'രോഗാവസ്ഥയിൽ കിടന്നപ്പോൾ മുഖ്യമന്ത്രിയുൾപ്പടെ വിളിച്ചു,രാഷ്ട്രീയത്തിനപ്പുറം പലരും എന്നെ മനുഷ്യനായി പരിഗണിച്ചു'

'പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ഉള്‍പ്പടെ എൻ്റെ ആരോഗ്യാവസ്ഥയെ പറ്റി തിരക്കി. അവരൊക്കെ രാഷ്ടട്രീയം പറയാറുണ്ടെങ്കിലും അതിനപ്പുറം ഒരു മനുഷ്യനായി എന്നെ പരിഗണിച്ചുവെന്നതാണ് എനിക്ക് ലഭിച്ച പാഠം'

ആരോഗ്യ സ്ഥിതി മോശമായി ആശുപത്രിയിൽ കിടന്നപ്പോൾ രാഷ്ട്രീയം മറന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ തന്നെ പറ്റിയുള്ള വിവരം കുടുംബത്തോട് വിളിച്ച് തിരക്കിയിരുന്നുവെന്ന് ഡോ. എം കെ മുനീർ എംഎൽഎ. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബറില്‍ എം കെ മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഒരു മാസത്തോളം അദ്ദേഹം ചികിത്സിയിലായിരുന്നു. ഈ സമയത്ത് രാഷ്ട്രീയം മറന്ന് വിവിധ പാർട്ടി നേതാക്കന്മാരും സാധാരണക്കാരും തൻ്റെ വിവരങ്ങൾ അന്വേഷിക്കുകയും പ്രാർത്ഥനയോടെ കൂടെ നിൽക്കുകയും ചെയ്തുവെന്ന് എം കെ മുനീർ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ അന്ന് എന്നെ കാണാന്‍ വന്നു. ഞാന്‍ ഐസിയുവിലായിരുന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ രണ്ടോ മൂന്നോ തവണ കുടുംബത്തെ വിളിച്ച് എന്റെ അവസ്ഥ തിരക്കി. പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളും ഉള്‍പ്പടെ എൻ്റെ ആരോഗ്യാവസ്ഥയെ പറ്റി തിരക്കി. അവരൊക്കെ രാഷ്ടട്രീയം പറയാറുണ്ടെങ്കിലും അതിനപ്പുറം ഒരു മനുഷ്യനായി എന്നെ പരിഗണിച്ചുവെന്നതാണ് എനിക്ക് ലഭിച്ച പാഠം. അതിന് ശേഷം രാഷ്ട്രീയം പറയാമെങ്കിലും ഒരു വ്യക്തിയെ തേജോവധം ചെയ്യുന്ന തരത്തിലേക്ക് പോകാൻ പാടില്ലായെന്ന രാഷ്ട്രീയ സത്യം ഞാൻ മനസിലാക്കി' എം കെ മുനീർ പറഞ്ഞു.

അസുഖം മനോഗതിയെ തന്നെ മാറ്റി മറിച്ചു. ഏകദേശം നാല് അഞ്ച് ദിവസം ഞാന്‍ ഭൂമിയിലുണ്ടായിരുന്നില്ല. പുനര്‍ജന്മം പോലെയാണ് തോന്നിയത്. പലരുടെയും പ്രാര്‍ത്ഥനയാണ് ജീവിതം തിരികെ നല്‍കിയത്. ഇനിയുള്ള കാലമെങ്കിലും നന്മകള്‍ ചെയ്യാന്‍ ദൈവം തിരികെ പറഞ്ഞയച്ചത് പോലെയായിരുന്നു അത്. ഓര്‍മ്മ തിരിച്ച് വന്നപ്പോള്‍ മക്കയില്‍ നിന്ന് വരെ ആളുകള്‍ വിളിച്ചു. മറ്റ് ചിലർ തിരികെ വിളിച്ചപ്പോള്‍ പൊട്ടി കരഞ്ഞിരുന്നു. അല്‍പ്പകാലത്തേക്കുള്ള ജീവിതത്തില്‍ ഈ സംഘര്‍ഷവുമായി നടക്കുന്നതിന് പകരം ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമെന്നാണ് കരുതുന്നതെന്നും എം കെ മുനീർ പറയുന്നു.

ഹൃദയാഘാതം ഉണ്ടാവുന്നതിന് തലേ ദിവസം വരെ, പുലര്‍ച്ചെ അഞ്ചരയാവുന്നത് വരെ താൻ പുസ്തകങ്ങൾ വായിക്കുമായിരുന്നുവെന്നും അസുഖത്തിന് ശേഷം ഈ ശീലം രാവിലത്തേക്ക് മാറ്റാന്‍ ഡോക്ടര്‍ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇടയ്ക്ക് വായനയിൽ നിന്നൊന്ന് വിട്ടു പോയെങ്കിലും പിന്നീട് ഇത് ആരംഭിച്ചു. ഇ പി ജയരാജന്റെ ആത്മകഥ ഉൾപ്പടെ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

Content Highlights- M K Muneer recalls Different political party leaders called him while he was ill

To advertise here,contact us