക്ക് മനുഷ്യന്‍ നിര്‍മ്മിച്ച് നല്‍കിയ ഏറ്റവും വലിയ വില്ലനാണ് പ്ലാസ്റ്റിക്. ജലത്തിലോ, മണ്ണിലോ കിടന്ന് നശിച്ച് പോകാത്ത, കത്തിച്ചാല്‍ പോലും വിനാശകരമായ പരിണിതഫലം ഉണ്ടാക്കുന്ന ഒരു വസ്തു. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, അത് എത്രത്തോളം കാര്യക്ഷമമായി നടക്കുന്നു എന്ന കാര്യത്തില്‍ സംശയമുണ്ട്. വസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങി കടയില്‍ നിന്ന് എന്ത് വാങ്ങുമ്പോഴും ഒരു പ്ലാസ്റ്റിക് കവര്‍ നമ്മുടെയൊക്കെ ശീലമാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍.

ഭൂമിക്കുള്ള വലിയ വെല്ലുവിളിയായ പ്ലാസ്റ്റിക്, പക്ഷെ മനുഷ്യന് അത്യന്താപേക്ഷിതവും. ഇതിന് പരിഹാരമായി കടല്‍ വെള്ളത്തില്‍ അലിഞ്ഞ് ചേര്‍ന്ന് അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാതെ നശിച്ച് പോകുന്ന പുതിയ തരം പ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. സമുദ്രമലിനീകരണം തടയുന്നതിനും ഇതൊരു പുതിയ നാഴികക്കല്ലാണ്. നമ്മുടെയൊക്കെ നാട്ടില്‍ കടല്‍ കാണാന്‍ പോയാല്‍ അറിയാം എത്ര പ്ലാസ്റ്റിക്കാണ് ഓരോ തിരയിലും തീരത്തേക്ക് വരുന്നത് എന്ന്. പുതിയ കണ്ടുപിടിത്തത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയാണ്.

റകേഇന്‍ സെന്റര്‍ ഫോര്‍ എമര്‍ജന്റ് മാറ്റര്‍ സയന്‍സിലെയും ടോക്കിയോ സര്‍വ്വകലാശാലയിലെയും ഗവേഷകരാണ് പെട്രോളിയം അടിസ്ഥാനപ്പെടുത്തിയുള്ളതും, ഉപ്പുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ വിഘടിക്കുന്നതുമായ പ്ലാസ്റ്റിക് മെറ്റീരിയല്‍ വികസിപ്പിച്ചെടുത്തത്. സൂപ്പര്‍മോളിക്യുലാര്‍ പോളിമറുകളില്‍ വിദഗ്ധരായ ശാസ്ത്രജ്ഞരുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ഗവേഷണങ്ങളുടെയും, കഠിനാധ്വാനത്തിന്റെയും ഫലമാണ് പുതിയ കണ്ടുപിടിത്തം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പ്ലാസ്റ്റിക്കിനെ പ്രകൃതിക്ക് ദോഷം ചെയ്യാതെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് ചിന്തിപ്പിക്കുന്നതായിരുന്നു. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം സോഡിയം ഹെക്‌സമെറ്റഫോസ്‌ഫേറ്റ്, ഗ്വാനിഡിയം അയോണ്‍ അധിഷ്ഠിത മോണോമറുകള്‍ എന്നിവ സംയോജിപ്പിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ഉപ്പുവെള്ളത്തില്‍ അലിയുന്ന പുതിയ പ്ലാസ്റ്റിക് നൈട്രജനും, പോസ്ഫറസും അവശേഷിപ്പിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് മനുഷ്യര്‍ക്കോ കടല്‍ ജീവികള്‍ക്കോ ഉപദ്രവം ഉണ്ടാക്കുന്ന തരത്തിലല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇപ്പോള്‍ ഉള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത് അതുകൊണ്ട് തന്നെ ബയോഡീഗ്രേഡബിള്‍ പദ്ധതികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് കൂടും. ഉപ്പുവെള്ളത്തില്‍ അലിഞ്ഞ് പോകുമെങ്കിലും സാധാരണ പ്ലാസ്റ്റിക് പോലെ ഇത് ഉപയോഗിക്കാവുന്നതാണ്.

ഒരു മണിക്കൂര്‍ സമയംകൊണ്ട് ഈ പ്ലാസ്റ്റിക് പൂര്‍ണമായും സമുദ്രജലത്തില്‍ അലിഞ്ഞ് ചേരുന്നു. ടോക്കിയോയ്ക്ക് അടുത്തുള്ള വാക്കോ നഗരത്തിലെ ഒരു ലാബില്‍ ഉപ്പുവെള്ളം നിറച്ച കണ്ടെയ്‌നറില്‍ ഒരു ചെറിയ പ്ലാസ്റ്റിക് ഇട്ടായിരുന്നു പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത് ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമായി.

വാണിജ്യപരമായും ഏറെ സാധ്യതകളുള്ള പരീക്ഷണമാണ് ഇത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ തിരയുകയാണ് ലോകം മുഴുവനുള്ള ശാസ്ത്രജ്ഞര്‍. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട കണ്ടുപിടുത്തമാണ് ജാപ്പനീസ് ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്.

Content Highlight; Japan Develops Plastic That Disappears in Seawater

To advertise here,contact us