വിജയം വെട്ടിപ്പിടിക്കാൻ വിജയ്! തിരുച്ചിറപ്പള്ളി തുണയ്ക്കുമോ?

2026ൽ ചില ചരിത്രങ്ങൾ ആവർത്തിക്കുമെന്നൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട് വിജയ്

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് മുൻപ് പ്രഖ്യാപിച്ചത് പോലെ സംസ്ഥാന വ്യാപകമായുള്ള രാഷ്ട്രീയ യാത്രയ്ക്ക് തിരുചിറാപ്പള്ളിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ലക്ഷ്യം 2026ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്നെ. ഡിസംബർ വരെ നീളുന്ന ഈ യാത്രയ്ക്ക് പല പ്രത്യേകതകളുമുണ്ട്. പരമ്പരാഗതമായി ദ്രാവിഡ പാർട്ടികൾ സ്വീകരിച്ചുവന്ന രീതികളെയെല്ലാം പൊളിച്ചുകളഞ്ഞ് പുത്തൻ ശൈലി പരീക്ഷിച്ചാണ് വിജയ് തന്റെ പര്യടനം ആരംഭിച്ചിരിക്കുന്നത്.

വാരാന്ത്യത്തിലാണ് ഓരോ പര്യടനവും നടക്കുക. പ്രത്യേകിച്ച് ശനിയാഴ്ചകളിൽ. ജോലിയും മറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും മറ്റും പരിഗണിച്ചാണ് വിജയ് ഇങ്ങനെയൊരു രീതി തിരഞ്ഞെടുത്തത് എന്നാണ് വിവരം. സാധാരണയായി തമിഴ്നാട്ടിലെ പ്രമുഖ പാർട്ടികൾ എല്ലാം സ്വീകരിക്കുന്ന രീതിയിൽ നിന്നും വിഭിന്നമായി 234 മണ്ഡലങ്ങൾ എന്ന രീതി മാറ്റി 38 ജില്ലകളിൽ സമ്മേളനം നടത്താനാണ് വിജയ്‌യുടെ തീരുമാനം. തന്റെ രീതികളും തീരുമാനങ്ങളും പൊതുജനങ്ങൾക്ക് ശല്യമാകരുതെന്ന കാഴ്ചപാടിലാണ് പഴഞ്ചൻ രീതികളെ വിജയ് അകറ്റി നിർത്തുന്നതെന്നാണ് പറയുന്നത്. തമിഴ്നാടിന്റെ ഭൂപടത്തിന് മുകളിലായി വിജയ്‌യുടെ ചിത്രമുയർത്തി നിങ്ങളുടെ വിജയ്, ഞാൻ വരുന്നു എന്ന ടാഗ് ലൈനിലാണ് ടിവികെ പുതിയ ലോഗോ പുറത്തിറക്കിയത്. ഇതിനൊപ്പം 2026ൽ ചില ചരിത്രങ്ങൾ ആവർത്തിക്കുമെന്നൊരു മുന്നറിയിപ്പുണ്ട്. 1967ൽ കോൺഗ്രസിനെ അട്ടിമറിച്ച് അണ്ണാദുരൈയും 1977ൽ ഡിഎംകെയെ പരാജയപ്പെടുത്തി എംജിആറും അധികാരത്തിലെത്തിയിരുന്നു. ഇത്തരത്തിലൊരു രാഷ്ട്രീയമാറ്റമാണ് 2026ൽ വിജയ് ലക്ഷ്യം വെയ്ക്കുന്നത്.

സിനിമയും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുന്ന മണ്ണാണ് തമിഴകത്തിന്റേത്. എന്നാൽ എംജിആറിനും ജയലളിതയ്ക്കും കരുണാനിധിക്കും ശേഷം സിനിമയിൽ നിന്നും തമിഴ്‌നാടിന് മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ എന്നിവർ ഭാഗ്യം പരീക്ഷിക്കാൻ തുനിഞ്ഞെങ്കിലും കാലിടറി വീഴുകയായിരുന്നു. എന്നാൽ കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം. ആശയപരമായി തന്റെ ശത്രു ഡിഎംകെയാണെന്നും രാഷ്ട്രീയപരമായ ശത്രു ബിജെപിയാണെന്നും പ്രഖ്യാപിച്ച വിജയ്, എഐഎഡിഎംകെയ്ക്കെതിരെ ഒരു വാക്കുപോലും മിണ്ടിയിരുന്നില്ല. എന്നാൽ മധുരൈ സമ്മേളനത്തിൽ വിജയ് ഈ വിമർശനം നികത്തി. അണ്ണാ ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ചു. വിജയ്യുടെ ഈ നീക്കം ജയലളിതയുടെ മരണവും നേതാക്കന്മാരുടെ തമ്മിൽൽതല്ലും മൂലം അടിത്തറ നഷ്ടപ്പെട്ട അണ്ണാ ഡിഎംകെയുടെ സ്ഥാനത്തേയ്ക്ക് കയറിപ്പറ്റുകയാണെന്ന് വിലയിരുത്തുന്നുണ്ട്. ഡിഎംകെയുമായി നേരിട്ട് കൊമ്പുകോർക്കാനുള്ള രാഷ്ട്രീയ ദൃഢത നിലവിൽ ടിവികെയ്ക്ക് കൈവന്നിട്ടില്ല. അതിനാൽ രണ്ടാം സ്ഥാനമാകും ടിവികെയുടെ ലക്ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ശത്രുക്കൾക്കോ പഴയ ശത്രുക്കൾക്കോ തങ്ങളെ തൊടാൻ കഴിയില്ലെന്ന് ഭരണപക്ഷം മുന്നറിയിപ്പ് നൽകുമ്പോഴും തമിഴകം കൈനീട്ടി സ്വീകരിച്ച നേതാക്കന്മാരുടെ ഭാഗ്യയിടത്തിൽ നിന്നാണ് വിജയ് തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചിരിക്കുന്നത്. റാലിയിലെ പ്രസംഗത്തിനിടെ എന്തുകൊണ്ടാണ് താൻ തിരുച്ചിറപ്പള്ളി തന്നെ പര്യടനത്തിനായി തെരഞ്ഞെടുക്കാൻ കാരണമെന്ന് വിജയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 1956ൽ ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈ തെരഞ്ഞെടുത്ത മണ്ഡലം തിരുച്ചിറപ്പള്ളിയാണ്. 1972ൽ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എംജി രാമചന്ദ്രൻ 1974ൽ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയത് തിരുച്ചിറപ്പള്ളിയിലാണ്. ജാതീയതയെവെല്ലുവിളിച്ച, അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും പടിക്ക് പുറത്തുനിർത്താൻ ആഹ്വാനം ചെയ്ത തന്തൈ പെരിയാർ ജീവിച്ചിരുന്ന സ്ഥലമാണ്. പണ്ടുകാലങ്ങളിൽ യുദ്ധമുഖത്തേക്ക് പോകുന്നവർ തങ്ങളുടെ പരദേവതമാരോട് പ്രാർത്ഥിക്കാൻ എത്തിയിരുന്ന സ്ഥലമാണവുമാണത്രേ തിരുച്ചിറപ്പള്ളി. ഇക്കാരണങ്ങൾ കൊണ്ടാണ് താൻ ആദ്യ പര്യടനം നടത്താൻ തിരുച്ചിറപ്പള്ളി തെരഞ്ഞെടുത്തതെന്നാണ് വിജയ്‌യുടെ പക്ഷം.

തിരുച്ചിറപ്പള്ളിയിൽ വെച്ചുണ്ടായ രാഷ്ട്രീനീക്കങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് എടുത്തുപറഞ്ഞ വിജയ് ലക്ഷ്യം വെയ്ക്കുന്നത് ഒന്ന് മാത്രമാണ്. തമിഴകം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ മുന്നേറ്റം ! ഡിഎംകെയ്ക്ക് ശക്തമായ വെല്ലുവിളി ഒരുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. 'സ്റ്റാലിൻ അങ്കിൾ' വിമർശനവും മറ്റും അതിലേക്കുള്ള ആദ്യപടിയാണ്. ബിജെപിയുടെ വളർച്ച തടയുക എന്നതും വിജയ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതിനെല്ലാം അപ്പുറമാണ് അണ്ണാഡിഎംകെയുടെ പതനം തമിഴ് രാഷ്ട്രീയത്തിലുണ്ടാക്കിയ വിടവ് നികത്താനുള്ള നീക്കം. വീണ്ടും ഒരു എംജിആർ ഉയർന്ന് വരുമെന്ന സൂചന നൽകി പര്യടന ബസിൽ എംജിആറിന്റെത്തന്നെ ചിത്രം സ്ഥാപിക്കാനും അദ്ദേഹം മറന്നിരുന്നില്ല. 2021ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ഡിഎംകെ സർക്കാരിന് നിറവേറ്റാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് നടക്കുന്ന അനധികൃത വൃക്ക തട്ടിപ്പ് റാക്കറ്റിനെ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി ക്യാമ്പയിൻ ബസിന് മുകളിൽ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിന് മുകളിൽ നിന്നും പ്രസംഗിച്ച വിജയ് മറ്റൊരു എംജിആറായി പരിണമിക്കുമോ എന്നത് കാത്തിരുന്നു കാണണം. ദ്രാവിഡ രാഷ്ട്രീയത്തെ ഇളക്കിമറിച്ച നേതാക്കളെ സമ്മാനിച്ച തിരുച്ചിറാപ്പള്ളിയിലെ മണ്ണ് വിജയ്ക്ക് കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന രാഷ്ട്രീയ ആകാംഷ മാത്രമാണ് ഇനി ബാക്കിയുള്ളത്.Content Highlights: TVK chief Vijay's political strategies to win upcoming assembly election

To advertise here,contact us