ബിഹാറിലെ ബിഗ് ബോസ്! പത്താം തവണയും മുഖ്യനായി സത്യപ്രതിജ്ഞ ചെയ്യാൻ നിതീഷ്?

2005ലാണ് നിതീഷ് ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്

2025ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് തൂത്തുവാരിയിരിക്കുകയാണ് എൻഡിഎ. ഭൂരിപക്ഷവും കടന്ന് 200ലേറെ സീറ്റുകൾ സഖ്യം സ്വന്തമാക്കിയപ്പോൾ നിതീഷ് കുമാര്‍ തന്നെയാകും വീണ്ടും മുഖ്യമന്ത്രിയാവുക എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. തങ്ങളുടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് എൻഡിഎ സഖ്യവും വ്യക്തമാക്കി കഴിഞ്ഞ സാഹചര്യത്തിൽ, ബിഹാറിന്റെ ബിഗ് ബോസ് നിതീഷ് ആണെന്ന് ഉറപ്പിക്കാമെന്ന് രാഷ്ട്രീയ വിദഗ്ദരും അഭിപ്രായപ്പെടുന്നു. കണക്കുകൂട്ടലുകള്‍ യാഥാര്‍ത്ഥ്യമായാല്‍ നിതീഷ് പത്താം തവണയാകും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ഏറ്റവും കൂടുതൽ തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നോതാവ് റെക്കോര്‍ഡ് കൂടി നിതീഷ് സ്വന്തമാക്കും.

2000ലാണ് അദ്ദേഹം ആദ്യമായി ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. ഏഴുദിവസത്തിനുള്ളില്‍ ആ സര്‍ക്കാര്‍ നിലംപതിച്ചു. 2005ലെ വിജയത്തിന് ശേഷം അഞ്ച് വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായി ഭരിച്ചു. 2010ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ 2013ല്‍ എന്‍ഡിഎയില്‍ നിന്നും വേര്‍പിരിഞ്ഞു. 2014 വരെ മുഖ്യമന്ത്രിയായി തുടര്‍ന്നു. പിന്നീട് 2015ല്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യം രൂപികരിച്ച് അന്നത്തെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

2017ല്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവിനെതിരായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് വീണ്ടും എന്‍ഡിഎയില്‍. അന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ. വീണ്ടും 2020ല്‍ എന്‍ഡിഎ സഖ്യത്തില്‍ വിജയിച്ച് മുഖ്യമന്ത്രിയായി. 2022ല്‍ എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തി പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. വീണ്ടും ഇതിനിടയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒടുവില്‍ 2024 ജനുവരി 28ന് മഹാസഖ്യം വിട്ട് വീണ്ടും എന്‍ഡിഎയിലേക്ക്. ഇത്തവണ ഒമ്പതാം തവണയായിരുന്നു നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

2015ൽ തുടങ്ങി ഒരു ഇടവേളയുമില്ലാതെ പത്തുവർഷം ഭരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇക്കാലയളവ് തന്നെയാണ് ബിഹാറിന്റെ രാഷ്ട്രീയ രേഖയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചതും. പതിനെട്ട് വർഷക്കാലം മുഖ്യമന്ത്രി കസേരയിൽ ഇരുന്ന നേതാവാണ് നിതീഷ്.

എന്നാൽ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ബിഹാറിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ശ്രീകൃഷ്ണ സിൻഹയാണ് ഒരു ഇടവേള പോലും വരാതെ പതിനാലു വർഷവും 314 ദിവസവും നീണ്ടുനിന്ന ഭരണംകാഴ്ചവെച്ച നേതാവ്. ഈ റെക്കോർഡ് സിൻഹയ്ക്ക് മാത്രം സ്വന്തമാണ്.

എത്ര തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന കാര്യത്തിൽ നിതീഷിനെ വെല്ലാൻ ആരുമില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുവരെ ഒമ്പത് തവണ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞു. മുഖ്യമന്ത്രിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചു എന്ന് പറയുമ്പോൾ അതിൽ പല തവണ സഖ്യങ്ങൾ ഉപേക്ഷിച്ചതും മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തിയും രാജിവച്ചും വീണ്ടും പുനർ നിയമിച്ചുമെല്ലാം പല കളികളും നിതീഷ് കളിച്ചിട്ടുണ്ട്. സഖ്യത്തിൽ ഉറപ്പിലാതെ വരുമ്പോൾ കളംമാറ്റി ചവിട്ടാൻ മടിക്കാത്ത നേതാവാണ് നിതീഷ്.

കൃത്യമായ ഭൂരിപക്ഷവുമായി എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തുമ്പോൾ, തുടര്‍ച്ചയായി മൂന്നാം തവണയും ഭരണത്തിലെത്താൻ പോവുകയാണ് നിതീഷ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരടക്കം പ്രതീക്ഷിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ കൃത്യമായ സ്വാധീനം ചെലുത്തിയിട്ടുള്ള നിതീഷിനെ ഒഴിവാക്കി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം മറ്റൊരു നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ, രാഷ്ട്രീയ ട്വിസ്റ്റുകളൊന്നും നടന്നില്ലെങ്കിൽ, പത്താം തവണയും നിതീഷ് മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രത്തിന്റെ ഭാഗമാകും.

Content Highlights: Nitish Kumar to become India's longest serving CM

To advertise here,contact us