ഗുജറാത്തിൽ പുതിയ മത്സരമുഖം തുറന്ന് അംബാനിയും അദാനിയും; കച്ച് ഇന്ത്യയുടെ പുനരുപയോഗ ഊർജ കേന്ദ്രമാകുന്നു

അദാനി ഗ്രൂപ്പും അംബാനി ഗ്രൂപ്പും ഈ നിലയിൽ മത്സരിക്കാനിറങ്ങുമ്പോൾ നിലവിൽ രാജ്യത്തിൻ്റെ പുനരുപയോഗ ഊർജ്ജ അഭിലാഷങ്ങളുടെ കേന്ദ്രബിന്ദുവായി കച്ച് മാറുകയാണ്

പാകിസ്താൻ അതിർത്തിയോട് ചേർന്ന ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ പുതിയ ഊർജ്ജ മേഖലയിൽ ‌ആധിപത്യം സ്ഥാപിക്കാൻ മത്സരിച്ച് ഇന്ത്യൻ ശതകോടീശ്വരന്മാർ. കോടിക്കണക്കിന് ഡോളറാണ് ഈ മേഖലയിൽ ഇന്ത്യയിലെ വൻകിട വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും മുതൽ മുടക്കുന്നത്. ഇന്ത്യയുടെ പുതിയ ഊർജ്ജ മേഖലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന റാൻ ഓഫ് കച്ചിൽ വമ്പൻ പ്രഖ്യാപനവുമായി ആദ്യം എത്തിയത് അദാനി ഗ്രൂപ്പാണ്.

ലോകത്തെ ഏറ്റവും വലിയ ഹരിത ഊർജ്ജ പദ്ധതിയായി കണക്കാക്കുന്ന അദാനി ഗ്രൂപ്പിൻ്റെ ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് തന്നെയാണ് ഈ മേഖലയിലെ നിലവിലെ വമ്പന്മാർ. ഏതാണ്ട് 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാരീസ് നഗരത്തിൻ്റെ അഞ്ചിരട്ടി വലിപ്പമുണ്ട് ഈ പ്ലാൻ്റിനെന്നാണ് കണക്കാക്കപ്പെടുന്നത്. സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും 30 ജിഗാവാട്ട് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പാർക്ക് ലക്ഷ്യമിടുന്നത്. 2022ലാണ് ഖാവ്ദ റിന്യൂവബിൾ എനർജി പാർക്ക് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ആരംഭിക്കുന്നത്. 2024 ഫെബ്രുവരി മാസത്തിൽ ദേശീയ പവർ ഗ്രിഡിലേക്ക് ഇവിടെ നിന്നും ആദ്യമായി വൈദ്യുതി നൽകിയെന്നാണ് അദാനി ഗ്രൂപ്പ് ഏറ്റവും ഒടുവിൽ അറിയിച്ചിരിക്കുന്നത്. 2029 ഓടെ പദ്ധതി 30 ജിഗാവാട്ടായി ഉയർത്താൻ കമ്പനി പദ്ധതിയിടുകയാണ്. ഇത് 50 ജിഗാവാട്ടായി വികസിപ്പിക്കാനുള്ള ചർച്ചകളും നടന്ന് വരുന്നതായാണ് റിപ്പോർട്ട്.

മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) 2024 ഓഗസ്റ്റിലാണ് കച്ചിലെ പുതിയ ഊർജ്ജ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള താൽപ്പര്യം വെളിപ്പെടുത്തിയത്. ക്ലീൻ എനർജി പ്രോജക്റ്റുമായി ഇവിടെ രംഗപ്രവേശനം ചെയ്യാനുള്ള താൽപ്പര്യമാണ് ആർഐഎൽ വ്യക്തമാക്കിയത്. വെളിപ്പെടുത്തിയത്. ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയായിരുന്നു ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. ആർ‌ഐ‌എല്ലിന്റെ ഊർജ്ജ വിഭാഗത്തിൻ്റെ മേൽനോട്ടം വഹിക്കുന്നത് അനന്ത് അംബാനിയാണ്.

വലുപ്പത്തിൽ അദാനി ഗ്രൂപ്പിൻ്റെ പ്ലാന്റിനെ മറികടക്കുന്ന ഊർജ്ജ പ്ലാൻ്റാണ് അംബാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 5,50,000 ഏക്കർ വിസ്തൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് സോളാർ പദ്ധതിയാണ് അംബാനി ഗ്രൂപ്പ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. സിംഗപ്പൂരിൻ്റെ മൂന്നിരട്ടി വലിപ്പമുണ്ടാകും ഈ പ്ലാൻ്റിനെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉത്പാദനം ഏറ്റവും ഉയർന്ന സമയത്ത് പ്രതിദിനം 55 മെഗാവാട്ട് സോളാർ മൊഡ്യൂളുകളും 150 MWh ബാറ്ററി കണ്ടെയ്നറുകളും വിന്യസിക്കുമെന്നാണ് ഓഹരി ഉടമകളുടെ യോഗത്തിൽ വ്യക്തമാക്കപ്പെട്ടത്. വരുന്ന പത്ത് കൊല്ലത്തിനുള്ളിൽ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങളുടെ ഏകദേശം 10 ശതമാനം ഈ ഒരൊറ്റ സൈറ്റിന് നിറവേറ്റാൻ കഴിയുമെന്നും ആനന്ദ് അംബാനി ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയത്.

പ്ലാൻ്റിൻ്റെ പൂർണ്ണശേഷിയോ അത് പൂർത്തിയാകുന്ന സമയക്രമമോ ഇതുവരെ അംബാനി ഗ്രൂപ്പ് അന്തിമമായി വെളിപ്പെടുത്തിയിട്ടില്ല. ഏതാണ് 2,225 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുള്ള അംബാനി ഗ്രൂപ്പിൻ്റെ പ്ലാൻ്റ് അദാനി ഗ്രൂപ്പിൻ്റെ ഖാവ്ഡയേക്കാൾ വളരെ വലിയ പ്ലാൻ്റാണ്. അംബാനി ഗ്രൂപ്പ് ഇവിടെ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന 55 മെഗാവാട്ട് സോളാർ മൊഡ്യൂളുകൾക്ക് പ്രതിവർഷം 110 GWh വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നത്.

ഇതിനിടെ പുനരുപയോഗ ഊർ‌ജ്ജ പ്ലാൻ്റുകളിൽ ഉപയോഗിക്കുന്നസോളാർ മൊഡ്യൂളുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുൾപ്പെടെ പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ പ്രാദേശികമായി നിർമ്മിക്കാനും അംബാനി, അദാനി ഗ്രൂപ്പുകൾ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പ് ഇതിനകം തന്നെ സോളാർ മൊഡ്യൂളും കാറ്റാടി ടർബൈൻ നിർമ്മാണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ ക്ലീൻ എനർജി എന്ന കാഴ്ചപ്പാടിൻ്റെ പതാകവാഹകരാണ് എന്ന നിലയിൽ അദാനി ഏറെ മുന്നോട്ട് പോയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റും അദാനി ഗ്രൂപ്പ് കമ്മീഷൻ ചെയ്തിട്ടുണ്ട്.

അദാനി, അംബാനി ഗ്രൂപ്പിന് പുറമെ കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള എൻ‍ടിപിസിയും കച്ചിൽ പുനരുപയോഗ ഊർ‌ജ്ജ പ്ലാൻ്റിന് പദ്ധതിയിടുന്നുണ്ട്. 4.75 ജിഗാവാട്ട് സൗരോർജ്ജ ശേഷിയുള്ള പ്ലാൻ്റിനാണ് എൻ‌ടി‌പി‌സി ലിമിറ്റഡ് പദ്ധതിയിടുന്നത്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ ലോകത്ത് വ്യാപകമായി നടന്ന് വരുന്നുണ്ട്. ഇന്ത്യയും ഇത്തരമൊരു കാഴ്ചപ്പാടിലേയ്ക്ക് നീങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കച്ച് പുനരുപയോഗിക്കാവുന്ന ഊർജ്ജ ഉത്പാദനത്തിന് ഇത്രയും അനുയോജ്യമാകുന്നത് എന്തുകൊണ്ടെന്നതും മനസ്സിലാക്കേണ്ടതുണ്ട്.

കച്ചിൻ്റെ പ്രത്യേകത

  • ഉയർന്ന സൗരോർജ്ജ വികിരണം: പ്രതിദിനം ചതുരശ്ര മീറ്ററിന് 5.5–6.0 kWh എന്ന നിരക്കിൽ പ്രതിവർഷം സൂര്യപ്രകാശമുള്ള 300 ദിവസങ്ങൾ കച്ചിൻ്റെ പ്രത്യേകതയാണ്.
  • ആവശ്യത്തിനുള്ള ഭൂമി ലഭ്യത: തരിശായി കിടക്കുന്ന ഭൂമിയുള്ള ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കുറയ്ക്കുന്നു.
  • കാറ്റിന്റെ സാധ്യത: 8 മീ/സെക്കൻഡ് ശരാശരി വേഗതയുള്ള കാറ്റ്

2070 ഓടെ നെറ്റ്-സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കൈവരിക്കുക, 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം നേടുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള രാജ്യത്തിൻ്റെ നീക്കത്തിന് കച്ചിൻ്റെ പ്രത്യേകതകൾ സഹായകമാണ്. അദാനി ഗ്രൂപ്പും അംബാനി ഗ്രൂപ്പും ഈ നിലയിൽ മത്സരിക്കാനിറങ്ങുമ്പോൾ നിലവിൽ രാജ്യത്തിൻ്റെ പുനരുപയോഗ ഊർജ്ജ അഭിലാഷങ്ങളുടെ കേന്ദ്രബിന്ദുവായി കച്ച് മാറുകയാണ്.

Content Highlights: Mukesh Ambani and Gautam Adani are racing to dominate India’s renewable energy sector in Kutch

To advertise here,contact us